
രാജസ്ഥാനിലെ ഉദയ്പൂരിലെ മോഹൻലാൽ സുഖാദിയ സർവകലാശാലയിലെ ആളുകൾ പേടിച്ചാണ് നടക്കുന്നത്, ആരെയാണെന്ന് അല്ലേ ? ഒരു അണ്ണാനെ. ആറ് ആഴ്ചയ്ക്കിടെ സർവകലാശാല ഡീൻ ഉൾപ്പെടെ 20 ഓളം പേരെ ആണ് പുള്ളിക്കാരൻ കടിച്ച് പരുക്കേൽപ്പിച്ചത്. ആക്രമണം ശക്തമായതോടെ രണ്ട് തവണയാണ് ആനിമൽ എയ്ഡ് റെസ്ക്യൂ ടീം സർവകലാശാലയിലെത്തിയത്
ആക്രമണങ്ങളുടെ പ്രധാന സ്ഥലം സർവകലാശാലയിലെ സൈക്കോളജി ഡിപ്പാർട്ട്‌മെൻറിലേക്കുള്ള വഴിയാണ്. അതുകൊണ്ട് മരമുകളിൽ നിന്നും ഒരു ചാടി വരവ് പ്രതീക്ഷിച്ചാണ് വഴിയുള്ള എല്ലാവരുടെയും നടപ്പ്. ഇതുവഴി പോയിരുന്ന വിദ്യാർത്ഥികളും ഫാക്കൽറ്റികളും മറ്റൊരു വഴി കണ്ടെത്താൻ പാടുപെടുകയാണ്.
ഒരു പ്രകോപനവും ഇല്ലാതെയാണ് അണ്ണാൻ ആക്രമിക്കുന്നതെന്നാണ് കടിയേറ്റവർ പറയുന്നത്. അതുവഴി പോകുന്നവരുടെ മുകളിലേക്ക് ചാടി വീഴും. അണ്ണാനാണല്ലോ എന്ന് കരുതി ഓമനിക്കാൻ നിന്നാൽ അടുത്ത സെക്കന്റിൽ പുള്ളി കടിച്ചും മാന്തിയും പരുക്കേൽപ്പിച്ച് മരത്തിലേക്ക് ചാടി രക്ഷപ്പെടും. എല്ലാം നടക്കുന്നത് നിമിഷ നേരത്തിനുള്ളിൽ ആയതുകൊണ്ട് തന്നെ അണ്ണാനെ പിടികൂടാനും കഴിയുന്നില്ല. സൈക്കോളജി ഡിപ്പാർട്ട്മെൻറിന് സമീപത്തെവിടെയെങ്കിലും അണ്ണാൻ കൂടികൂട്ടിയിട്ടുണ്ടാകാമെന്നാണ് ചിലർ പറയുന്നത്.
പല സ്ഥലത്തും അണ്ണാനെ പിടിക്കാൻ കൂട് വച്ചിട്ടുണ്ടെന്നും എന്നാൽ അണ്ണാൻ ഒരു കെണിയിലും വീഴുന്നില്ലെന്ന് സർവകലാശാല ജീവനക്കാരും പറയുന്നു. കടിയേറ്റവർ ടെറ്റനസ് കുത്തിവയ്പ്പ് എടുക്കേണ്ടത് നിർബന്ധമാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ശൈലേന്ദ്ര കുമാർ ശർമ്മ പറഞ്ഞു. ചില നിറങ്ങൾ മൂലമുണ്ടാകുന്ന ഭാഗിക അന്ധതയോ പ്രകോപനമോ ആവാം അണ്ണാനെ അക്രമണകാരിയാക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

