“തെരഞ്ഞെടുപ്പ് നേരിടാന്‍ ധൈര്യമുണ്ടോ?” ബിജെപിയേയും ഷിന്‍ഡെയേയും വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര ശിവേസന തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെയും ബിജെപിയെയും വെല്ലുവിളിച്ച് ശിവസേന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ.

“നമുക്ക് പുതിയൊരു തെരഞ്ഞെടുപ്പ് നേരിടാം, ജനങ്ങള്‍ അന്തിമ തീരുമാനം എടുക്കട്ടെ. ധാര്‍മ്മികതയുടെ പേരില്‍ ഞാന്‍ രാജിവെച്ചു. മുഖ്യമന്ത്രിയും അത് പാലിക്കണം” ഉദ്ധവ് താക്കറെ പറഞ്ഞു.

തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമത നീക്കം നടത്തിയ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയില്ലെങ്കില്‍ സുപ്രീംകോടതിയെ വീണ്ടും സമീപിക്കും. ഇപ്പോള്‍ സ്പീക്കര്‍ വിദേശത്താണ്.മടങ്ങി വന്നാലുടന്‍ ഇവരെ അയോഗ്യരാക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നാണ് എനിക്ക് പ്രധാനമന്ത്രിയോട് പറയാനുള്ളത് . അത് തടയണം. ലോകം മുഴുവന്‍ മഹാരാഷ്ട്രയുടെ പേര്  കളങ്കപ്പെടുകയാണെന്നും അത് അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര ശിവസേന തര്‍ക്കത്തില്‍ വ്യാ‍ഴാ‍ഴ്ചയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഏക്നാഥ് ഷിന്‍ഡയ്ക്ക് അധികാരത്തില്‍ തുടരാമെങ്കിലും അധികാരത്തിലെത്താന്‍ കൂട്ടുനിന്ന ഗവര്‍ണറുടെ നീക്കങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. 2022 ല്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെതിരെ നടത്തിയ വിശ്വാസ വോട്ടെടുപ്പില്‍ ഗവര്‍ണറെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടന നല്‍കാത്ത അധികാരമാണ് ഗവര്‍ണര്‍ ഉപയോഗിച്ചതെന്നും രാഷ്ട്രീയ വിഷയങ്ങളില്‍ ഗവര്‍ണര്‍ ഇടപെടരുതെന്നും കോടതി പറഞ്ഞു.

അന്ന് വിശ്വാസ വോട്ടെടുപ്പിന് മുതിരാതെ ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിക്കുകയായിരിന്നുവെന്നും വിശ്വാസ വോട്ടെടുപ്പ് നേരിട്ടിരുന്നുവെങ്കില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ മഹാരാഷ്ട്രയില്‍  പുനസ്ഥാപിക്കാന്‍ ക‍ഴിയുമായിരിന്നുവെന്നും കോടതി വ്യക്തമാക്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here