
യുഡിഎഫ് സർക്കാർ അഡ്വക്കേറ്റ് ജനറലായി നിയമിച്ചത് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ നിയമോപദേഷ്ടാവിനെ. സർവ്വകലാശാലകളിൽ സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിച്ചിരുന്ന കാലത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നിയമോപദേഷ്ടാവായ അഡ്വക്കറ്റ് ജാജു ബാബുവിനെയാണ് എജിയായി നിയമിച്ചത്. സംസ്ഥാന സർക്കാരിനെതിരെ ഗവർണർക്ക് വേണ്ടി കേസുകളിൽ ഹാജരായിരുന്നതും അഡ്വക്കേറ്റ് ജാജു ബാബുവാണ്.
യു ഡി എഫ് സർക്കാരിൻറെ ആദ്യ മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അഡ്വ.ജാജു ബാബുവിനെ അഡ്വക്കറ്റ് ജനറലായി നിയമിച്ച കാര്യം അറിയിച്ചത്. സർവ്വകലാശാലകളിൽ കാവിവൽക്കരണം നടപ്പാക്കാൻ നേതൃത്വം നൽകിയിരുന്ന മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ നിയമോപദേഷ്ടാവായി പ്രവർത്തിച്ച അഡ്വ.ജാജു ബാബുവിനെ എന്തുകൊണ്ട് എ ജിയായി യു ഡി എഫ് സർക്കാർ നിയമിച്ചുവെന്നത് ഇതിനകം സമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ ചർച്ചയായിട്ടുണ്ട്.
ആർ എസ് എസ് അജണ്ട നടപ്പാക്കുന്നതിൻറെ ഭാഗമായി സർവ്വകലാശാലകളിൽ വിസിമാരെ മാറ്റുന്നതടക്കമുള്ള ഗവർണറുടെ നടപടി വിവാദമാവുകയും പിന്നീട് നിയമപോരാട്ടത്തിലേക്ക് കടക്കുകയും ചെയ്ത ഘട്ടത്തിലെല്ലാം ഗവർണറുടെ നിയമോപദേശകൻ ജാജു ബാബുവായിരുന്നു. അക്കാലത്ത് ഹൈക്കോടതിയിൽ നിന്ന് ഉൾപ്പടെ ഗവർണർക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരികയും ചെയ്തിരുന്നു. ഇതിനിടെ അഡ്വ.ജാജു ബാബു ഗവർണറുടെ നിയമോപദേശകസ്ഥാനത്തു നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.
അതേ സമയം സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളുടെ ചാൻസലർകൂടിയായിരുന്ന മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ അഭിഭാഷകയായി പ്രവർത്തിച്ചത് ജാജു ബാബുവിൻറെ ഭാര്യയായ എം യു വിജയലക്ഷ്മിയായിരുന്നു.സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള മുൻ ഗവർണറുടെ നടപടിക്കെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയർന്നപ്പോൾ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻറെ നിലപാടുകൾ ഏറെ ചർച്ചയായിരുന്നു.സംഘപരിവാറിൻറെ നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന മുൻ ഗവർണറുടെ മുഖ്യ നിയമോപദേശകനായിരുന്നയാളെ യു ഡി എഫ് മന്ത്രിസഭയുടെ നിയമോപദേശകനാക്കിയത് വിവാദമായി മാറുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

