
സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിനെ അവഗണിച്ച് യുഡിഎഫ് സർക്കാർ. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ഉറപ്പാക്കുന്ന ഈ പദ്ധതിയെക്കുറിച്ച് പുതിയ ബജറ്റിൽ യാതൊരു പരാമർശവുമില്ല. ഒന്നര ലക്ഷത്തോളം കുടുംബങ്ങളിലേക്ക് ഇതിനകം ഇന്റർനെറ്റ് എത്തിച്ച പദ്ധതിയുടെ വിപുലീകരണത്തിനായി യാതൊരു നിർദ്ദേശവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് കെ-ഫോൺ അധികൃതർ നൽകിയ മറുപടി പ്രകാരം, സംസ്ഥാനത്ത് ഇതുവരെ 1,47,485 കെ-ഫോൺ കണക്ഷനുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 1,16,360 കണക്ഷനുകളും സാധാരണക്കാരായ ഉപഭോക്താക്കൾക്കും ബിപിഎൽ കുടുംബങ്ങൾക്കുമാണ് നൽകിയിട്ടുള്ളത്. കണക്ഷനുകളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് സംസ്ഥാനത്ത് ഏറ്റവും മുന്നിൽ (31,352). കോട്ടയം (13,000), കോഴിക്കോട് (12,792), എറണാകുളം (11,879) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്. കൂടാതെ 30,897 സർക്കാർ ഓഫീസുകളിലും കെ-ഫോൺ കണക്ഷൻ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.
പദ്ധതിക്കായി ഇതുവരെ ആകെ 1041.15 കോടി രൂപ ചിലവഴിച്ചു. ഇതിൽ 716 കോടി രൂപയും സമാഹരിച്ചത് കിഫ്ബി വഴിയായിരുന്നു. എന്നാൽ പുതിയ ബജറ്റിൽ കെ-ഫോൺ വിപുലീകരണത്തിന് പദ്ധതികളില്ലെന്ന് മാത്രമല്ല, കെ-ഫോണിന്റെ അടക്കം പ്രധാന ധനസമാഹരണമാർഗമായിരുന്ന കിഫ്ബിയെ അപ്രസക്തമാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് ഏറെ പ്രയോജനകരമായ ഈ പദ്ധതി ഇല്ലാതാക്കുന്ന തരത്തിലുള്ള നിലപാടാണ് യുഡിഎഫ് സർക്കാരിന്റേതെന്ന് രേഖകൾ വ്യക്തമാക്കുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

