കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യാത്തത് അപകടം ക്ഷണിച്ചുവരുത്തി; കള്ളാടി ദുരന്തം സർക്കാർ നിർമ്മിതം

വയനാട് മേപ്പാടി ദുരന്തത്തിന്റെ മുറിവുണങ്ങും മുമ്പാണ് വീണ്ടുമൊരു ദുരന്ത വാർത്തയെത്തുന്നത്. ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത നിര്‍മാണത്തിനായി കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടം ക്ഷണിച്ചുവരുത്തിയത്.

അപകടം ഉണ്ടാകുമെന്ന് കൊങ്കണ്‍ – റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും തക്കതായ നടപടികള്‍ കൈക്കൊളളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. അതേസമയം കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാതിരുന്ന കരാറുകാരാണ് വീ‍ഴ്ച വ‍രുത്തിയതെന്ന് പറഞ്ഞ് തടിതപ്പുകയാണ് മുഖ്യമന്ത്രി വി ഡി സതീശന്‍.

also read; ‘അപകടത്തിന്റെ ഉത്തരവാദിത്തം പി ഡബ്ലൂ ഡിയുടെ മേൽ ചാരേണ്ട’; മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി പി കെ ബഷീർ

ഇതൊരു പ്രകൃതിദുരന്തമല്ല. സർക്കാർ നിർമ്മിത ദുരന്തമാണ്. തുരങ്കപാതയ്ക്കായി നീക്കം ചെയ്ത മണ്ണ് ഇവിടെ കൂട്ടിയിട്ടിരുന്നു. ഈ മണ്ണ് നീക്കം ചെയ്യണമെന്ന് തുരങ്കപാത നിർമ്മിക്കുന്ന കൊങ്കൺ റെയിൽവേ കോർപ്പറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പക്ഷേ സർക്കാർ ഒന്നും ചെയ്തില്ല. സർക്കാർ വീഴ്ചയുടെ തെളിവുകൾ ഈ രേഖയിലുണ്ട്.

തുരങ്കപാത പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ മാസം 25ന് വിളിച്ചുചേർത്ത ഉന്നതല യോഗത്തിലെ മിനിറ്റ്സിൽ സതീശന്റെ കള്ളം പൊളിക്കുന്ന കൃത്യമായ തെളിവുണ്ട്. മിനിറ്റ്സിലെ നാലാമത്തെ പോയിന്റ് പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണുകാരണം മഴക്കാലത്ത് സോയിൽ പൈപ്പിംഗ് സ്ലോപ്പ് സ്റ്റെബിലിറ്റി, മറ്റു പ്രതിഭാസങ്ങളോ കാരണം അപകടം ഉണ്ടാകാനുള്ള സാധ്യത തടയാൻ വേണ്ട എല്ലാ മുൻകരുതലുകളും എടുക്കാൻ പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നിർദ്ദേശമാണ്.

സൈറ്റിൽ പ്രവർത്തിയുടെ ഭാഗമായുള്ള മണ്ണ് താൽക്കാലികമായി സൂക്ഷിക്കാൻ സ്ഥലപരിമിതിയുള്ള കാര്യം കൊങ്കൺ റെയിൽവേ കോർപ്പറേഷൻ അറിയിച്ചു. സ്ഥലം സർക്കാർ ഉടമസ്ഥതയിൽ ഉള്ളതോ സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളതോ ആയ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. ഇതിന് ആവശ്യമായ വാടക കരാർ കമ്പനി നൽകാൻ തയ്യാറാണെന്ന കാര്യവും അറിയിച്ചു. എന്നാൽ യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലായില്ല. കരാറുകാരെ പഴിചാരി സർക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി വി ഡി സതീശൻ ശ്രമിച്ചത്.

കഴിഞ്ഞമാസം 25ന് പൊതുമരാമത്ത് വകുപ്പ് വിളിച്ചുചേർത്ത യോഗത്തിന്റെ തീരുമാനം എന്തുകൊണ്ട് നടപ്പായില്ല എന്ന ചോദ്യത്തിന് പൊതുമരാമത്ത് മന്ത്രി പികെ ബഷീറും കൈകഴുകുകയാണ്. വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മാധ്യമങ്ങളോട് ക്ഷുഭിതനാവുകയാണ് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ ചെയ്തത്.

അപകടത്തിന്റെ ഉത്തരവാദിത്തം പി ഡബ്ലൂ ഡിയുടെ മേൽ ചാരേണ്ടെന്നും ഉത്തരവാദിത്തം കൊങ്കൺ റെയിൽവേക്ക് ആണെന്നും അദ്ദേഹം പറ‍ഞ്ഞു. പി ഡബ്ലൂ ഡി നോക്കുക്കുത്തി ആയിരുന്നു എന്നും അവർക്ക് റോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലെ വിഷയമായത് കൊണ്ട് പി ഡബ്ലൂ ഡിയിലെ ഉദ്യോഗസ്ഥരെ അയച്ചതാണെന്നുമാണ് പികെ ബഷീറിന്റെ വാക്കുകൾ.

വയനാട് ജില്ല അതീവ പരിസ്ഥിതി ലോല മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. അതീവ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട മഴക്കാലത്ത് സർക്കാർ സംവിധാനം നിശ്ചലമായപ്പോൾ ഇരകളായത് ഈ ജനങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News