ഇരുപത്തിരണ്ടാം നിയമ കമ്മീഷൻ ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കുമോ? എന്തുകൊണ്ട്?

”ഒരു രാജ്യം, ഒരു നിയമം” , ”ഒരു രാജ്യം രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്നൊക്കെയുള്ള ഏക വാദങ്ങൾ ഉയർത്തിയാണ് സംഘപരിവാർ നിയന്ത്രിക്കുന്ന ബിജെപി ഇന്ന് അവരുടെ വർഗീയ അജണ്ടകൾ രാജ്യത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ‘നാനാത്വത്തിൽ ഏകത്വം’ എന്ന തത്വത്തിലാണ് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ സൗന്ദര്യം! ഓരോ പ്രദേശങ്ങളും വ്യത്യസ്തങ്ങളായ ഭൂമിശാസ്ത്ര പരമായും സാംസ്കാരികാംശങ്ങളാലും സാമൂഹ്യഘടനയാലും ഭൂപ്രകൃതിയാലും എന്തിന്, കാലാവസ്ഥയിൽ പോലും വ്യത്യസ്തമാണ്. ഒറ്റനോട്ടത്തിൽ നോക്കിയാൽ വടക്ക് അതിർത്തി കാത്തു നിൽക്കുന്ന ഉന്നതഹിമാലയവും , മറ്റു മൂന്നു ഭാഗത്തുമായി വിശാല സമുദ്രവും ചുറ്റി നിൽക്കുന്ന ഭൂപ്രകൃതി. ഇന്ത്യയിൽ പലയിടങ്ങളിൽ പല സമയങ്ങളിലാണ് മഴ ലഭിക്കുന്നത്. ചിലയിടങ്ങളിൽ മഞ്ഞുവീഴുമ്പോൾ മറ്റു ചിലയിടങ്ങളിൽ കൊടും ശൈത്യമാവും അനുഭവപ്പെടുക. ചിലയിടങ്ങളിൽ വലിയ ആഘോഷങ്ങൾ നടക്കുന്ന അതേ സമയത്ത് മറ്റൊരിടത്ത് പ്രകൃതിദുരന്തങ്ങളാവും അരങ്ങേറുക.

Also Read: ലോകത്തെ കാത്തിരിക്കുന്നത് ‘ഇന്റർനെറ്റ് മഹാദുരന്തം’; സൗരകൊടുങ്കാറ്റ് എത്താൻ പോകുന്നുവെന്ന് പഠന റിപ്പോ‌ർട്ട്

ഭൂമിശാസ്ത്രപരമായ വ്യത്യസ്തതയിലും , രാഷ്ട്രീയ ചിന്താഗതി കൊണ്ടുണ്ടായിട്ടുള്ള അനൈക്യത്തിലുമൊക്കെ പ്രബലമായി വർത്തിക്കുന്നആഴത്തിലുള്ള മാനവ ഏകതയിലായിരുന്നു ഇന്ത്യ എന്ന ബഹുസ്വര ജനാധിപത്യ രാജ്യത്തിൻ്റെ അടിത്തറ. ഭൂമിശാസ്ത്രപരമായും വംശീയമായും ചരിത്രപരമായും വൈവിധ്യങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്ത് വംശീയവൈവിധ്യം ഇതുവരെ സമസ്യയേ ആയിരുന്നില്ല . വ്യത്യസ്ത വർഗ്ഗങ്ങളെ സ്വാംശീകരിക്കുവാനും, ഒരു പൊതുസംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റേയും ഭാഗമാക്കുവാനും 2016ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് രാജ്യത്തിന് കഴിഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുക,രാമക്ഷേത്രം നിര്‍മ്മിക്കുക, ഏകീകൃത സിവില്‍കോഡ് നടപ്പാക്കുക തുടങ്ങിയവ ഹിന്ദുത്വ ഫാഷിസത്തിൻ്റെ മൗലിക ലക്ഷ്യമാക്കി അവർ മാറ്റിയിരിക്കുകയാണ്.

ഓരോ സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന സർവ്വമുഖമായ വ്യത്യസ്തതയുടെ സംസ്കാരത്തെയും രാഷ്ട്രീയത്തെയും തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയെ ബഹുസ്വരതയ്ക്ക് ആദരവു നൽകുന്ന വിധത്തിൽ തന്നെ ഭരണഘടനാ ശില്പികൾ അവതരിപ്പിച്ചത്. ഇപ്പോഴിതാ വൈവിധ്യത്തിൽ അധിഷ്ഠിതമായ രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനും മത ദേശീയതയെ മുൻനിർത്തിയുള്ള ഒരു പൊതുരാഷ്ട്രബോധ നിർമ്മിതി നിർവ്വഹിക്കുവാനുമുള്ള അജണ്ടയെ മുന്നോട്ടു വെച്ചിരിക്കുകയാണ് വീണ്ടും സംഘപരിവാർ ശക്തികൾ.

ഇരുപത്തിയൊന്നാം നിയമ കമ്മീഷൻ എതിർത്ത ഏകീകൃത സിവിൽ കോഡ്

ജുലൈ അവസാനവാരം ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ ഏകീകൃത സിവിൽ കോഡ്’ നടപ്പാക്കുന്നതിനായി ബിൽ അവതരിപ്പിക്കുമെന്നാണ് നിലവിൽ ബിജെപി. കേന്ദ്രങ്ങൾ നൽകുന്ന സൂചന. നിലവിൽ ഇരുപത്തിരണ്ടാം നിയമ കമ്മീഷൻ്റെ പരിഗണനയിലാണ്. എന്നാൽ 2016 ൽ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ ഇരുപത്തിയൊന്നാം നിയമ കമ്മീഷനോട് ആവശ്യപ്പെട്ടു. 2018 ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിൽ ഏകീകൃത സിവിൽ കോഡ് നിലവിൽ നടപ്പിലാക്കേണ്ട ആവശ്യകതയില്ലെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്.ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കുന്നതിന് പകരം വ്യക്തി നിയമങ്ങളിലെ വിവേചനങ്ങള്‍ കണ്ടെത്തി ഭേദഗതി ചെയ്യുക എന്ന നിര്‍ദേശമാണ് കമ്മീഷന്‍ മുന്നോട്ടു വെച്ചത്. വിവാഹ പ്രായം 18 ആയി ഏകീകരിക്കുക, വിവാഹ മോചനത്തിനുളള നിയമങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Also Read: 1000 രൂപ പിഴ അടച്ചിട്ടും പാൻ ആധാർ ലിങ്ക് ചെയ്യാനാകുന്നില്ല?എന്തുകൊണ്ട് എന്ന വിശദീകരണവുമായി ആദായ നികുതി വകുപ്പ്

ഇരുപത്തിയൊന്നാം നിയമ കമ്മീഷൻ മുൻപു തന്നെ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് പഠനം നടത്തി പൊതുജനങ്ങളുടെ അഭിപ്രായം തേടുകയും അതിന്റെ റിപ്പോർട്ടു സമർപ്പിക്കുകയും ചെയ്തിരുന്നെങ്കിലും, ഈ റിപ്പോർട്ടിന് മൂന്ന് വർഷത്തെ പഴക്കമുള്ളത് കണക്കിലെടുത്തും സിവിൽ കോഡ് സംബന്ധിച്ചുള്ള വിവിധ കോടതി ഉത്തരവുകളടെ സാഹചര്യത്തിലുമാണ് വീണ്ടും ഇരുപത്തിരണ്ടാം കമ്മീഷനോട് നിർദ്ദേശങ്ങൾ തേടിയത് എന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന ന്യായീകരണം.

സുപ്രീം കോടതി മുൻ ജഡ്ജി ബൽബീർ സിംഗ് അധ്യക്ഷനായ ഇരുപത്തിരണ്ടാം  നിയമ കമ്മീഷൻ ഏകീകൃത സിവിൽ കോഡിനെപ്പറ്റി നൽകിയ റിപ്പോർട്ടിൽ  പറയുന്നത്: ‘‘ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ അത് സമൂഹത്തിലെ ദുർബ്ബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന രീതിയിൽ ആകരുത്. പ്രശ്നങ്ങൾക്കുള്ള പരിഹാരം വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതുമാകരുത്. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ അനാവശ്യവും അനഭിലഷണീയവുമായ ഏകികൃതസിവിൽ കോഡിനെക്കുറിച്ചല്ല, വിവേചനപരമായ നിയമങ്ങളെക്കുറിച്ചാണ് നിയമ കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത്. എല്ലാ രാജ്യങ്ങളും തന്നെ വൈവിധ്യങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്. വ്യത്യസ്തതകൾ നിലനിൽക്കുന്നത് വിവേചനത്തിന്റെ തെളിവല്ല, മറിച്ച് ആരോഗ്യകരമായ ജനാധിപത്യം പ്രാവർത്തികമാകുന്നു എന്നതിന്റെ സൂചകമാണ്” എന്നായിരുന്നു.

എന്നാൽ തങ്ങൾക്ക് ആഗ്രഹിച്ചത് പോലുള്ള ഒരു അനുകൂല നിലപാട് നിയമ കമ്മീഷനിൽ നിന്നും ലഭിക്കാത്തതിനാൽ ഇരുപത്തിരണ്ടാം കമ്മീഷനെ സമീപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. നിയമ കമ്മീഷൻ ഏക സിവിൽ കോഡിനെക്കുറിച്ച് വീണ്ടും അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ഒരുപക്ഷേ ഈ കമീഷന്റെ നിലപാടുകൾ മുൻ കമ്മീഷനെക്കാൾ വ്യത്യസ്തമായിരിക്കാം എന്നാണ് വിലയിരുത്തൽ. കാരണം മുൻ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ഋതുരാജ് അശ്വതിയാണ് പുതിയ നിയമ കമ്മീഷൻ. കർണാടകയിലെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള വിധി ഇദ്ദേഹത്തിന്റേതായിരുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് ഇരുപത്തിയൊന്നാം നിയമ കമ്മീഷൻ്റെ നിലപാട് മുൻ കമ്മീഷനെക്കാൾ വിഭിന്നമായിരിക്കും എന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Also Read: കെ.ബൈജൂനാഥ് മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍

ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ വൈവിധ്യങ്ങളുടെ പരിസരത്തു നിന്നുകൊണ്ട് ഏകീകൃത സിവില്‍കോഡിൻ്റെ പ്രച്ഛന്നത്തിൽ ഹിന്ദുത്വ സവർണ്ണ അജണ്ട നടപ്പാക്കാൻ അനുവദിക്കുന്നതിന്റെ അപകടം പ്രവചനാതീതമാണ് എന്ന മുന്നറിയിപ്പ് രാഷ്ട്രീയ-സാമൂഹിക നിരീക്ഷകർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇരുപത്തിരണ്ടാം നിയമ കമ്മീഷൻ നീക്കത്തെ തള്ളി, ഇന്ത്യയുടെ സർവ്വമുഖമായ വ്യത്യസ്തതയുടെ സംസ്കാരത്തെയും തച്ചുടക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന കാര്യത്തിൽ ഒരു സംശയവുമില്ല എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പിന്നിലുള്ള ലക്ഷ്യം ഒന്നു മാത്രമാണ്. പ്രാദേശിക വൈവിധ്യങ്ങളെയും അതുവഴി പ്രാദേശിക രാഷ്ട്രീയ സംസ്കാരങ്ങളെയും തകർക്കുക.അതുവഴി ഇന്ത്യൻ രാഷ്ട്രീയത്തെ മതദേശീയതയെ മുൻനിർത്തിയുള്ള സംഘപരിവാർ രാഷ്ട്രീയത്തിന്റെ പതാക മാത്രം പാറുന്ന മണ്ണായി രാജ്യമൊട്ടാകെ മാറ്റുക എന്നതാണ് ഏകീകൃത സിവിൽ കോഡ് വഴി സംഘ പരിവാറും കേന്ദ്ര സർക്കാറും ലക്ഷ്യം വെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News