ഏകീകൃത നിയമമോ അതോ ബ്രാഹ്മണാധിപത്യമോ?

വര്‍ഷകാലത്ത് വെളളപ്പൊക്കമുണ്ടാകും; വേനല്‍ കാലത്ത്
വരള്‍ച്ചയും. അതുപോലെയാണ് ബി ജെ പിക്ക് തെരഞ്ഞെടുപ്പ്
കാലത്ത് ഏകീകൃത സിവില്‍നിയമം. ഗുജറാത്ത് ,
ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍
ബി ജെ പി നേതാക്കള്‍ ഏറ്റവുമധികം പ്രസംഗിച്ചത്
ഏകീകൃത സിവല്‍നിയമത്തെക്കുറിച്ചായിരുന്നു.
ഉത്തരാഖണ്ധ് തെരഞ്ഞെടുപ്പ് കാലത്തും ഇതുതന്നെ കേട്ടു.
ബി ജ പി അധികാരത്തില്‍ വന്നു. പക്ഷെ ഏകീകൃത സിവല്‍
നിയമം ഇതുവരെ നടപ്പിലാക്കിയില്ല. ദേശീയ തലത്തില്‍
ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കാന്‍ പ്രതിബന്ധങ്ങള്‍
നിരവധിയുണ്ട്. ബി ജെ പിയുടെ പല സഖ്യകക്ഷികളും
ഗോത്രവിഭാഗങ്ങളും ശക്തമായ എതിര്‍പ്പുമായി രംഗത്ത് വരും.
വിഭജന രാഷ്ടീയത്തിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന
സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ നടപ്പിലാക്കാനാണ്
ശ്രമം.ഇതിനും നിയമതടസ്സങ്ങള്‍ ഉണ്ട്.പക്ഷെ സാമുദായിക
ധ്രുവീകരണം ഉണ്ടാക്കാന്‍ ഏകീകൃത സിവില്‍ നിയമം
ബി ജെ പിക്ക് ചൂടേറിയ ഒരു പ്രചാരണവിഷയമാണ്.

നരേന്ദ്ര മോദി

നരേന്ദ്ര മോദി

രാജ്യത്ത് നിലവില്‍ ഗോവയില്‍ മാത്രമാണ് ഏകീകൃത സിവില്‍
നിയമം നിലവിലുളളത്.അതിന് ചരിത്രപരമായ കാരണങ്ങള്‍ ഉണ്ട്.
ഗോവ വരെ 1961 വരെ പോര്‍ച്ചുഗീസ് കോളനിയായിരുന്നു.
ഇന്ത്യയില്‍ ചേര്‍ക്കുമ്പോള്‍ അന്ന് ഗോവയില്‍ പ്രാബല്ല്യത്തില്‍
ഉണ്ടായിരുന്നത് ഏകീകൃതസിവില്‍ നിയമമായിരുന്നു.ആ നിയമം
അതേപടി തുടരുകയാണ് ഗോവചെയ്ത്.ആ നടപടിക്ക് പിറകില്‍
വര്‍ഗീയ ലക്ഷ്യങ്ങളോ രാഷ്ര്ടീയ ലക്ഷ്യങ്ങളോ ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇപ്പോ‍ഴത്തെ ലക്ഷ്യങ്ങള്‍ വിഭിന്നമാണ്. ഭൂരിപക്ഷത്തിന്‍റെ
നിയമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ അടിച്ചേല്പിക്കുക;
സാമുദായിക ചേരിതിവുണ്ടാക്കുക; അടിസ്ഥാന ജനകീയ പ്രശ്നങ്ങള്‍
മറച്ചുപിടിക്കുക; വളരെ എളുപ്പത്തില്‍ അധികാര സ്ഥാനങ്ങള്‍
കരഗതമാക്കുക……..

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം, ജമ്മുകാശ്മീരിന്‍റെ
പ്രത്യേക അവകാശം പിന്‍വലിക്കല്‍ എന്നിവയ്ക്കൊപ്പമുളള
സംഘപരിവാറിന്‍റെ അനിഷേധ്യ അജണ്ടകളിലൊന്നാണ്
ഏകീകൃത സിവില്‍ നിയമം.ഒരു മതേതര രാജ്യത്തില്‍
എല്ലാവര്‍ക്കും ഒരേ ക്രിമിനല്‍ നിയമം ആകാമെങ്കില്‍
എന്തുകൊണ്ട് ഒരു സിവില്‍ നിയമം ആയിക്കൂടാ? എല്ലാവരിലും
ഉയര്‍ന്നേക്കാവുന്ന സ്വാഭാവികമായ സംശയംമാണിത്.
സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഭരണഘടനാ ശില്പികള്‍
ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച്
സജിവമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.അന്ന് രാജ്യം ഭരിച്ചിരുന്നത്
ലോകത്തിന് തന്നെ മാതൃകയായ മതേതര സര്‍ക്കാരായിരുന്നെങ്കില്‍
ഇപ്പോള്‍ ഭരിക്കുന്നത് ചോരക്കറ പുരണ്ട വര്‍ഗീയ സര്‍ക്കാരാണ്.
എന്തിനും ഏതിനും മതവും ജാതിയും നോക്കുന്ന ഒരു സംവിധാനം
ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച്
വാചാലരാവുമ്പോള്‍ ഇത്തിരിനേരം ചരിത്രത്തിലേയ്ക്ക്
തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.

പരിഷ്കരണ നിയമങ്ങളെ എതിര്‍ത്തത് ആര്‍ എസ് എസ്

ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കാനാവാത്ത സാഹചര്യത്തിന്
ഇന്ത്യയില്‍ ഊടും പാവും നല്കിയത് “ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന തന്ത്രം
പയറ്റിയ ബ്രിട്ടീഷുകാര്‍ തന്നെയായിരുന്നു. സ്വാതന്ത്രത്തിന്ശേഷം
ഭരണഘടനാ കരട് തയ്യാറാക്കല്‍ സമിതിയില്‍ ഏകീകൃത
സിവില്‍ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് മണിക്കൂറുകളോളം
കൂലങ്കഷമായ ചര്‍ച്ചകള്‍ നടന്നിരുന്നു.സമവായം ഉണ്ടാക്കാനാവാതായപ്പോള്‍
ഈ വിഷയം 44ാം അനുച്ഛേദത്തിനകത്തെ നിര്‍ദ്ദേശക തത്വങ്ങളില്‍
ഉള്‍പ്പെടുത്തി.ഇതിന്‍റെ തുടര്‍ച്ചയായാണ് വ്യക്തിനിയമങ്ങള്‍
പുരോഗമനപരമായി നവീകരിക്കാന്‍ ആദ്യ പ്രധാനമന്ത്രി
ജവഹര്‍ലാല്‍ നെഹ്റുവും ആദ്യ നിയമമന്ത്രി ബി.ആര്‍
അംബേദ്ക്കറും തീരുമാനിച്ചത്.ബഹുഭാര്യത്വം അവസാാനിപ്പിക്കുക,
പിതാവിന്‍റെ സ്വത്തില്‍ മകനോടൊപ്പം ഭാര്യയ്ക്കും
മകള്‍ക്കും തുല്ല്യ അവകാശം നല്കുക,വിവാഹമോചനം
നടക്കുമ്പോള്‍ സ്ത്രീക്ക് നീതി ഉറപ്പ് വരുത്തുക
എന്നിങ്ങനെയുളള വ്യവസ്ഥകളാണ് ഹിന്ദു കോഡ്
ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ബില്ലിനെതിരെ
പ്രതിഷേധവുമായി ആദ്യം രംഗത്തുവന്നത് ആര്‍.എസ് എസ്
ആയിരുന്നു.വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം
എന്നിവ സംമ്പന്ധിച്ച് ഹിന്ദുക്കള്‍ പിന്തുടരേണ്ടത്
ധര്‍മ്മശാസ്തങ്ങളാണെന്നായിരുന്നു സംഘപരിവാറിന്‍റെ
നിലപാട്്.1949ല്‍ ആര്‍.എസ്.എസ് മുന്‍കൈയെടുത്ത്
അഖിലേന്ത്യാഹിന്ദു കോഡ് ബില്‍ വിരുദ്്ധസമിതി രൂപീകരിച്ചു.
ദ്വാരക ശങ്കരാചാര്യര്‍ മുതല്‍ സ്വാമി കര്‍പാത്രിജി മഹാരാജ് വരെയുളള
സന്യാസികളും ശ്യാമപ്രസാദ് മുഖര്‍ജി ഉല്‍പ്പെടെയുളള
പ്രമുഖരായ ജനസംഘം നേതാക്കളേയും അണിനിരത്തിക്കൊണ്ട്
നിയമത്തിനെതിരെ രാജ്യത്തുടനീളം ആയിരകണക്കിന്
പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്..1949 ഡിസംബര്‍
11ന് ദില്ലിയിലെ രാംലീലാ മൈതാനിയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച
റാലിയെ അഭിസംബോധന ചെയ്ത നേതാക്കള്‍ ഹിന്ദുക്കള്‍ക്കുമേല്‍
പതിക്കാന്‍ പോവുന്ന “ആറ്റം ബോബ്” എന്നാണ് ബില്ലിനെ വിശേഷിപ്പിച്ചത്.
പ്രക്ഷോഭത്തിന്‍റെ നേതൃസ്ഥാനത്ത് ശ്യാമപ്രസാദ് മുഖര്‍ജി അവരോധിച്ചത്
കര്‍പാത്രിജി മഹാരാജിനെയായിരുന്നു. നിയമമന്ത്രി ബി.ആര്‍ അംബേദ്ക്കറുടെ
ജാതിയായിരുന്നു കര്‍പാത്രിജിയുടെ പ്രധാന പ്രശ്നം.ബ്രാഹ്മണരുടെ
കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ‍ഴയ തൊട്ടുകൂടാത്തവന്
എന്താണ് അവകാശം എന്നുവരെ കര്‍പാത്രിജിയുടെ ചോദിച്ചു.
ദില്ലിയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍
ബഹുഭാര്യാത്വത്തെ ന്യായീകരിക്കുന്നതിനായി കര്‍പാത്രിജി
മുന്നോട്ട്് വെച്ച വാദം ഇതായിരുന്നു;
” ഭാര്യ സ്ഥിരം മദ്യപാനിയോ,ലൈംഗികശേഷിയില്ലാത്തവളോ,
കുടിലബുദ്ധിക്കാരിയോ,മോശമായി സംസാരിക്കുന്നവളോ,
ആണ്‍കൂട്ടിയെ പ്രസവിക്കാത്തവളോ ഭര്‍ത്താവിനെ ‍
‍വെറുക്കുന്നവളോ ആണെങ്കില്‍ അവളെ
ഉപേക്ഷിക്കാതെതന്നെ മറ്റൊരു സ്തീയെ വിവാഹം
ചെയ്യാന്‍ പുരുഷന് അവകാശം ഉണ്ട്”
( പേജ് 131.India after Gandhi,Ramachandra Guha).

ശ്യാമപ്രസാദ് മുഖർജി

ശ്യാമപ്രസാദ് മുഖർജി

ഹിന്ദു സ്തീക്ക് പിതാവിന്‍റെ സ്വത്തിന്‍റെ എട്ടിലൊന്നില്‍ മാത്രമേ
അവകാശമുളളൂ വെന്നും മറ്റൊരു ജാതിയില്‍പ്പെട്ട കുട്ടിയെ
ദത്തെടുക്കാന്‍ അനുവദിക്കരുതെന്നും കര്‍പാത്രിജി വാദിച്ചു
.രാജ്യത്തെ ചെറുതും വലുതുമായ ഹിന്ദുസംഘടനകളെ
മു‍ഴുവന്‍ ഈ സമരത്തില്‍ പങ്കെടുപ്പിക്കുന്നതാനായി
സജ്ജമാക്കിയത് സംഘപരിവാറുകാര്‍ ഇന്നും രായ്ക്കുരാമാനം
പ്രകീര്‍ത്തിക്കുന്ന ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു.
കോണ്‍ഗ്രസ്സിലെ ഹിന്ദുത്വ ലോബിക്കും എതിരഭിപ്രായം
ഉണ്ടായിരുന്നു.വല്ലഭായിപട്ടേലും ഡോക്ടര്‍ രാജേന്ദ്രപ്രസാദുമെല്ലാം
നെഹ്റുവും അംബേദ്ക്കറും വിഭാവനം
ചെയ്ത ഹിന്ദുകോഡ് ബില്ലിനെ പാര്‍ട്ടിയില്‍ ശക്തമായി
എതിര്‍ത്തു.എതിര്‍പ്പ് ശക്തമായതോടെ നെഹ്രു പകച്ചു.ബില്‍
പാസാക്കിയെടുക്കാനുളള നടപടികള്‍ ഒച്ചുവേഗത്തില്‍
ഇ‍ഴയാന്‍ തുടങ്ങി. എന്ത് വിലകൊടുത്തും ബില്‍ പാസാക്കിയേ
തീരൂ എന്ന ഉറച്ച നിലപാടെടുത്തിരുന്ന അംബേദ്ക്കറര്‍
നെഹ്റുവിന്‍റെ മെല്ലെപ്പോക്കില്‍ പ്രതിഷേധിച്ച്
മന്ത്രി സഭയില്‍ നിന്ന് രാജിവെച്ചു.നെഹ്റുവിന്‍റെ
മെല്ലെപ്പോക്കിനെതിരെ കമ്യൂണിസ്റ്റുകാരും ശക്തമായി രംഗത്ത്
വന്നു.1955,1956 വര്‍ഷങ്ങളിലായി ജനസംഘത്തിന്‍റെ
പ്രതിഷേധങ്ങള്‍ക്കിടയില്‍ ഹിന്ദുവിവാഹ നിയമം,ഹിന്ദു
പിന്തുടര്‍ച്ചാവകാശ നിയമം,ദത്തെടുക്കല്‍ നിയമം തുടങ്ങിയവ
പാര്‍ലമെന്‍റ് പാസാക്കി.

ജവഹര്‍ലാല്‍ നെഹ്റു എന്ന പ്രധാന മന്ത്രിയും ബി.ആര്‍ അംബേദ്ക്കര്‍
എന്ന നിയമമന്ത്രിയും മുഖ്യ പ്രതിപക്ഷമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയും
ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ്ഈ നിയമങ്ങള്‍ പാസാക്കാനായത്.
മറിച്ച് അര്‍.എസ് എസ് ശ്രേഷ്ഠന്‍ കര്‍പാത്രിജിയുടെ നയമാണ്
നടപ്പിലായിരുന്നതെങ്കില്‍ ഇന്നത്തെ ഇന്ത്യയുടെ ചിത്രം എന്താകുമായിരുന്നു?

ഷാബാനുബീഗം മുതല്‍ ശബരിമലയിലെ യുവതിപ്രവേശനം വരെ

1985ലാണ് ഷാബാനുംബീഗം കേസിലെ വിധിവന്നത്.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയും 62 കാരിയുമായിരുന്ന
ഷാബാനുബീഗം ഭര്‍ത്താവ് അഹമ്മദ് ഖാന്‍ മൊ‍ഴിചൊല്ലിയതിനെ
തുടര്‍ന്ന് ജീവനാംശം തേടി സുപ്രീംകോടതിയിലെത്തി.
ക്രിമിനല്‍ നടപടി നിയമത്തിലെ 125ാം വകുപ്പ് പ്രകാരം
അഹമ്മദ് ഖാന്‍ മാസന്തോറും 500 രൂപ വീതം ഷാബാനുബീഗത്തിന്
ജീവനാംശം നല്കണമെന്ന് വിധിച്ചു.വിധി ശരീയത്ത് വ്യവസ്ഥകള്‍ക്ക്
എതിരാണെന്ന് ചൂണ്ടിക്കാട്ടി മുസ്ളിം സംഘടനകള്‍ തെരുവിലിറങ്ങി.
മുസ്ലിം വോട്ട് ബാങ്കില്‍ വിളളല്‍ വീ‍ഴുമോ എന്ന് മാത്രം ആശങ്കപ്പെട്ട
രാജീവ് ഗാന്ധി കോടതി വിധിയെ മറികടക്കാനായി1986ല്‍ മുസ്ളിം
വനിതാ സംരക്ഷണ നിയമം കൊണ്ടുവന്നു.അതോടെ ഷാബാനുകേസിലെ വിധി
അപ്രസക്തമായി.രാജീവ് ഗാന്ധി മുസ്ലിം പ്രീണനം നടത്തുകയാണെന്ന ആരോപണം
ശക്തമായി.അതോടെ ഹിന്ദുവോട്ട് ബാങ്കിനെ ഒപ്പം നിര്‍ത്താനായുളള
തത്രപ്പാടായി.ഉപജാപക സംഘത്തിന്‍റെ ഉപദേശം സ്വീകരിച്ച രാജീവ്
ഗാന്ധി ബാബറിമസ്ജിദിന്‍റെ താ‍ഴുകള്‍ തുറന്നുകൊടുത്താണ്
ഹിന്ദു പ്രീണനം നടത്തിയത്.

ഷബാനുബീഗം കേസിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന്
പ്രധാനമന്ത്രി രാജീവ് ഗാന്ധി ഷബാനുബീഗത്തെ രഹസ്യമായി
ദില്ലിയിലേയ്ക്ക് വിളിപ്പിച്ചു.സാമുദായിക സംഘര്‍ഷങ്ങള്‍
ഒ‍ഴിവാക്കാന്‍ സുപ്രീംകോടതി വിധിയെ തളളി പറയണമെന്ന്
ആവശ്യപ്പെട്ടു.ഇതേ സമയത്തുതന്നെ ബീഗത്തിന്‍റെ വീട്ടിലേയ്ക്ക്
മുസ്ലിം സംഘടനകളുടെ പ്രകടനവും കല്ലേറും നടന്നു.
സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്ക്കാനാവാതെ ബീഗം
സുപ്രീംകോടതി വിധിയെ തളളിപ്പറഞ്ഞു. നിലപാട് മാറ്റിക്കാനായി
സഹായവാഗ്ദാനങ്ങള്‍ ചൊരിഞ്ഞവരൊന്നും പിന്നെ തിരിഞ്ഞു
നോക്കിയില്ലെന്ന് ഷാബീനുബീഗത്തിന്‍റെ മകന്‍ ജമീല്‍
അഹമ്മദ് ഖാന്‍ ആരോപിച്ചിരുന്നു.രോഗങ്ങള്‍ക്കും സാമ്പത്തിക
ബുദ്ധിമുട്ടുകള്‍ക്കും കീ‍ഴടങ്ങിയ ഷബീനുബീഗം
1992ല്‍ മരണമടഞ്ഞു.കേരള തെരുവുകളില്‍ ” നാലും കെട്ടും
നാല്പതും കെട്ടും ഇ .എം .എസ്സിന്‍റെ ഓളിം കെട്ടും”
എന്ന് വിളിച്ച് കൂവിയവരും ഷാഹാനുബീഗത്തിന് കനിവ് ചൊരിഞ്ഞില്ല.
സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടം മുതല്‍ എക്കാലത്തും ഇന്ത്യയിലെ
മുസ്ളിം ജനവിഭാഗങ്ങള്‍ക്കിടയില്‍ നവോത്ഥാന ചേരി ശക്തമായിരുന്നു.
മുഹമ്മദ് ഷഫീഖ് , മുഹമ്മദ് അലി,മുസഫര്‍ അഹമ്മദ് തുടങ്ങിയ
തൊ‍ഴിലാളി നേതാക്കളെല്ലാം നവോത്ഥാന മുന്നേറ്റങ്ങളിലൂടെ
കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തിപ്പെട്ടവരായിരുന്നു.
ഈ പുരോഗമനമുന്നേറ്റത്തെ ഒരേ സമയം കോണ്‍ഗ്രസ്സും സംഘപരിവാറും
ഭയപ്പെട്ടു.ചരിത്രകാരന്‍ ഇര്‍ഫന്‍ഹബീബ്, കവിയും ഗാനരചയിതാവുമായ
ജാവേദ് അക്തര്‍ തുടങ്ങിയവരെല്ലാം ഇരുവിഭാഗത്തിന്‍റേയും മുഖ്യശത്രുക്കളായിരുന്നു.

ബംഗാളില്‍ ഒരു വ്യവസായം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ക്രമസമാധാന
പ്രശ്നമായിരുന്നു നന്ദിഗ്രാമിലേത്. എന്നാല്‍ അവിടുത്തെ മുസ്ലിംങ്ങളെ
തെറ്റിദ്ധരിപ്പിച്ച് പ്രശ്നത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതില്‍ അന്ന്
കോണ്‍ഗ്രസ്സും ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസ്സും മാവോയിസ്റ്റുകളും
ജമാഅത്ത് ഇ ഉലുമയും കൈകോര്‍ത്തു.ബംഗാളില്‍ ഇപ്പോള്‍
വ്യവസായവും ഇല്ല; തൊ‍ഴിലും ഇല്ല.ഇന്ത്യന്‍ മഹാസമുദ്രത്തില്‍
നിന്ന് ആഞ്ഞടിക്കാറുളള കാറ്റുപോലെ ഇടക്കിടെ വര്‍ഗീയ കലാപങ്ങള്‍
ഉണ്ടാകും.ഇതെല്ലാം മുതലെടുത്ത് രാജ്യത്ത് വളര്‍ന്നത് ബി ജെ പിയും
പോപ്പുലര്‍ഫ്രണ്ടും അസദുദ്ദീന്‍ ഒവൈസിയുടെ എ െഎ എം െഎ എമ്മുമായിരുന്നു.
മുസ്ളിം സമുദായത്തിനിടയിലെ പുരോഗമനവാദികള്‍ എന്നറിയപ്പെട്ടിരുന്ന
ആരിഫ്മുഹമ്മദ്ഖാന്‍,എം ജെ അക്ബര്‍ തുടങ്ങിയവര്‍ക്ക് താല്പര്യം
അധികാരത്തോടായിരുന്നു.നട്ടെല്ല് പണയംവെച്ച് അവര്‍ സംഘപരിവാറിന്‍റെ
വക്താക്കളായി മാറി.എം ജെ അക്ബറിന് കേന്ദ്രമന്ത്രി സ്ഥാനവും
ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണര്‍ സ്ഥാനവും ലഭിച്ചു.

യാഥാസ്ഥിതികത്വത്തിന്‍റെ കൈപ്പിടിയില്‍ നിന്ന് മുസ്ളിംസ്ത്രീകളെ
രക്ഷിക്കുകയാണെന്ന പ്രഖ്യാപനത്തോടെയാണ് 2019ല്‍ മോദി സര്‍ക്കാര്‍
ഭാര്യമാര്‍ക്ക് നേരെ മുത്തലാഖ് നടത്തുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക്
3 വര്‍ഷത്തെ തടവ്ശിക്ഷ നല്‍കുന്ന നിയമം കൊണ്ടുവന്നത്.
2017ല്‍ സുപ്രിംകോടതി മുത്തലാഖ് നിരോധിച്ചിരുന്നു. വിധിയെ
നിലനില്‍ക്കവെ, മുത്തലാഖ് ചൊല്ലി ഭാര്യയെ ഒ‍ഴിവാക്കാന്‍
ഭര്‍ത്താവിന് സാധിക്കില്ല.എന്നാല്‍ 2019ലെ നിയമപ്രകാരം
നിയമവിരുദ്ധമായി ഭാര്യയെ ഉപേക്ഷിക്കുന്ന മുസ്ളിം ഭര്‍ത്താവിന്
3 വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കും. “മുത്തലാഖ് ” എന്ന
പേരിലല്ലെങ്കിലും നിയമവിരുദ്ധമായി ഭാര്യമാരെ ഉപേക്ഷിക്കുന്ന
ഭര്‍ത്താക്കന്‍മാര്‍ മറ്റ് മതങ്ങളില്‍ ഉണ്ട്.എന്നാല്‍ അവര്‍ക്കൊന്നും
ശിക്ഷയില്ല.

മഹാരാഷ്ട്രയിലെ ഹാജി അലി ദര്‍ഹയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന
കോടതി വിധി അത്യാവേശത്തോടെയാണ് സംഘപരിവാര്‍ നടപ്പിലാക്കിയത്.
എന്നാല്‍ സുപ്രിംകോടതി വിധിയെതുടര്‍ന്ന് ശബരിമല ചവിട്ടാനെത്തിയ
യുവതികളെ ആര്‍ എസ് എസ്സുകാര്‍ തല്ലിയോടിച്ചു. ആര്‍ എസ് എസ്സിന്
ആര്‍ത്തവം അശുദ്ധമാണ്.ഇവര്‍ വിഭാവനം ചെയ്യുന്ന ഏകീകൃത സിവില്‍
നിയമം എങ്ങനെയുളളതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ.

ഹിന്ദു നികുതി ഇളവുകള്‍

ഏകീകൃത സിവില്‍ നിയമത്തെ അനുകൂലിക്കുന്നവര്‍ പോലും
കേന്ദ്രത്തിന്‍റെ ഇപ്പോ‍ഴത്തെ നീക്കത്തെ സംശയദൃഷ്ടിയോടെയാണ്
കാണുന്നത്.ഏകീകൃത സിവില്‍ നിയമം എന്നപേരില്‍ ഹിന്ദു
നിയമം അടിച്ചേല്പ്പിക്കുമോ എന്നതാണ് പ്രധാന ആശങ്ക.ഈ
ആശങ്കയ്ക്ക് ഉപോല്‍ബലമായ നിരവധി സംഭവങ്ങള്‍ സമീപകാലത്ത് ഉണ്ടായി.
വ്യക്തി നിയമങ്ങളുടെ കാര്യത്തിലൊ‍ഴികെ മറ്റെല്ലാറ്റിലും നിയമങ്ങളും
രീതികളും ഏകീകൃതണോ?
രാജ്യത്ത് ഇന്നും ഒരു ഏകീകൃത ധന കോഡില്ല. ഹിന്ദു
കൂട്ടുകുടുംബങ്ങ്ള്‍ക്ക് മാത്രമായി മാത്രമായി എച്ച്.യു.എഫ്
(Hidhu Undivided Family) എന്ന പേരില്‍ പ്രത്യേക
നികുതി ദായക വിഭാഗമുണ്ട്. ഈ വിഭാഗത്തിന് മാത്രമായി
ബജറ്റുകള്‍ നികുതി ഇളവുകള്‍ പ്രഖ്യാപിക്കാറുണ്ട്.എന്തിനാണ്
ഹിന്ദു കൂട്ടുകുടുംബങ്ങ്ള്‍ക്ക് മാത്രമായി ഈ നികുതി ഇളവ്
പരിമിതപ്പെടുത്തുന്നത്?
” ഹിന്ദു കൂട്ടുകുടുംബ നികുതി വിഭാഗം എന്നതിലെ ഹിന്ദു
എന്ന വാക്ക് ഒ‍ഴിവാക്കിയാല്‍ എല്ലാ മത വിഭാഗങ്ങളിലേയും
കൂട്ടുകുടുംബങ്ങള്‍ക്ക് ഈ ആനുകൂല്ല്യം ലഭിക്കും.രാജ്യത്ത്
ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതിന്‍റെ മുന്നോടിയായി
ഇത്തരമോരു മാറ്റം കൊണ്ടുവരാന്‍ ധനമന്ത്രി
തയ്യാറുണ്ടോ?
(മണിശങ്കര്‍ അയ്യര്‍- ഡു ദി ഹിന്ദു വാണ്ട് എ യൂണിഫോം
സിവില്‍ കോഡ്?,എന്‍.ഡി.ടി.വി ഡോട്ട്കോം)

മണിശങ്കര്‍ അയ്യര്‍ ഈ ചോദ്യം ഉന്നയിക്കുമ്പോള്‍ അരുണ്‍
ജേറ്റ്ലി ആയിരുന്നു ധനമന്ത്രി.ജേറ്റ്ലി മുതല്‍ നിര്‍മലാസീതാരാമന്‍
വരെയുളളവര്‍ ഒന്നും ഈ ചോദ്യത്തിന് ഇതുവരെ മറുപടി
പറഞ്ഞിട്ടില്ല.

മണിശങ്കര്‍ അയ്യര്‍

മണിശങ്കര്‍ അയ്യര്‍

ലക്ഷ്യം ബ്രാഹ്മണാധിപത്യം

സംഘപരിവാറിന്‍റെ ശക്തമായ എതിര്‍പ്പ് മറികടന്ന് ഹിന്ദുവ്യക്തിനിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയെങ്കിലും പ്രായോഗിക തലത്തില്‍
പലയിടങ്ങളിലും ഇവ നടപ്പിലാവുന്നില്ല എന്നതാണ്
യാഥാര്‍ത്ഥ്യം.അനൗദ്യാഗികമായി പലയിടങ്ങളിലും ബഹുഭാര്യാത്വം
നടക്കുന്നുണ്ട്.പിതാവിന്‍റെ സ്വത്തിലെ അര്‍ഹമായ വിഹിതം പല
പെണ്‍മക്കള്‍ക്കും ലഭിക്കുന്നില്ല.പലപ്പോ‍ഴും ഇത്തരം
വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് ജാതി പഞ്ചായത്തുകളാണ്.
ഒട്ടുമിക്ക ദുരഭിമാനഹത്യകളും നടക്കുന്നത്
ജാതി പഞ്ചായത്തുകളുടെ കല്പനകളെ തുടര്‍ന്നായിരുന്നു
.ഹരിയാനയിലെ കുപ്രസിദ്ധമായ കാപ്പ് പഞ്ചായത്തുകളെ
നിരോധിക്കണമെന്ന ആവശ്യം ശക്തമായപ്പോ‍ഴെല്ലാം ആര്‍. എസ് എസ്സും
ബി.ജെ.പിയും ഈ നിയമ വിരുദ്ധ സംഘങ്ങളുടെ ശക്തമായ
സംരക്ഷകരായി മാറുകയായിരുന്നു. ഭാരതീയ സംസ്ക്കാരത്തിന്‍റെ
പ്രതീകമെന്നാണ് ഇന്നത്തെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍
കാപ്പ് പഞ്ചായത്തുകളെ വിശേഷിപ്പിച്ചത്.ഇത്തരം നിയമ വിരുദ്ധ
സംവിധാനങ്ങളുടെ സംരക്ഷകര്‍ എങ്ങനെ രാജ്യത്ത് ഏകീകൃത
സിവില്‍ നിയമം നടപ്പിലാക്കും?

പ്രജ്ഞാസിംഗ് താക്കൂര്‍

പ്രജ്ഞാസിംഗ് താക്കൂര്‍

രാജ്യത്ത് ഒരു ഏകീകൃത ക്രിമിനല്‍ നിയമമുണ്ട്.ആ ക്രിമിനല്‍
നിയമം നടപ്പിലാക്കുമ്പോള്‍ പണ്ടുമുതല്‍ക്കേ ജാതീയവും
മതപരവുമായ വിവേചനം നിലനില്കുന്നുണ്ട്.എന്നാല്‍
മുമ്പൊന്നും ഇല്ലാത്തവിധം ഈ വിവേചനം ഇന്ന്
പരസ്യമാണ്. ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസിലെ
പ്രതികളായ സംഘപരിവാര്‍ നേതാവ് അസീമാനന്ദ ഉള്‍പ്പെടെയു‍ളള‍വരെയെല്ലാം
കോടതി വെറുതെവിട്ടു. മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതി
പ്രജ്ഞാസിംഗ് താക്കൂര്‍ ജാമ്യത്തിലിറങ്ങുക മാത്രമല്ല,
ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനാകട്ടെ
സുപ്രിംകോടതി ജാമ്യം നല്‍കിയിട്ടും ഇ ഡി കേസില്‍
ലക്നൗ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇപ്പോ‍ഴും
ജയിലിലാണ്.മാവോയിസ്റ്റ് ബന്ധം ആരോപിച്ചെടുത്ത കേസില്‍
ശിക്ഷിക്കപ്പെട്ട പ്രൊഫസര്‍ ജി എന്‍ സായ്ബാബയെ
കുറ്റവിമുക്തനാക്കിയ മുബൈ ഹൈക്കോടതി വിധി
പ്രത്യേക സിറ്റിംഗ് നടത്തിയാണ് സുപ്രിംകോടതി തൊട്ടടുത്ത
ദിവസം സ്റ്റെ ചെയ്തത്.ഈ തിടുക്കം സമാനമായ മറ്റ് കേസുകളില്‍
കാണാനില്ല.

സിദ്ധിഖ് കാപ്പൻ

ഗുജറാത്ത് കലാപസമയത്ത് സംഘപരിവാരുകാര്‍
ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍ത്സംഗം ചെയ്തകേസില്‍
കോടതി ശിക്ഷിച്ച 11 കൊടുംകുറ്റവാളികളെ സ്വാതന്ത്ര്യത്തിന്‍റെ
75ാം വാര്‍ഷികമെന്ന കാരണം പറഞ്ഞ് ഗുജറാത്ത്
സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയതിന് രാജ്യചരിത്രത്തിലെ
സമാനതകളില്ലാത്ത ഒരു സംഭവമാണ്.ആ കുറ്റവാളികള്‍ക്ക്
ആര്‍ എസ് എസ് സ്വീകരണം ഒരുക്കി.ഗുജറാത്തിലെ പ്രമുഖ
ബി ജെ പി നേതാവും ഗോദ്ര എം എല്‍ എയുമായ സി കെ
രോള്‍ജി ആ കുറ്റവാളികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിനോട്
ശുപാര്‍ശചെയ്ത അഞ്ചംഗ സമിതിയില്‍ അംഗമായിരുന്നു.

എന്തിന് ഈ കൊടും ക്രിമിനലുകളെ ജയിലില്‍ നിന്ന് മോചിപ്പിച്ചു എന്ന
ചോദ്യത്തിന് സി കെ രോള്‍ജി നല്‍കിയ മറുപടി ഇതായിരുന്നു

“പ്രതികളില്‍ ചിലര്‍ ബ്രാഹ്മണരാണ്.നല്ല സംസ്കാരമുളളവരാണ്
അതുകൊണ്ടാണ് മോചിപ്പിച്ചത്”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News