
കേന്ദ്ര മന്ത്രിസഭയിൽ ഉടൻ വൻ അഴിച്ചുപണിക്ക് സാധ്യതയെന്ന് വിവരം. ശക്തമായ സമ്മർദത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെയും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയെയും മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള ശുപാർശ രാഷ്ട്രപതിക്ക് കൈമാറിയെന്നാണ് വിവരം. ഇതോടെയാണ് ചർച്ചകൾ സജീവമായിരിക്കുന്നത്.
അതേസമയം, ധർമ്മേന്ദ്ര പ്രധാന് പകരം നിലവിലെ ധനമന്ത്രി നിർമല സീതാരാമനെ വിദ്യാഭ്യാസ മന്ത്രിയായി പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഊർജ-ഭവന നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടറിന് വൈദ്യുതി വകുപ്പ് നഷ്ടമായേക്കുമെന്നും സൂചനയുണ്ട്. അടുത്തിടെ എൻഡിഎയിലേക്ക് ചേക്കേറിയ കല്യാണിലെ എംപി ശ്രീകാന്ത് ഷിൻഡെയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും. കൂടാതെ മീററ്റ് എംപിയും പ്രശസ്ത നടനുമായ അരുൺ ഗോവിലിനെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ട്.
സമ്മർദത്തിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടനയെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

