
കാൺപുർ: ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം, സ്വന്തം മാതാവുമായി യുവാവ് ഫോണിൽ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഉത്തർപ്രദേശിലെ ബാഗ്പട്ടിലെ താക്കൂർദ്വാര പ്രദേശത്താണ് ഓട്ടോറിക്ഷ ഡ്രൈവർ പ്രശാന്ത്(30) തന്റെ ഭാര്യ നേഹയെ(28) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൃത്യം ചെയ്തശേഷം ഫോണിൽ അമ്മയുമായി സംസാരിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
കൊലപാതകം നടത്തിയ ശേഷം പ്രതി ഏകദേശം 15 മിനിറ്റോളം മൃതദേഹത്തിന് സമീപം നിന്ന് അമ്മയെ വിളിച്ച ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. “ഞാൻ അവളെ കൊന്ന് വലിച്ചെറിഞ്ഞു. ഞാൻ പോലീസ് സ്റ്റേഷനിലേക്ക് പോകുകയാണ്,”- ദൃശ്യത്തിൽ ഫോണിൽ സംസാരിക്കെ പ്രശാന്ത് പറയുന്നു. തന്‍റെ ഒപ്പം കഴിയുമ്പോൾ, ഭാര്യ മറ്റുള്ളവരുമായി സംസാരിച്ചതാണ് കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
Also Read: കോട്ടയം കറുകച്ചാലിൽ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ
ഏറെ കാലത്തെ പ്രണയത്തിന് ശേഷം എട്ട് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് നാല് വയസ്സുള്ള ഒരു മകനുണ്ട്. മകന്‍റെ മുന്നിൽവെച്ചാണ് കൊലപാതകം നടത്തിയതെന്നു റിപ്പോർട്ടുണ്ട്. സഹാറൻപൂർ സ്വദേശിയായ നേഹ, മുമ്പ് ഒരു ബ്യൂട്ടി പാർലർ നടത്തിയിരുന്നു. പിന്നീട് ഫാക്ടറിയിൽ ജോലിക്ക് പോയിവരുകയായിരുന്നു. പ്രശാന്തിന്റെ അമ്മയോടൊപ്പം കുടുംബം നേരത്തെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. എന്നാൽ ഭർത്താവുമായി വഴക്കുണ്ടായശേഷം നേഹ ഇവിടെ നിന്ന് മാറുകയും സ്വന്തം അമ്മയ്ക്കൊപ്പം മറ്റൊരു വാടക വീടെടുത്ത് താമസിച്ചുവരികയുമായിരുന്നു.
പ്രശാന്തും നേഹയും തമ്മിൽ പതിവായി വാക്കുതർക്കമുണ്ടാകാറുണ്ടെന്ന് അയൽക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രശാന്ത് തന്റെ ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചു. നിരന്തരമായ വഴക്കിൽ മടുത്ത നേഹ അടുത്തിടെ സമീപത്ത് മറ്റൊരു വാടക വീടെടുത്ത് അമ്മ രഞ്ജിതയോടൊപ്പം താമസമാക്കി.
Also Read: കാസർഗോഡ് ചിറ്റാരിക്കാലിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി ജീവനൊടുക്കിയ നിലയിൽ
“വിവാഹവാർഷിക ദിനത്തിൽ, മറ്റാരോടും സംസാരിക്കരുതെന്ന് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്. നീ എന്തെങ്കിലും തെറ്റ് ചെയ്യുന്നത് ഞാൻ കണ്ടെത്തുന്ന ദിവസം, ഞാൻ നിന്നെ കൊല്ലും. അതിന് എന്ത് ശിക്ഷ ലഭിച്ചാലും എനിക്ക് പ്രശ്നമില്ല,” ഒരു അയൽക്കാരൻ റെക്കോർഡ് ചെയ്ത വീഡിയോയിൽ പ്രശാന്ത് ഭാര്യയോട് പറയുന്നത് ഇങ്ങനെയാണ്.
പ്രശാന്ത് മദ്യപിച്ച് മകളെ പതിവായി പീഡിപ്പിക്കാറുണ്ടെന്നും മുമ്പ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇരയുടെ അമ്മ രഞ്ജിത പോലീസിനോട് പറഞ്ഞു. 20 ദിവസം മുമ്പ് നേഹ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പോലീസിൽ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്ന് രഞ്ജിത ആരോപിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here