
ഉത്തർപ്രദേശിലെ ഭാഗ്പത്തിൽ മദ്യലഹരിയില്‍ വീട്ടിലെത്തിയ മകന്‍ അമ്മയെ കൊലപ്പെടുത്തി. യു പി യിലെ ബറോലി ഗ്രാമത്തിലാണ് 70 വയസുകാരിയെ അതി ക്രൂരമായി മകൻ കൊലപ്പെടുത്തിയത്. മദ്യപിച്ചതിന് ശകാരിച്ചതാണ് കൊലപാതകത്തിന് കാരണം എന്നാണ് വിവരം. കൊലപാതകത്തിൽ മകന്‍ സുമിത് (30) നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി അരിവാളുകൊണ്ട് കഴുത്തറുത്താണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
തിങ്കളാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. സഹോദരിയുടെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ പ്രതി അമിതമായി മദ്യപിച്ചിരുന്നു. മദ്യപിച്ചെത്തിയതിന് അമ്മ ഇയാളെ ശകാരിക്കുകയും അതിൽ പ്രകോപിതനായ സുമിത് അരിവാളുകൊണ്ട് എഴുപത് വയസുള്ള അമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ മൃതശരീരം ചാക്കില്‍ കെട്ടി കരിമ്പിന്‍ തോട്ടത്തില്‍ കുഴിച്ചുമൂടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
സോനു എന്ന സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ 2021 ല്‍ ഇതേ പ്രതി അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ ലഹരിക്കടിമയാണെന്നും മാതാപിതാക്കളുമായി സ്ഥിരം വഴക്ക് ഉണ്ടാകാറുണ്ടെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

