
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വിശാൽ ശ്രീവാസ്തവ, രാജ് സിംഗ്, മായങ്ക് മിശ്ര എന്നിവരാണ് പിടിയിലായത്. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്.
കൊലപാതകത്തിന് ശേഷം കൊൽക്കത്തയ്ക്കടുത്തുള്ള ബാലിയിലെ ഒരു ടോൾ ബൂത്തിൽ അക്രമികൾ നടത്തിയ യുപിഐ പേയ്‌മെന്റ് ട്രാക്ക് ചെയ്താണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ബംഗാളിനെ നടുക്കിയ കൊലപാതകം
മെയ് ആറിനാണ് ബംഗാളിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ബുധനാഴ്ച രാത്രി 10 മണിക്കും 10:10 നും ഇടയിൽ, വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രനാഥ് രഥിനെ പോയിന്റ്-ബ്ലാങ്ക് റേഞ്ചിൽ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. നോർത്ത് 24 പർഗാനാസിലെ മധ്യഗ്രാമിലുള്ള വീട്ടിൽ നിന്ന് 200 മീറ്ററിൽ താഴെ മാത്രം അകലെ ആയിരുന്നു സംഭവം.
ALSO READ: ദില്ലിയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; പരിശോധന കർശനമാക്കി പൊലീസ്
തന്റെ എസ്‌യുവിയായ മഹീന്ദ്ര സ്കോർപിയോയുടെ മുൻ പാസഞ്ചർ സീറ്റിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. ബൈക്കിലെത്തിയ അക്രമികൾ ഈ വാഹനം തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പിന്നാലെ പ്രതികൾ രക്ഷപ്പെട്ടു. ബാക്കിലും കാറിലുമായാണ് പ്രതികൾ കടന്നുകളഞ്ഞത്.
പ്രതികൾ പ്രൊഫഷണൽ കൊലയാളികൾ
പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാർ ട്രാക്ക് ചെയ്തു. ഇവർ ടോൾ പ്ലാസയിൽ പണം നൽകുന്നതായും കണ്ടെത്തി. ഇതാണ് കൊലയാളികളിലേക്ക് പൊലീസിനെ നയിച്ചത്. അറസ്റ്റിലായ മൂന്ന് പേരും പ്രൊഫഷണൽ കൊലയാളികളാണെന്ന് പൊലീസ് പറഞ്ഞു. വിശാലിന് ബിഹാറിലെ ബക്സറിൽ വേരുകളുണ്ട്, മറ്റ് രണ്ട് പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്.
കൊലപാതകം, കവർച്ച എന്നിവയുൾപ്പെടെ 15 ലധികം ക്രിമിനൽ കേസുകൾ വിശാലിനെതിരെ ഉണ്ടെന്നാണ് വിവരം. മൂന്ന് പേരെയും ഇന്ന് ബംഗാളിലെ ബരാസത്ത് കോടതിയിൽ ഹാജരാക്കും. കേസിൽ പൊലീസ് ഇതുവരെ രണ്ട് ബൈക്കുകളും മൈക്ര കാറും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണത്തിൽ മൂന്ന് ബൈക്കുകളും മോഷ്ടിക്കപ്പെട്ടതാണെന്നും കാറിലേത് വ്യാജ നമ്പർ പ്ലേറ്റാണെന്നും സൂചനയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

