
ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക. ഹോർമുസ് കടലിടുക്കിന് സമീപം ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ രണ്ടാം ദിവസവും ഇറാനിൽ ബോംബാക്രമണം നടത്തിയിരിക്കുകയാണ് അമേരിക്ക. സിരിക് നഗരം, ബന്ദർ-ഇ ലെൻഗെ, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലാണ് അമേരിക്ക ബോംബാക്രമണം നടത്തിയത്.
കമാൻഡർ ഇൻ ചീഫിന്റെ നിർദേശപ്രകാരമാണ് പുതിയ ആക്രമണങ്ങൾ നടന്നതെന്ന് മിഡിൽ ഈസ്റ്റിലെ സൈനിക നടപടികൾക്ക് നേതൃത്വം നൽകുന്ന യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഒരു പ്രസ്താവനയിൽ വിശദീകരിച്ചു. വെള്ളിയാഴ്ച സിറിക് തുറമുഖത്തിനടുത്തുള്ള തഹ്‌റുയി ഗ്രാമത്തിലാണ് യുഎസ് കൂടുതൽ ആക്രമണങ്ങൾ നടത്തിയത്. പിന്നീട് തെക്കൻ ഇറാനിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഖേഷ്ം ദ്വീപും ആക്രമണത്തിന് ഇരയായതായാണ് റിപ്പോർട്ടുകൾ.
ALSO READ: വെനസ്വേല ഭൂകമ്പം; 10,000ത്തിലധികം ആളുകൾ കാണാമറയത്ത്, മരണസംഖ്യ 920 കടന്നു
പിന്നാലെ ഇറാനും പ്രത്യാക്രമണം നടത്തി. ബഹ്‌റൈനിലെയും കുവൈത്തിലെയും യുഎസ് സേനകൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാൻ പ്രഖ്യാപിച്ചു. കൂടുതൽ ആക്രമണങ്ങൾക്ക് അതിനനുസൃതമായി പ്രതികരണം ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ധാരണാപത്രം (എംഒയു) ഇറാൻ ലംഘിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു.
ലെബനൻ സർക്കാരുമായി ശത്രുത അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചതിന് ഒരു ദിവസത്തിന് ശേഷം തെക്കൻ ലെബനനിൽ ഇസ്രയേൽ ബോംബാക്രമണം നടത്തി. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

