
ഇറാനെതിരെ തുടർച്ചയായ പത്താം രാത്രിയിലും ആക്രമണം നടത്തി അമേരിക്ക. സിരിക്, ബന്ദർ അബ്ബാസ്, ഖേഷ്ം ദ്വീപ്, ഷിറാസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ഇറാനിയൻ സൈനിക ശേഷിയെ ഇല്ലാതാക്കാനാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) തിങ്കളാഴ്ച പ്രതികരിച്ചു.
ഇറാനിയൻ സൈനിക കമാൻഡ് സെന്ററുകൾ, സമുദ്ര ശേഷികൾ, മിസൈൽ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്ക് നേരെയായിരുന്നു ആക്രമണം. രാത്രി 9 മണിയോടെ ആക്രമണം പൂർത്തിയായതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പിന്നാലെ ഇറാനും തിരിച്ചടിച്ചു.
കുവൈറ്റിൽ ആക്രമണം നടത്തി തിരിച്ചടിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ യുഎസ് ഹിമാർസ് മിസൈൽ സംവിധാനങ്ങൾ, റഡാറുകൾ, സാറ്റലൈറ്റ് റിസീവറുകൾ, ഒരു ടെലികമ്മ്യൂണിക്കേഷൻ സെന്റർ, എംക്യു-9 ഡ്രോൺ ഹാംഗർ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബഹ്‌റൈനിൽ ഒരു റഡാറും യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങളും നശിപ്പിച്ചതായും ഐആർജിസി അവകാശപ്പെട്ടു.
ALSO READ: ലോകകപ്പ് തോൽവിക്ക് പിന്നാലെ അർജന്റീനയിൽ കലാപം; തെരുവിലിറങ്ങി ആരാധകർ, പൊലീസിനുനേരെയും ആക്രമണം
തിങ്കളാഴ്ച രാവിലെ ഹോർമുസ് കടലിടുക്കിൽ ഗ്രീക്ക് ഉടമസ്ഥതയിലുള്ള രണ്ട് എണ്ണ ടാങ്കറുകൾ കൂട്ടിയിടിച്ചിരുന്നു. ഒമാന്റെ തുറമുഖ നഗരമായ ലിമയുടെ തീരത്ത് മറ്റൊരു ടാങ്കർ ഇടിച്ചതായും പിന്നാലെ ജീവനക്കാർ അത് ഉപേക്ഷിച്ചുപോയതായും യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം രാത്രിയിൽ ബോംബാക്രമണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. യുഎസ് സൈനിക ഉദ്യോഗസ്ഥർക്കെതിരായ ഇറാൻ ആക്രമണങ്ങൾക്ക് പല മടങ്ങ് തിരിച്ചടി നൽകുമെന്നായിരുന്നു ട്രംപിന്റെ വെല്ലുവിളി.
വെള്ളിയാഴ്ച, ജോർദാനിലെ ഒരു സൈനിക കേന്ദ്രത്തിൽ ഇറാനിയൻ മിസൈൽ പതിച്ച് രണ്ട് യുഎസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു. പിന്നാലെ വൻ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച് യുഎസ് ആക്രമണ പരമ്പരയ്ക്കും തുടക്കമിട്ടു. ഇതിനിടെ വടക്കൻ ഇറാഖിൽ മറ്റൊരു യുഎസ് സൈനികനും കൊല്ലപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

