
സിറിയയിൽ ബഷർ അൽ അസദിനെ പുറത്താക്കി അഹമ്മദ് അൽ ഷറായെ പ്രസിഡൻ്റാക്കി അവരോധിച്ചതോടെ ഉപരോധങ്ങൾ നീക്കി അമേരിക്ക. യു എസും ഇസ്രയേലും ചേർന്നാണ് ഷറായെ പ്രസിഡൻ്റാക്കിയിരുന്നത്. സിറിയയ്‌ക്കെതിരായ നിരവധി ഉപരോധങ്ങൾ നീക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ആറ് മാസത്തിലേറെയായി ബഷര്‍ അല്‍ അസദിനെ പുറത്താക്കിയിട്ട്. സിറിയയിൽ യു എസ് നിക്ഷേപങ്ങള്‍ നടത്താൻ സാധ്യതയുള്ള നീക്കമാണിത്.
സിറിയയുടെ വികസനത്തിനും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനും സാമൂഹിക ഘടനയുടെ പുനര്‍നിര്‍മാണത്തിനും നിര്‍ണായകമായ സ്ഥാപനങ്ങള്‍ക്ക് ഉപരോധ ഇളവ് നൽകിയെന്നാണ് യു എസ് ട്രഷറി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിലുള്ളത്. 2011-ല്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തന്നെ യു എസ് കനത്ത സാമ്പത്തിക പിഴകൾ സിറിയയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്നു.
സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് ഹസ്സന്‍ അല്‍ ഷൈബാനി ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. മെയ് മാസത്തെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശന വേളയില്‍ ട്രംപ് സിറിയയ്ക്കുള്ള ഉപരോധങ്ങളില്‍ ഇളവ് വാഗ്ദാനം ചെയ്തിരുന്നു. സ്ഥിരതയും ഏകീകരണവും സമാധാനവും ഉള്ള ഒരു സിറിയയെ പിന്തുണയ്ക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് യു എസ് പ്രസിഡന്റ് തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here