പുതിയ റിപ്പോർട്ട് ഉടൻ, മുന്നറിയിപ്പുമായി ഹിൻഡൻബർഗ് റിസർച്ച്

പുതിയ റിപ്പോർട്ട് പുറത്തുവിടാൻ ഒരുങ്ങി ഹിൻഡൻബർഗ് റിസർച്ച്. കഴിഞ്ഞ റിപ്പോർട്ടിൽ അദാനി ഗ്രൂപ്പ് ഓഹരി വില ഊതിപ്പെരുപ്പിക്കുന്നത് വെളിപ്പെടുത്തിയതോടെ അദാനി വിപണിയിൽ തകർന്നുവീണിരുന്നു. ഇത്തവണ ആരു കൂപ്പുകുത്തുമെന്നും അത് മാർക്കറ്റിനെ എങ്ങനെ ബാധിക്കുമെന്നുമുള്ള കാത്തിരിപ്പിലാണ് ലോകം.

കഴിഞ്ഞ ജനുവരിയിൽ പുറത്തിറക്കിയ ഹിൻഡൻബർഗ് റിപ്പോർട്ടിൽ തകർന്നുപോയത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനായ അദാനിയാണ്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില ഊതിപ്പെരുപ്പിച്ചതാണെന്നും അദാനി ഗ്രൂപ്പ് നേടിയെടുത്ത ലോണുകളിൽ സംശയം ഉണ്ടെന്നും ആയിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ടിൽ എഴുതിവെച്ചത്. റിപ്പോർട്ട് പുറത്തുവന്നത് മുതൽ ഓരോ ആഴ്ചയും മൂവായിരം കോടി രൂപ വെച്ചാണ് അദാനിയുടെ ആസ്തിയിൽ നിന്ന് പണം നഷ്ടപ്പെട്ടത്. ഓഹരി വിപണിയിൽ നിന്ന് കിട്ടിയ കൂറ്റൻ തിരിച്ചടിയിൽ നിന്ന് പതിയെ പതിയെ കരകയറിക്കൊണ്ടിരിക്കുകയാണ് അദാനി ഗ്രൂപ്പ്. എങ്കിലും അദാനി വില തകർച്ചയുടെ അനുരണനങ്ങൾ ഇന്ത്യൻ പാർലമെൻ്റിലും തെരുവിലും ഉയർത്തിവിട്ട പ്രതിഷേധം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല.


പുതിയ റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നറിയിച്ച് ഇന്ന് രാവിലെയാണ് ഹിൻഡൻബർഗ് റിസർച്ച് രംഗത്തെത്തിയത്. നഥാൻ ആൻഡേഴ്സണിൻ്റെ ഹിൻഡൻബർഗ് റിസർച്ച് ഇതിനുമുമ്പ് പിടിച്ചു കുലുക്കിയത് ജപ്പാനിലെ നിക്കോളയെയും അമേരിക്കയിലെ ക്ലോവർ ഹെൽത്തിനെയുമാണ്. അമേരിക്കയിൽ മൂന്ന് ബാങ്കുകളും സ്വിറ്റ്സർലാൻഡിൽ ഒരു ബാങ്കും തകർന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ടിന്റെ വരവ്. സിലിക്കൺ വാലി ബാങ്കിനെയും ക്രെഡിറ്റ് സ്വീസ് ബാങ്കിനെയും ലക്ഷ്യം വച്ചാണോ പുതിയ റിപ്പോർട്ട് എന്നാണ് ജനങ്ങളുടെ ചോദ്യം. ആർക്ക് നേരെയാണ് അടുത്ത കൂരമ്പെന്ന് വ്യക്തമാക്കാതെ റിപ്പോർട്ടിൻ്റെ മുനയ്ക്ക് മൂർച്ച കൂട്ടുകയാകണം ഹിൻഡൻബർഗ് റിസർച്ച്. ഇത്തവണ ആരു കൂപ്പുകുത്തുമെന്നും അത് മാർക്കറ്റിനെ എങ്ങനെ ബാധിക്കുമെന്നുമുള്ള കാത്തിരിപ്പിലാണ് ലോകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News