
നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കവും വിസ അസാധുവാക്കലും ഉയർത്തിയ വലിയ ആശങ്കകൾക്കിടെയായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യ–അമേരിക്ക ഉഭയകക്ഷി വ്യാപാരകരാർ വേഗത്തിൽ യാഥാർഥ്യമാക്കുന്നതിനെ കുറിച്ചും ഇരുരാജ്യങ്ങളുടെയും സഹകരണവും പങ്കാളിത്തവും കൂടുതൽ ശക്തമാക്കുന്നതും ചർച്ചാ വിഷയമായി.
ജെ ഡി വാൻസിനൊപ്പം ഇന്ത്യൻ വംശജയായ ഭാര്യ ഉഷയും മൂന്നു മക്കളും എത്തിയിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ സ്വീകരിച്ചത്. യുഎസ് വൈസ് പ്രസിഡന്റിനൊപ്പം പെന്റഗണിലെയും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെയും മുതിർന്ന ഉദ്യോഗസ്ഥരും നാല് ദിവസത്തെ യാത്രയിൽ പങ്കെടുക്കുന്നുണ്ട്. വൈസ് പ്രസിഡന്‍റിനും കുടുംബത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌കല്യാൺ മാർഗിലെ വസതിയിൽ അത്താഴവിരുന്ന് നൽകി.
24 വരെ നീളുന്ന സന്ദര്‍ശനത്തില്‍ ദില്ലി, ആഗ്ര, ജയ്പുര്‍ എന്നിവിടങ്ങളിലെ വിനോദ, സാംസ്‌കാരിക കേന്ദ്രങ്ങളും ക്ഷേത്രങ്ങളും വാന്‍സ് സന്ദര്‍ശിക്കും. രാജസ്ഥാൻ അന്താരാഷ്ട്ര കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടിയിൽ ജെഡി വാൻസ് സംസാരിക്കും. അതെസമയം ജെഡി വാൻസിന്‍റെ സന്ദർശനവേളയിൽ രാജ്യവ്യാപക പ്രതിഷേധത്തിന് കിസാൻ സഭ ആഹ്വാനം നല്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here