
ഉത്തർ പ്രദേശിൽ അടുത്തിടെ നടന്ന കൊലപാതകക്കേസിൽ പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത് മരിച്ച യുവതിയുടെ നാല് വയസ് മാത്രം പ്രായമായ കുട്ടി വരച്ച ചിത്രം. ഝാൻസിയിൽ നടന്ന ക്രൂരകൊലപാതക കേസിലാണ് ഇത്തരമൊരു ട്വിസ്റ്റ് സംഭവിച്ചത്.
ഇരുപത്തിയേഴുകാരിയായ യുവതിയെയാണ് കഴിഞ്ഞ ദിവസം ദുരൂഹ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയത് ഭർത്താവും ബന്ധുക്കളുമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിനിടെയാണ് യുവതിയുടെ കുട്ടി വരച്ച ചിത്രം കേസിൽ നിർണായകമായത്.
ഝാൻസിയിലെ കോട്വാലിയിലാണ് ഈ സംഭവം ഉണ്ടായത്. മരിച്ച യുവതി 2019 ലാണ് സന്ദീപ് ബുദോലിയയെ വിവാഹം കഴിക്കുന്നത്.എന്നാൽ വിവാഹത്തിന് ശേഷം ഇയാൾ യുവതിയുമായി നിരന്തരം കലഹത്തിലേർപ്പിട്ടിരുന്നു. സ്ത്രീധനത്തെച്ചൊല്ലിയായിരുന്നു ഇവർ തമ്മിൽ പലപ്പോഴും തർക്കമുണ്ടായത്.
വിവാഹ സമയം 20 ലക്ഷം രൂപ സ്ത്രീധനമായി നൽകിയിരുന്നുവെന്നും എന്നാൽ വിവാഹശേഷം ഒരു കാർ കൂടി നൽകണമെന്ന് സന്ദീപിൻ്റെ കുടുംബം നിരന്തരം ആവശ്യപ്പെട്ടതായാണ് യുവതിയുടെ അച്ഛൻ ആരോപിക്കുന്നത്. എന്നാൽ ഇതിന് തയ്യാറാകാഞ്ഞതോടെ സന്ദീപ് യുവതിയെ നിരന്തരം മർദിക്കുമായിരുന്നുവെന്നും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുമായിരുന്നുവെന്നും അച്ഛൻ പറയുന്നുണ്ട്. സംഭവത്തിൽ താൻ പൊലീസിൽ ഒരു പരാതി നൽകിയിരുന്നുവെന്നും എന്നാൽ ഒത്തുതീർപ്പിലൂടെ വിഷയം അന്ന് പരിഹരിക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടേത് സാധാരണ മരണമല്ലെന്നും അസ്വാഭാവികത ഉണ്ടെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നെങ്കിലും ഈ ആരോപണങ്ങൾ ശരിവെച്ചത് യുവതിയുടെ കുട്ടി ഒരു ചിത്രം വരച്ചതോടെയാണ്.
“പപ്പ മമ്മിയെ തല്ലി, പിന്നെ കെട്ടിത്തൂക്കി. ആദ്യം പപ്പ മമ്മിയുടെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു. പിന്നെ പിടിച്ചു തള്ളി. ഇതിന് തലേന്നും മമ്മിയെ പപ്പ ഉപദ്രവിച്ചിരുന്നു. മമ്മിയെ തള്ളിയതിനൊപ്പം പപ്പ എന്നെയും തല്ലി” – ഇങ്ങനെയാണ് കുട്ടി പൊലീസിന് മൊഴി നൽകിയത്. ഇതിനൊപ്പം കുട്ടി വരച്ച ചിത്രം കണ്ടെത്തിയതോടെയാണ് കേസ് അന്വേഷണം നിർണായ ഘടത്തിലെത്തിയത്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മൃതദേഹം നിലവിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചേർക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കേസിൽ യുവതിയുടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റ് പ്രതികൾക്കായുള്ള തെരച്ചിലിലാണ് പൊലീസ് ഇപ്പോൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

