കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗം: വി ഡി സതീശന്‍

കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. ഏറെക്കലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രന്‍. പത്തൊന്‍പതാം വയസില്‍ യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തില്‍ എത്തിയതാണ് കാനം. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. മികച്ച നിയമസഭ പ്രവര്‍ത്തനമായിരുന്നു കാനത്തിന്റേത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിനും അവ സഭയില്‍ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു.

വെളിയം ഭാര്‍ഗവന്‍, സി.കെ. ചന്ദ്രപ്പന്‍ തുടങ്ങിയ മുന്‍ഗാമികളെ പോലെ നിലപാടുകളില്‍ കാനവും വിട്ടുവീഴ്ച ചെയ്തില്ല. വ്യക്തിപരമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതു പ്രവര്‍ത്തകനായിരുന്നു കാനം. കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

Also Read : ഇന്ത്യൻ രാഷ്ട്രീയത്തിന് കാനത്തെ ആവശ്യമുള്ള കാലഘട്ടത്തിലാണ് വിയോഗം: കാനം രാജേന്ദ്രന്റെ വിയോഗത്തിൽ മുൻമന്ത്രി മുല്ലക്കര രത്‌നാകരൻ

രോഗാവസ്ഥയെ മറികടന്ന് പൊതുരംഗത്ത് ഉടന്‍ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ സഫലമായില്ല.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം സിപിഐയുടെ മാത്രം ദുഃഖമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. കാനം രാജേന്ദ്രന്റെ വിയോഗം ഇടതുപക്ഷത്തിന്റെ ആകെ നഷ്ടമാണെന്നും കാനത്തിന്റെ വിടവാങ്ങല്‍ ഞെട്ടലോടെയാണ് കേട്ടതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

അസുഖബാധിതനായിരുന്നപ്പോള്‍ കൊച്ചിയില്‍ പോയി അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നു. ആത്മവിശ്വാസത്തോടെ തിരിച്ചു വരുമെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞത്. അസുഖം പൂര്‍ണമായി ഭേദമായി തിരിച്ചുവരുമെന്ന് കരുതിയിരുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വളരെ താഴേത്തട്ടില്‍ നിന്ന് വളര്‍ന്നുവന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നും സിപിഐഎമ്മിനേയും സിപിഐയേയും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ അദ്ദേഹം ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also Read : കാനത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ഐഎഫ്എഫ്‌കെ ഉദ്ഘാടന സമ്മേളനം

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വി.കെ. പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. തുടര്‍ന്ന് ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂര്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എ ഐ ടി യു സി സംസ്ഥാന സെക്രട്ടറിയുമായിരുന്നു അദ്ദേഹം.

കാനം രാജേന്ദ്രന്‍ ആള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്‍ (AIYF) കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും, ആള്‍ ഇന്ത്യ ട്രെയ്ഡ് യൂണിയന്‍ കോണ്‍ഗ്രസ്സ് (AITUC) കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുമായിരുന്നു

1978-ല്‍ സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1982 വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും 7-മത് കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1987 വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും എം എല്‍ എ ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2006-ല്‍ എ.ഐ.ടി.യു.സി.യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അദ്ദേഹം 2012 ല്‍ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായി. 2015 അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News