
പ്രതിപക്ഷ നേതാവെ, ഇനി മെറ്റയെ കുറ്റം പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല മെറ്റയ്ക്ക് വരെ കാര്യങ്ങൾ കൃത്യമായി മനസ്സിലായി തുടങ്ങി. എന്തായാലും വി ഡി സതീശന്റെ അഭിമുഖത്തിന്റെ വീഡിയോ മുഴുവനായി മെറ്റ നീക്കം ചെയ്തതോടെ കേരളത്തിലെ മലയാളികൾക്ക് ഒരു കാര്യം വ്യക്തമായി മനസ്സിലായിട്ടുണ്ട്, മെറ്റയ്ക്ക് നൂറ് ശതമാനം സത്യസന്ധമായി പണി എടുക്കാൻ അറിയാമെന്ന്. വി ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വിശദീകരണ പ്രകാരം മെറ്റയോട് മോശം കമന്റുകൾ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടത്, അഭിമുഖം മൊത്തത്തിൽ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല, എന്നാൽ മെറ്റ അബദ്ധത്തിൽ പ്രസ്തുത വീഡിയോ മുഴുവനായി നീക്കം ചെയ്തു.
പക്ഷെ സംഭവം പുറത്തറിഞ്ഞതോടെ ജനങ്ങൾ ഒരേ സ്വരത്തിൽ പറയുന്നത് അവർക്ക് അബദ്ധം പറ്റിയതല്ല, പകരം പൊലീസിന്റെ ആവശ്യം കൃത്യമായി ചെയ്തു എന്നാണ്. മോശം കമന്റുകൾ നീക്കം ചെയ്യുന്നതിനേക്കാൾ നല്ലത് വസ്തുതാ വിരുദ്ധത മാത്രം പുലമ്പുന്ന ആ വീഡിയോ മൊത്തത്തിൽ നീക്കം ചെയ്താൽ മതിയെന്ന് അവർക്ക് മനസ്സിലായി കാണും. അല്ലെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ ആകെ പെട്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ് ഊണില്ല, ഉറക്കമില്ല എങ്ങനെയും ഈ തെരഞ്ഞെടുപ്പിൽ ജയിക്കണം, മാത്രമല്ല ആ കസേരകളിയിൽ ജയിക്കുകയും വേണം.
ഭരണപക്ഷം ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പ് പ്രാചാരണം നടത്തുമ്പോൾ എടുത്തുപറയാൻ തമ്മിലടി കഥയല്ലാതെ മറ്റൊന്നുമില്ല. അതാണെങ്കിൽ ഈ നാട്ടിലെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം ഐക്യ ജനാധിപത്യ മുന്നണിയെന്ന് പേരിട്ടിട്ട് ഐക്യം അടുത്തുകൂടെ പോയിട്ടില്ലാത്ത ഒരു കൂട്ടം നേതാക്കളുടെ തമ്മിലടിക്കഥയാണെന്ന്. പ്രതിപക്ഷത്തിന് ആകെ ചെയ്യാൻ കഴിയുന്നത് ഇല്ലാക്കഥ അടിച്ചിറക്കുക മാത്രമാണ്. അതിന്റെ ഭാഗമായി കൃത്യമായി പ്ലാൻ ചെയ്ത് നുണകളുടെ ഒരു ഭണ്ഡാരം തന്നെ അടിച്ചിറക്കിയ അഭിമുഖം, നിർഭാഗ്യമെന്ന് പറയട്ടെ മെറ്റ അത് ക്ലീൻ ബൗൾഡ് ചെയ്ത് നീക്കി കളഞ്ഞു. എന്താ അല്ലെ, മെറ്റയ്ക്ക് പോലും നുണ കേട്ട് സഹിക്കാനായില്ല.
എന്നാൽ മെറ്റ ചെയ്ത ഈ പ്രവർത്തിയും മുഖ്യമന്ത്രിക്ക് നേരെയുള്ള ആയുധമാക്കാനാണ് വി ഡി സതീശൻ ശ്രമിച്ചത് എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ വിഡിയോ നീക്കം ചെയ്തതിന് പിന്നിലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇതിപ്പോൾ ആരെന്ത് ചെയ്താലും അത് മുഖ്യമന്ത്രിയുടെയും മറ്റ് എൽഡിഎഫ് നേതാക്കളുടെയും തലയിലാകുന്ന അവസ്ഥായണെന്ന് സാരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

