ആര്‍എസ്എസ്സിന്‍റെ അരമന ലക്ഷ്യം വെച്ചുള്ള നടത്തം കോഴിക്കൂട് ലക്ഷ്യം വെച്ചുള്ള കുറക്കന്റെ നടത്തത്തിന് സമാനം: വി കെ സനോജ്

കേരളത്തിൽ വർഗീയ വിദ്വേഷ പ്രചരണങ്ങൾ സംഘടിപ്പിച്ചു കലാപ കലുഷിതമായ അന്തരീക്ഷത്തിലേക്ക് കൊണ്ടു പോകാൻ ആര്‍എസ്എസ് ബി ജെ പി സംഘ പരിവാർ ശക്തികൾ തുടർച്ചയായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ. ഇതിന്റെ ഭാഗമായിട്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ നടത്തിയിട്ടുള്ള പത്ര സമ്മേളനത്തിൽ പറഞ്ഞ ചില കാര്യങ്ങൾ മുസ്ലിം സമം ഭീകരവാദി എന്ന തലത്തിലേക്കാണ് കൊണ്ടു പോവുന്നത്.

ഇന്ത്യയിലും കേരളത്തിലും മതനിരപേക്ഷത ശക്തിപ്പെടുത്താൻ ഡി വൈ എഫ് ഐ നേതൃനിരയിൽ പ്രവർത്തിച്ച മുഹമ്മദ് റിയാസിനെതിരെ ഹീനമായ ആക്ഷേപമാണ് നടത്തിയത്. ഒരു ജനപ്രതിനിധി കൂടിയായ അദ്ദേഹത്തെ മതം മാത്രം അടിസ്ഥാനപ്പടുത്തി ആക്ഷേപിക്കുന്ന ആർ.എസ്.എസ് വർഗ്ഗീയത നവോത്ഥാന കേരളം അംഗീകരിക്കില്ല.

ഇന്ത്യയിലാകെ ന്യൂനപക്ഷ വേട്ട നടത്തിയ സംഘ പരിവാർ കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ആട്ടിൻ തോലിട്ട ചെന്നായ്ക്കളായി ക്രിസ്ത്യൻ ന്യൂനപക്ഷ പ്രേമവുമായി വന്നിരിക്കയാണ്.

ആര്‍എസ്എസ് മുഖമാസികയായ ഓർഗനൈസർ ക്രിസ്തുമസ്സ് ആഘോഷത്തെ വിനാശകരമായ ആഘോഷം എന്നാണ് വിശേഷിപ്പിച്ചത്. ലോകം മുഴുവൻ ബഹുമാനിച്ച മദർ തെരേസയെ കള്ളപ്പണക്കാരിയെന്നും അവർക്ക് നൽകിയ ഭാരത രത്ന തിരിച്ചെടുക്കണമെന്നും ഇവർ പറഞ്ഞിരുന്നു. കേരളത്തിലെ ക്രിസ്ത്യാനികളെ കുരിശ് കൃഷിക്കാരെന്ന് കെ.സുരേന്ദ്രൻ മുമ്പ് വിശേഷിപ്പിച്ചിട്ടുണ്ട്. ഒളവണ്ണയിൽ ഉൾപ്പെടെ ക്രിസ്ത്യൻ മത വിശ്വാസികൾ കേരളത്തിലും ആക്രമിക്കപ്പെട്ടു.

രാജ്യത്തുടനീളം 2022 ൽ മാത്രം 598 അക്രമങ്ങൾ ക്രിസ്ത്യൻ മതസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ ഉണ്ടായിട്ടുണ്ട്.. ഇവരുടെ ഹീനമായ വർഗ്ഗീയ പ്രചരണങ്ങളെ പ്രബുദ്ധ കേരളം തുറന്ന് കാട്ടും.

രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമങ്ങൾ തുറന്ന് കാട്ടാൻ ഓർമ്മപ്പെടുത്തൽ എന്ന പേരിൽ ഡി വൈ എഫ് ഐ പരിപാടി സംഘടിപ്പിക്കും. ആര്‍എസ്എസ്സിന്‍റെ അരമന ലക്ഷ്യം വെച്ചുള്ള നടത്തം കോഴിക്കൂട് ലക്ഷ്യം വെച്ചുള്ള കുറക്കന്റെ നടത്തത്തിന് സമാനമാണ്.

ആര്‍എസ്എസ്സിനെതിരെ പ്രതികരിക്കുന്ന മുസ്ലീം നാമധാരികളെ ഭീകരവാദികളാക്കി ചിത്രീകരിക്കുന്ന ഹീനമായ വർഗ്ഗീയത കേരളം തിരിച്ചറിയുകയും. ഇത്തരം വർഗ്ഗീയ പ്രചരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News