സംസ്ഥാന ‘വികസനം മുടക്കി’ വകുപ്പ് മന്ത്രിയാണ് വി മുരളിധരൻ: മന്ത്രി മുഹമ്മദ് റിയാസ്

കേന്ദ്രമന്ത്രി വി മുരളീധരൻ കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രിയെ പോലെയാണ് പെരുമാറുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് എന്ന ഒരു പുതിയ വകുപ്പ് കേന്ദ്രസർക്കാരിൻറെ കീഴിൽ ഉണ്ടോ എന്ന് സംശയം തോന്നുന്ന തരത്തിലാണ് മുരളീധരന്റെ ഓരോ പ്രവർത്തനവുമെന്നുംമന്ത്രി റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

എൽഡിഎഫ് ഗവൺമെൻറ് അധികാരത്തിൽ വന്നതിനുശേഷം ഉള്ള രണ്ട് വർഷത്തെ മുരളീധരന്റെ പ്രസ്താവനകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. കേരളത്തിൻറെ വികസനം മുടക്കുന്നതിനും സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള ഏതെങ്കിലും ദൗർഭാഗ്യകരമായ സംഭവങ്ങളിൽ സന്തോഷം രേഖപ്പെടുത്തുന്ന തരത്തിലുമുള്ള പ്രസ്താവനകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. സിൽവർ ലൈനിനെതിരെ അദ്ദേഹം പരസ്യമായി പ്രതികരിക്കുന്നത് നമ്മൾ കണ്ടതാണ്. ഇവിടെ ജനിച്ചു വളർന്ന മലയാളിയാണ് അദ്ദേഹം. അതുകൊണ്ട് കേരളത്തിൻറെ ജനസാന്ദ്രതയെ കുറിച്ചും വാഹന പെരുപ്പത്തെകുറിച്ചും കേരളത്തിലെ ഗതാഗതകുരുക്കിനെ കുറിച്ചും അദ്ദേഹത്തിന് നന്നായി അറിയാം. എന്നാലും അദ്ദേഹം സിൽവർ ലൈനിനെതിരെ തുടർച്ചയായി ഇടപെട്ടു.

Also Read: ‘മുഖ്യശത്രു ബിജെപിയെന്ന് പരസ്യബോര്‍ഡ് വെയ്ക്കുന്നതു തന്നെ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഗതികേട്’: മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത വികസനം മുടക്കാൻ മുരളീധരൻ എന്തെല്ലാം ശ്രമങ്ങളാണ് നടത്തിയത് എന്ന് നമുക്ക് അറിയാം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയിട്ടുള്ള അടിസ്ഥാനരഹിതമായ പ്രസ്താവനകളും നമുക്കറിയാം. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ദേശീയപാതയുടെ വികസനത്തിന് 25 ശതമാനം തുക സംസ്ഥാന സർക്കാർ നൽകുന്നത്. 5600 കോടി രൂപയാണ് ഇങ്ങനെ കൈമാറിയത്. എന്നാൽ അത് അങ്ങനെയല്ല എന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ ആണ് വി മുരളീധരൻ നടത്തിയത്. അത് കേരളത്തിലെ ജനം തിരിച്ചറിഞ്ഞു. ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ എന്തുകൊണ്ട് അദ്ദേഹം പരസ്യമായി അഭിനന്ദിക്കുന്നില്ല എന്ന് ചോദിക്കുന്നില്ല. പക്ഷേ എന്തിനാണ് ഇത്തരം അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിക്കുന്നത്.

ഇന്ത്യയിൽ 65 ലക്ഷത്തിലധികം ആളുകൾക്ക് പെൻഷൻ നൽകുന്ന ഏക സംസ്ഥാനം കേരളമാണ്. ആ പെൻഷൻ തുക കേന്ദ്രഫണ്ട് ആണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തി. നാൽപതിനായിരം കോടി രൂപ കേന്ദ്ര ബജറ്റിൽ വെട്ടിക്കുറച്ചപ്പോൾ അദ്ദേഹം ആഹ്ലാദനൃത്തമാടി. ഇപ്പോൾ വീണ്ടും 8000 കോടി വെട്ടിക്കുറച്ചു . ഇത് കേരളത്തിലെ ജനങ്ങൾക്ക് നേരെയുള്ള വെട്ടൽ ആണ് . ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങൾ നേരിടാൻ പോകുന്ന പ്രയാസം മനസ്സിലാക്കി അതിനെതിരെ പ്രതികരിക്കുന്നതിന് പകരം കേന്ദ്രമന്ത്രി അതിലും സന്തോഷിക്കുകയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം കേരളസംസ്ഥാന വികസനം മുടക്കൽ വകുപ്പ് മന്ത്രി എന്ന നിലയിലാണ് അറിയപ്പെടേണ്ടത്എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News