
ഇന്ത്യയ്ക്ക് ഒരു ‘ധർമശാല’ ആവാൻ സാധിക്കില്ല എന്നാണ് അമിത് ഷാ പറയുന്നതെന്ന് വി ശിവദാസൻ എം പി. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ ഇന്ത്യയെ ഒരു ‘അധർമശാല’ ആക്കുകയാണ്. മറ്റ് രാജ്യങ്ങളിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ നയങ്ങൾ കോപ്പിയടിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളായി വ്യത്യസ്ത സംസ്കാരങ്ങളെയും ഭാഷകളെയും പാരമ്പര്യങ്ങളെയും സ്വീകരിച്ചുകൊണ്ടാണ് ഇന്ത്യൻ സംസ്കാരം വളർന്നത്. ലോകമെമ്പാടുമുള്ള ആളുകളെ സ്വാഗതം ചെയ്യുകയും അവരുമായി സഹകരിക്കുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ ശക്തി. “ലോകം ഒരു കുടുംബമാണ്” എന്നാണ് “വസുധൈവ കുടുംബകം” എന്നതിനർത്ഥം. ഈ ബില്ലിന്റെ വകുപ്പുകൾ ആ ആശയത്തിന് കടകവിരുദ്ധമാണ്.
ALSO READ: വഖഫ് ബിൽ മത സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള കടന്നാക്രമണം: കെ രാധാകൃഷ്ണൻ എം പി
ഈ ബിൽ സർക്കാരിന് വളരെയധികം അധികാരം നൽകുന്നു. നിയമത്തിൽ ഇളവ് നൽകാനുള്ള അനിയന്ത്രിതമായ അവകാശം സർക്കാരിനുണ്ട്. ഇമിഗ്രേഷൻ സംബന്ധിച്ച തീരുമാനങ്ങളിൽ അപ്പീൽ നൽകാനുള്ള അവകാശവും ബില്ലിൽ ഇല്ല. ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥന്റെ തീരുമാനം അന്തിമമായിരിക്കും എന്നത് സ്വാഭാവിക നീതിക്ക് വിരുദ്ധമാണ്.
ഇന്ത്യയിൽ നിന്നും കോടിക്കണക്കിനു മനുഷ്യർ വിദേശത്ത് താമസിക്കുന്നുണ്ട്. എന്നാൽ അവരെ കൂടി ബാധിക്കുന്ന രീതിയിലാണ് ഈ ബിൽ. ഒരു നല്ല മാതൃക സൃഷ്ടിക്കുന്നതിനുപകരം, ഈ ബിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്. മറ്റ് രാജ്യങ്ങളിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ നയങ്ങൾ കോപ്പിയടിക്കുകയാണ് ബിജെപി ചെയ്യുന്നത്.
ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് വ്യക്തമായ വ്യവസ്ഥകളില്ലാതെ പാസ്‌പോർട്ട് “കേടായിട്ടുണ്ടോ” എന്ന് തീരുമാനിക്കാനുള്ള അവകാശം കൊടുത്തിട്ടുണ്ട്. തീരുമാനങ്ങൾ പരിശോധിക്കാനും ആളുകളോട് നീതിപൂർവ്വം പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇമിഗ്രേഷൻ ജഡ്ജിമാർ ഉണ്ടായിരിക്കണം. എന്നാൽ ഈ ബില്ലിൽ അത്തരം നിർദേശങ്ങൾ ഇല്ല.
പോലീസ് ഉദ്യോഗസ്ഥർക്ക് അമിത അധികാരവും ബിൽ നൽകുന്നു. ഏതൊരു ഹെഡ് കോൺസ്റ്റബിളിനും സംശയത്തിന്റെ പേരിൽ ഒരു വിദേശിയെ അറസ്റ്റ് ചെയ്യാനും രണ്ട് മുതൽ ഏഴ് വർഷം വരെ തടവിലാക്കാനും കഴിയും. മുൻകാലങ്ങളിൽ വിദേശ അക്കാദമിക് വിദഗ്ധരെയും ആക്ടിവിസ്റ്റുകളെയും ഇന്ത്യയിൽ പ്രവേശിക്കുന്നത് സർക്കാർ തടഞ്ഞിട്ടുണ്ട്, അവർക്ക് ശരിയായ അനുമതി ഉണ്ടായിരുന്നിട്ടും. സർക്കാരിനെ വിമർശിച്ചതുകൊണ്ടു മാത്രം അവരെ വിമാനത്താവളങ്ങളിൽ നിന്ന്നും അപമാനിച്ചു തിരിച്ചയയ്ക്കുന്ന നിലയുണ്ടായി.
ഇന്ത്യയുടെ സുരക്ഷയ്ക്ക് ഒരു “ഭീഷണി” ആവുന്ന ആരെയും തടയാൻ ബില്ലിൽ വകുപ്പുണ്ട്, എന്നാൽ ഭീഷണി എന്താണെന്ന് ബിൽ വ്യക്തമായി നിർവചിക്കുന്നില്ല. ആരാണ് തങ്ങൾക്ക് ഭീഷണിയെന്ന് തീരുമാനിക്കാൻ ഇത് ഭരണകക്ഷിയെ അനുവദിക്കുന്നു. ഇത് ദുരുപയോഗം ചെയ്യപ്പെടാം. വർഷങ്ങളായി ഇന്ത്യയിൽ ജോലി ചെയ്യുന്ന വിദേശ പത്രപ്രവർത്തകരും അക്കാദമിക് വിദഗ്ധരും വ്യക്തമായ കാരണമില്ലാതെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയപ്പെടുന്ന അവസ്ഥയാണുള്ളത്.
ഈ ബിൽ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ബില്ല് ജോയിന്റ് പാർലമെന്ററി കമ്മിറ്റിക് വിടണമെന്നും ജനാധിപത്യപരമായ തിരുത്തലുകൾ വരുത്തണമെന്നും വി ശിവദാസൻ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

