
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ ചില പദ്ധതികൾ പ്രഖ്യാപിക്കുകയും എന്നാൽ ആ സംസ്ഥാനങ്ങളിൽ അടക്കമുള്ള ജനങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങളിൽ നിന്നും മുഖം തിരിക്കുന്ന ബജറ്റാണ് 2025-26 ലെ യൂണിയൻ ബജറ്റ് എന്ന് വി ശിവദാസൻ എം പി.
50 ലക്ഷം കോടി രൂപയുടെ യൂണിയൻ ബജറ്റിൽ, 15.68 ലക്ഷം കോടിയാണ് കടം . പലിശ കൊടുക്കാൻ വേണ്ടത് 12.76 ലക്ഷം കോടിയാണ്. ഇന്ത്യയുടെ ആഭ്യന്തര ഉദ്പാദനത്തിന്റെ 15 ശതമാനത്തിൽ താഴെയാണ് ആകെ ബജറ്റ്. ഇത് ഇന്ത്യ പോലെ അസമത്വങ്ങൾ നിറഞ്ഞ ഒരു സമൂഹത്തിൽ തീരെ അപര്യാപ്തമാണ്. കൂടുതൽ വിഭവസമാഹരണം നടത്തുകയും അത് പൊതുനന്മയ്ക്ക് വേണ്ടി ചെലവഴിക്കുകയുമാണ് സർക്കാരുകൾ ചെയ്യേണ്ടത് . എന്നാൽ സമത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടി അത്തരത്തിൽ ശക്തമായി ഇടപെടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയോ ജനപക്ഷ കാഴ്ചപ്പാടോ ദീര്ഘവീക്ഷണമോ ബിജെപി സർക്കാരിനില്ല.
Also read: ‘കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് ചൂട്ടുപിടിയ്ക്കുന്ന കേന്ദ്രബജറ്റ്’: ബിനോയ് വിശ്വം
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം, 86000 കോടിയിൽ നിന്നും ഒരു പൈസ പോലും വർധിപ്പിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. 2020 -21 ൽ 1.1 ലക്ഷം കോടിയായിരുന്ന തൊഴിലുറപ്പ് പദ്ധതി തുടർന്നുള്ള ഓരോ വർഷങ്ങളിലും സർക്കാർ വെട്ടിക്കുറയ്ക്കുകയാണ് ചെയ്യുന്നത്. നീക്കിയിരുപ്പിൽ നിന്നും ഒരു രൂപ പോലും അധികം നൽകാനും കഴിഞ്ഞ സാമ്പത്തിക വര്ഷം ബിജെപി സർക്കാർ തയ്യാറായിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്നത് വഴി 47,000 കോടി യാണ് സർക്കാർ പ്രതീക്ഷിക്കുന്നതിന് . ഇത് കഴിഞ്ഞ തവണ വിറ്റു തുലച്ചു നേടിയ 33000 കോടിയേക്കാൾ , 14000 കോടി കൂടുതലാണ്.
എൽ പി ജി സബ്‌സിഡി , കഴിഞ്ഞ മുൻവർഷത്തെ 14700 കോടിയിൽ നിന്നും , 12100 കോടിയായി വെട്ടിക്കുറച്ചു. പിഎം പോഷൺ എന്ന് പേര് മാറ്റിയ ഉച്ചഭക്ഷണപദ്ധതിയിലും , 12500 കോടി മാത്രമാണ് വകയിരുത്തിയത് . കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ 12467 കോടിയിൽ , വെറും 10000 കോടി മാത്രമാണ് ചെലവാക്കിയത്. ഈ വർഷവും ഇത് തന്നെയാണ് ബിജെപി ഉദ്ദേശിക്കുന്നത്. വിളകൾക്കുള്ള ഇൻഷുറൻസ് പദ്ധതി , 15864 കോടിയിൽ നിന്നും 12244 കോടിയായി വെട്ടിച്ചുരുക്കി. വളത്തിനുള്ള സബ്‌സിഡി , 1.82 ലക്ഷം കോടിയിൽ നിന്നും 1.56 ലക്ഷം കോടിയായി കുറച്ചു. ജലസേചനത്തിനുള്ള പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയ്ക്കുള്ള തുക , 11840 കോടിയിൽ നിന്നും 10764 കോടിയായി കുറച്ചു.
രൂപയുടെ വില കുത്തനെ ഇടിയുമ്പോഴും 2024 -25 ൽ ഗ്രാമീണ മേഖലയ്ക്കുള്ള ആകെ നീക്കിയിരിപ്പിൽ , 75000 കോടി രൂപ സർക്കാർ ചിലവഴിച്ചില്ല. പല പദ്ധതികളും പ്രഖ്യാപിക്കുമെങ്കിലും അവയ്ക്ക് പണം ചെലവാക്കുന്നത് കുറവാണ്. ദളിത് ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളര്ഷിപ്പുകളും വെട്ടിക്കുറച്ചിരിക്കുകയാണ്. പട്ടിക ജാതി പോസ്റ്റ് മെട്രിക് സ്കോളര്ഷിപ്പിനുള്ള തുക , 6359 കോടിയിൽ നിന്നും 5900 കോടിയായി വെട്ടിക്കുറച്ചു. ആദിവാസി വിദ്യാർത്ഥികളുടെ പ്രീ മെട്രിക് സ്കോളർഷിപ് , 440 കോടിയിൽ നിന്നും 313 കോടിയായി വെട്ടിക്കുറച്ചു.
ഈ തരത്തിൽ , ഗ്രാമീണ ദരിദ്ര ദുർബല ജനവിഭാഗങ്ങളെ ആകെ അവഗണിക്കുന്നതോടൊപ്പം , കേരളത്തോടും പൊതുവെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടും കടുത്ത അനീതി കാണിക്കുന്ന ഒരു ബജറ്റ് ആണ് ബിജെപി അവതരിപ്പിച്ചിരിക്കുന്നത് .ബജറ്റിനെ ഒരു തെരഞ്ഞെടുപ്പ് തന്ത്രമാക്കി ചുരുക്കുന്ന രാഷ്ട്രീയനിലപാട് ഫെഡറലിസത്തിനും സാമാന്യനീതിക്കും നേരെ യുള്ള വെല്ലുവിളിയാണ് എന്നും വി ശിവദാസൻ എം പി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

