
കഴിഞ്ഞ രണ്ട് ദിവസമായി എ ബി വി പി തൻ്റെ യാത്ര തടസ്സപ്പെടുത്തുകയാണെന്നും തെരുവില്‍ മനഃപൂര്‍വം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതെന്നും മന്ത്രി വി ശിവന്‍കുട്ടി. രാജ്ഭവനിലെ രണ്ട് ആര്‍ എസ് എസുകാര്‍ക്ക് ഇതിൽ പങ്കുണ്ട്. സമരത്തിന് താന്‍ എതിരല്ലെന്നും എന്നാൽ അതിന് ഒരു ന്യായവും നീതിയും വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
തന്നെ എന്തിനാണ് തടയുന്നതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. പ്രതിഷേധത്തിനാസ്പദമായി താന്‍ ഒന്നും ചെയ്തിട്ടില്ല. പ്രഖ്യാപിച്ചു വേണം സമരം നടത്താന്‍. പതിയിരുന്നല്ല സമരം നടത്തേണ്ടത്. വഴുതക്കാട് പ്രതിഷേധത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇന്നലെ നടന്ന ആറ് സ്ഥലത്തെ പ്രതിഷേധത്തിലും 15 ഇല്‍ താഴെ ആളുകള്‍ ആണ് ഉണ്ടായത്. ഒരു സംഘടനയുടെ അവസ്ഥ നോക്കിയേയെന്നും അദ്ദേഹം പറഞ്ഞു.
സമരക്കാരുടെ ആവശ്യം പറഞ്ഞാല്‍ അല്ലേ ചര്‍ച്ച ചെയ്യാന്‍ കഴിയുകയുള്ളൂ. എന്ത് കാര്യത്തിനാണ് എം എൽ എ ഓഫിസിൽ പ്രതിഷേധം നടത്തിയത്. മണ്ഡലത്തില്‍ എന്തെങ്കിലും വികസനപ്രവര്‍ത്തന പ്രശ്‌നം ഉണ്ടായിരുന്നോ. ബി ജെ പി അക്കൗണ്ട് പൂട്ടിച്ചതിലെ വൈരാഗ്യമാണിത്. തമ്പാനൂരില്‍ എ ബി വി പി പ്രവര്‍ത്തകര്‍ പ്രകോപനം ഉണ്ടാക്കി. വാഹനത്തിലെ ദേശീയപതാക മുഴുവനായി കീറി. കാവിക്കൊടി പിടിച്ച ആർ എസ് എസ് ഭാരതംബ വിഷയത്തില്‍ ഒഴികെ ബാക്കി എല്ലാം ചര്‍ച്ച ചെയ്യാം. കഴിഞ്ഞ ദിവസം കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ തനിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here