
നഗരസഭയിൽ നിലനിൽക്കുന്ന ഭരണപരമായ സ്തംഭനാവസ്ഥയിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വി. ശിവൻകുട്ടി. കൗൺസിൽ യോഗങ്ങൾ ചേരാതെ ബിജെപി മനഃപൂർവ്വം കാര്യങ്ങൾ വൈകിപ്പിക്കുകയാണെന്നും ഗുണ്ടാത്തലവനായ സുഗതന്റെ കൗൺസിലർ സ്ഥാനം നഷ്ടമാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് വി.ഡി. സതീശൻ ഉന്നയിച്ച കാര്യങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് ശിവൻകുട്ടി പറഞ്ഞു. പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്നോട്ട് പോകാൻ കഴിയില്ലെന്നും അതിന്റെ ഒന്നാം ഗഡു സർക്കാർ കൈപ്പറ്റിയെന്നുമുള്ള വാദങ്ങൾ അദ്ദേഹം തള്ളി. കഴിഞ്ഞ സർക്കാർ ഈ പദ്ധതിയുടെ ഭാഗമായി ഒരു ആനുകൂല്യവും വാങ്ങിയിട്ടില്ലെന്നും കേന്ദ്രം ഫണ്ട് നൽകേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ അവകാശ നിയമം നിർബന്ധിതമായിരിക്കെ, പിഎം ശ്രീയുടെ പേര് പറഞ്ഞ് കേന്ദ്രം ഫണ്ട് തടയുകയാണ് ചെയ്തത്. എസ്എസ്കെ ഫണ്ടിന് പിഎം ശ്രീ പദ്ധതിയുമായി യാതൊരു ബന്ധവുമില്ല. പിഎം ശ്രീ പദ്ധതി നടപ്പാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ മുസ്ലിം ലീഗിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ പദ്ധതി ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു എന്ന വാദം തെറ്റാണെന്നും, ഇപ്പോഴും ഇതിൽ നിന്ന് പിന്മാറാൻ യാതൊരു പ്രയാസവുമില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. പദ്ധതി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

