
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതും ജനാധിപത്യ വിരുദ്ധവുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ വിഷയത്തിൽ കേരള പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ എൻ്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകളാണ് സോഷ്യലിസവും മതേതരത്വവും. ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണ്. ഇത് കേവലം വാക്കുകളല്ല, മറിച്ച് നമ്മുടെ രാജ്യത്തിൻ്റെ ആത്മാവാണെന്നും അദ്ദേഹം പറഞ്ഞു.
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്ന നിലയിൽ, നമ്മുടെ വിദ്യാർത്ഥികളെ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് പഠിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. ഇന്ത്യൻ ജനതയുടെ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും സംരക്ഷിക്കുന്നതിൽ ഈ തത്വങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതും ജനാധിപത്യ വിരുദ്ധവുമാണ്. ഈ വിഷയത്തിൽ കേരള പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ എൻ്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകളാണ് സോഷ്യലിസവും മതേതരത്വവും. ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണ്. ഇത് കേവലം വാക്കുകളല്ല, മറിച്ച് നമ്മുടെ രാജ്യത്തിൻ്റെ ആത്മാവാണ്. സോഷ്യലിസം എന്നത് സാമ്പത്തിക സമത്വത്തെയും സാമൂഹിക നീതിയെയും ഊന്നുന്നു. മതേതരത്വം എന്നത് എല്ലാ മതങ്ങളെയും തുല്യമായി കാണുകയും ഒരു പ്രത്യേക മതത്തിന് മുൻഗണന നൽകാതിരിക്കുകയും ചെയ്യുന്നു.
ഈ തത്വങ്ങൾ ഇന്ത്യൻ സമൂഹത്തിൻ്റെ വൈവിധ്യത്തെയും ഐക്യത്തെയും സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഈ വാക്കുകൾ നീക്കം ചെയ്യാനുള്ള ഏതൊരു ശ്രമവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും രാജ്യത്തിൻ്റെ മതേതര സ്വഭാവത്തെയും തകർക്കുന്നതിന് തുല്യമാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്ന നിലയിൽ, നമ്മുടെ വിദ്യാർത്ഥികളെ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് പഠിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്.
ഇന്ത്യൻ ജനതയുടെ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും സംരക്ഷിക്കുന്നതിൽ ഈ തത്വങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. ഇത്തരം പ്രസ്താവനകൾ രാജ്യത്തിൻ്റെ മതേതര ഘടനയെ ദുർബലപ്പെടുത്തുകയും വിഭാഗീയ ചിന്തകൾക്ക് വളംവെക്കുകയും ചെയ്യും. ഭരണഘടനയെ സംരക്ഷിക്കാനും അതിൻ്റെ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നിലകൊള്ളണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here