
വയനാട് ഫണ്ട് വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. യഥാർത്ഥത്തിൽ പണം മുക്കിയത് ആരാണെന്ന് പരിശോധിക്കാൻ പ്രതിപക്ഷ നേതാവ് ആരെ വേണമെങ്കിലും അയക്കട്ടെയെന്നും സംഘടനയുടെ രേഖകൾ പരിശോധിക്കാൻ തയ്യാറാണെന്നും വസീഫ് പറഞ്ഞു.
ഡി.വൈ.എഫ്.ഐയുടെ രേഖകൾ പരിശോധിക്കാൻ സതീശൻ ആളെ വിടട്ടെ എന്ന് പറഞ്ഞ വസീഫ്, തിരിച്ച് കോൺഗ്രസും യൂത്ത് കോൺഗ്രസും പിരിച്ച പണത്തിന്റെ കണക്ക് കാണിക്കാൻ തയ്യാറുണ്ടോ എന്നും ചോദിച്ചു. സർക്കാരുമായി ചേർന്നാണ് വീട് വയ്ക്കുന്ന പദ്ധതിയിൽ പങ്കാളികളാകുന്നത് എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു നാണവുമില്ലാതെ സുനിൽ കനഗോലുവിന്റെ ഉപദേശം കേട്ട് വൈകാരിക തലമുണ്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷം. ദുരന്തബാധിതരെ മുൻനിർത്തി പണം പിരിച്ചിട്ട് ഒരു കല്ലിട്ടവർക്ക് ഡി.വൈ.എഫ്.ഐയെ ആക്ഷേപിക്കാൻ എന്ത് അവകാശമാണുള്ളതെന്ന് വസീഫ് ചോദിച്ചു.
വി.ഡി സതീശന്റെ നിലവാരം അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. സ്വന്തം കെ.പി.സി.സി അധ്യക്ഷനെപ്പോലും അപമാനിക്കുന്ന രീതിയിൽ സംസാരിച്ചവരിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇത്രയും ഗുണനിലവാരമില്ലാത്ത പ്രതിപക്ഷ നേതാവിനെ ലഭിച്ചതിൽ ലജ്ജിക്കുന്നതായും വസീഫ് കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

