
നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ അദാനി ഗ്രൂപ്പ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതില്‍ മറുപടി പറയണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. വിഷയത്തില്‍ എ.ഐ.സി.സി നേതൃത്വം പ്രതികരിക്കണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. തിരുവവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ.ഡി.എസ് നേതാവ് ടി.എം ഫാറൂഖിന്റെ വീട്ടില്‍ നടന്നത് എന്തു ചര്‍ച്ചയായിരുന്നു. സതീശന്റെ മംഗലാപുരം യാത്രയില്‍ ഗൗരവകരമായ അന്വേഷണം വേണം. സ്വര്‍ണക്കവര്‍ച്ച കേസില്‍ ചോദ്യംചെയ്ത വ്യക്തിക്കൊപ്പമായിരുന്നു സതീശന്റെ യാത്ര. കോണ്‍ഗ്രസ് സംഘടന നേതാക്കള്‍ ജനാധിപത്യ വിരുദ്ധ നടപടികള്‍ ആരംഭിച്ചുവെന്നും ടി.പി. രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം വൈകുകയാണ്. ജനവിധി മാനിക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും തയ്യാറാകണം. സംഘടനഭാരവാഹികള്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു മുമ്പ് ഇത്തരത്തില്‍ സ്ഥലം മാറ്റുന്നത് ജനാധിപത്യത്തില്‍ ചേര്‍ന്നതല്ല. ജനദ്രോഹ നടപടികള്‍ക്കും യു.ഡി.എഫ് തുടക്കമിട്ടു. 13 ഇനങ്ങളില്‍പ്പെട്ട അവശ്യസാധനങ്ങള്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ വില കൂട്ടിയിരുന്നില്ല. എന്നാല്‍, സപ്ലൈകോ അരിയുടെ വില ഇപ്പോള്‍ വര്‍ധിപ്പിച്ചു. സാധാരണഗതിയില്‍ മന്ത്രിസഭാ യോഗമാണ് വിലവര്‍ധനയില്‍ തീരുമാനമെടുക്കേണ്ടത്. അതിനാല്‍ ഈ നടപടി പ്രതിഷേധാര്‍ഹമാണെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
ആശ സമരത്തിന്റെ ലക്ഷ്യം പ്രശ്‌നം പരിഹരിക്കല്‍ ആയിരുന്നില്ല. അത് രാഷ്ട്രീയമായി വഴിതിരിച്ച് വിടുകയായിരുന്നു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാത്തതുകൊണ്ട് എന്തെങ്കിലും പ്രതിസന്ധി ഇവിടെ ഉണ്ടോ. സര്‍ക്കാര്‍ അല്ലേ ഉണ്ടാകേണ്ടത്. തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം പിണറായി വിജയനും എം.വി. ഗോവിന്ദനും ആണെന്നുള്ള നിലപാട് എല്‍.ഡി.എഫിന് ഇല്ല.
രാജ്യത്തെ വിലക്കയറ്റം സ്ഥിതി ഗുരുതരമാണ്. പാചകവാതകം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി ഹോട്ടലുകള്‍ പൂട്ടിക്കഴിഞ്ഞു. അതിനു പരിഹാരം കാണുന്ന നടപടി കേന്ദ്രം സ്വീകരിക്കുന്നില്ല. കേന്ദ്രത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ജനവിരുദ്ധ നടപടികള്‍ കേന്ദ്രം തുടരുന്നുവെന്നും ടി.പി. രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.
Also read: കാത്തിരുന്ന്… കാത്തിരുന്ന്… മുഖ്യമന്ത്രിക്കായി തിരച്ചിൽ തുടരുന്നു; പ്രതീക്ഷയോടെ നേതാക്കൾ
മേയ് ഒന്നിന് മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനായി നടത്തിയ യാത്രയെന്ന പേരിലാണ് വി.ഡി. സതീശന്‍ അദാനി ഗ്രൂപ്പിന്റെ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവില്ലാതെയാണ് സതീശന്‍ മംഗലാപുരത്ത് കൂടിക്കാഴ്ച നടത്തിയത്. കൊച്ചിയില്‍നിനന്് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു യാത്ര. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഇതുസംബന്ധിച്ച് ഔദ്യോഗിക പരാതി ലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ സതീശനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

