
കോഴിക്കോട്, വടകരയിലും നാദാപുരത്തും ബിജെപിക്കുള്ളിലെ ആഭ്യന്തര ഭിന്നതകൾ തുറന്നുകാട്ടി വിമത സ്ഥാനാർത്ഥിത്വ വിവാദം. പാർട്ടി നിർദ്ദേശം അവഗണിച്ച്, വിമത സ്ഥാനാർത്ഥികളായി രംഗത്തെത്തിയവർക്കും അവരെ പിന്തുണച്ചവർക്കുമെതിരെ ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ നേതൃത്വമാണ് നടപടി സ്വീകരിച്ചത്. തെരഞ്ഞെടുപ്പിൽ ബിജെപി വിമതനായി വടകരയിൽ മത്സരിച്ച ശ്യാമരാജ് അടക്കം 9 പേരെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി
ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ സെക്രട്ടറി പി. ശ്യംരാജ് വടകരയിൽ വിമത സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ ശ്യംരാജിന്റെ പത്രിക പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. അതേസമയം നാദാപുരത്ത് ബിജെപി നേതാവ് പത്മകുമാർ വിമത സ്ഥാനാർത്ഥിയായി പത്രിക നൽകിയെങ്കിലും, അവസാന നിമിഷം പത്രിക പിൻവലിക്കുകയായിരുന്നു. ഈ സംഭവവികാസങ്ങൾ പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്കും അസ്വസ്ഥതകൾക്കും വഴിവച്ചിരുന്നു. വിമത പ്രവർത്തനം പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചതായും, അണികൾക്കിടയിൽ വലിയ നാണക്കേട് ഉണ്ടാക്കിയതായും നേതൃത്വം വിലയിരുത്തി.
ഇതിനിടെ ശ്യംരാജ്, പത്മകുമാർ എന്നിവരുള്‍പ്പെടെ ഒമ്പത് പേരെയാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ, ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് C R പ്രഫുൽ കൃഷ്ണയാണ് നടപടി പ്രഖ്യാപിച്ചത്. വിമത പ്രവർത്തനങ്ങൾ പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചതായി ബിജെപി നേതൃത്വം വ്യക്തമാക്കുമ്പോൾ, തെരഞ്ഞെടുപ്പ് ഫലത്തിൽ എത്രത്തോളം ബാധിക്കും എന്നാണ് കോഴിക്കോട് എൻഡിഎ നേതൃത്വം ഉറ്റുനോക്കുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

