വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിക്കും: മുഖ്യമന്ത്രി

കേരള നവോത്ഥാന ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ് വൈക്കം സത്യാഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയിത്തോച്ചാടനത്തിനും അവകാശതുല്യതയ്ക്കുമായി നടന്ന 603 ദിവസം നീണ്ട വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി അത്രയും ദിവസങ്ങൾ നീളുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ശതാദ്ബി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിൽ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനോടൊപ്പം പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പ്

കേരള നവോത്ഥാന ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ് വൈക്കം സത്യഗ്രഹം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ജാതീയതയ്ക്കും അയിത്തത്തിനുമെതിരെ സമൂഹ മനഃസാക്ഷിയെ ഉണർത്താൻ വൈക്കം സത്യഗ്രഹത്തിനു കഴിഞ്ഞു. വൈക്കം മഹാദേവ ക്ഷേത്രത്തിന്‌ സമീപത്തെ പൊതുവഴിയിലൂടെ അവർണ്ണ ജാതിക്കാർക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ്‌ 1924 മാർച്ച്‌ 30 ന് പ്രക്ഷോഭമാരംഭിച്ചത്. സവർണ്ണ യാഥാസ്ഥിതികത്വത്തെ നേർക്കുനേർ ചോദ്യം ചെയ്തുകൊണ്ട് അവർണ്ണ വിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായിരുന്നു‌ ഇത്.

കേരളത്തിൽ പിന്നീടുണ്ടായ നവോത്ഥാന മുന്നേറ്റങ്ങൾക്കാകെ ഊർജ്ജവും ഉത്പ്രേരണവും നൽകിയത് വൈക്കം സത്യഗ്രഹമാണ്. ജാതിവിരുദ്ധ സമരത്തെ വലിയ ബഹുജനപ്രക്ഷോഭമായി വികസിപ്പിക്കാൻ വൈക്കം സത്യഗ്രഹത്തിന്റെ നേതൃത്വത്തിനു കഴിഞ്ഞു. മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും പെരിയോർ ഇവി രാമസ്വാമി നായ്ക്കറും വൈക്കത്തെത്തി പ്രക്ഷോഭത്തിന് ഊർജ്ജം പകർന്നു. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ വൈക്കം സത്യഗ്രഹത്തിനനുകൂലമായി സവര്‍ണ ജാഥയും സംഘടിപ്പിക്കപ്പെട്ടു.

ടികെ മാധവൻ ഉൾപ്പെടെയുള്ള സമരനേതാക്കളാകെ തടവിലാക്കപ്പെട്ടപ്പോൾ വൈക്കം സത്യഗ്രഹത്തിന്റെ നേതൃത്വമേറ്റെടുക്കാൻ തമിഴ്‌നാട്ടില്‍ നിന്നും പെരിയോർ ഇവി രാമസ്വാമി നായ്ക്കർ എത്തുകയായിരുന്നു. തുടർന്ന് പഞ്ചാബില്‍ നിന്നും അകാലികള്‍ പ്രക്ഷോഭത്തിന് പിന്തുണയുമായി വരികയുണ്ടായി. ഇങ്ങനെ വിവിധ ജാതി മതവിഭാഗങ്ങൾ ഏകരൂപേണെ പങ്കുചേർന്ന അതിവിശാലമായ ബഹുജന സമരമായി വൈക്കം സത്യഗ്രഹം മാറുകയായിരുന്നു. ഒടുവിൽ 1925 നവംബർ 23 ന് ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികൾ എല്ലാവർക്കുമായി തുറന്നു കൊടുത്തതോടെയാണ് സത്യഗ്രഹം അവസാനിച്ചത്.

ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച വൈക്കം സത്യഗ്രഹം അതിന്റെ നൂറാം വർഷത്തിലേക്ക് കടക്കുകയാണ്. അയിത്തോച്ചാടനത്തിനും അവകാശതുല്യതയ്ക്കുമായി നടന്ന 603 ദിവസം നീണ്ട വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി അത്രയും ദിവസങ്ങൾ നീളുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. നാളെ വൈക്കത്ത് നടക്കുന്ന ശതാദ്ബി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിൽ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനോടൊപ്പം പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here