വന്ദേ ഭാരത് കെ റെയിലിന് ബദല്‍ ആവില്ല, മന്ത്രി മുഹമ്മദ് റിയാസ്

വന്ദേ ഭാരത് ട്രെയിന്‍ സില്‍വര്‍ ലൈനിന് ബദലാവില്ല എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗുണനിലവാരമുള്ള പുതിയ ട്രെയിനുകള്‍ എന്നത് കേന്ദ്രത്തിന്റെ ഔദാര്യമല്ല മലയാളിയുടെ അവകാശമാണെന്നും മന്ത്രി വ്യക്തമാക്കി. ധര്‍മ്മടം മണ്ഡലത്തിലെ കാടാച്ചിറ ടൗണ്‍ സൗന്ദര്യവല്‍ക്കരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന സംസ്ഥാനമാണ് കേരളം. അതിന് അനുയോജ്യമായ തരത്തില്‍ പുതിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ട്രെയിനുകള്‍ അനുവദിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണ്. എത്രയോ കാലത്തിനു ശേഷം ഇത്തരം ഒരു ട്രെയിന്‍ കേരളത്തിന് അനുവദിച്ചത് സന്തോഷകരമാണ്. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നവര്‍ക്ക് ഒപ്പമാണ് നമ്മളെല്ലാവരും. എന്നാല്‍ ചിലര്‍ എല്ലാ പ്രശ്‌നവും ഇതോടെ അവസാനിച്ചു എന്ന തരത്തില്‍ കൃത്രിമമായി സന്തോഷം പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയില്ല.

നിലവിലുള്ള പാത നവീകരിക്കാതെ വന്ദേ ഭാരത് ഉപയോഗപ്രദമാവില്ല. ജനശതാബ്ദി എക്‌സ്പ്രസ്സിന്റെ വേഗത്തില്‍ മാത്രമേ വന്ദേ ഭാരതിന് ഇപ്പോള്‍ സഞ്ചരിക്കാന്‍ കഴിയൂ. യഥാര്‍ത്ഥ വേഗത്തില്‍ സഞ്ചരിക്കണമെങ്കില്‍ നിലവിലുള്ള പാതയിലെ 600 ലധികം വളവുകള്‍ നികത്തേണ്ടതുണ്ട്. നിലവിലുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെടാതെ ഭൂമി ഏറ്റെടുത്ത് ഈ അവസ്ഥ പരിഹരിക്കാന്‍ ശ്രമിച്ചാല്‍ തന്നെ 10 മുതല്‍ 20 വര്‍ഷത്തിനുള്ളിലെ ഇത് സാധ്യമാകൂ. എന്നാല്‍ ഇത് നടപ്പാക്കാന്‍ ആവശ്യമായ സ്ഥിതി സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലില്ല. അതിനുവരുന്ന ചെലവ് കൂടി പരിശോധിക്കുമ്പോള്‍ അത് അതിഭീകരമായി മാറും.

ദേശീയപാത വികസനം കൊണ്ട് മാത്രം നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല എന്ന ബോധ്യത്തില്‍ നിന്നാണ് സില്‍വര്‍ ലൈന്‍ എന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. സില്‍വര്‍ ലൈന്‍ 20 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോള്‍ മൂന്നു മിനിറ്റ് ഇടവിട്ട് ഒരു ട്രെയിന്‍ എന്ന നിലയിലേക്ക് മാറ്റാന്‍ കഴിയും. ഇന്റര്‍ സിറ്റി സംവിധാനം ഇടയ്ക്കിടെ കൊണ്ടുവരാന്‍ പറ്റും. വളരെ കുറഞ്ഞ സമയം കൊണ്ട് സില്‍വര്‍ ലൈനില്‍ കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരറ്റത്തേക്ക് എത്താന്‍ കഴിയും.

അതുകൊണ്ട് വന്ദേ ഭാരത പോലുള്ള ട്രെയിനുകള്‍ സില്‍വര്‍ ലൈനിന് ഒരിക്കലും ആവില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കേരളത്തിന് ദേശീയപാത 66ന്റെ വികസനവും തീരദേശ പാതയും മലയോര പാതയും വലിയ ആശ്വാസമാണ്. എന്നാല്‍ സില്‍വര്‍ ലൈന്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന് അനിവാര്യമാണ്.

കേന്ദ്ര ഫണ്ട് ലഭ്യമായാലും ദേശീയപാതയുടെ വികസനം പ്രായോഗികമായി നടപ്പിലാക്കേണ്ടത് ഒരു സംസ്ഥാന ഗവണ്‍മെന്റാണ്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ എന്താണ് പങ്ക് എന്ന് ചിലര്‍ അറിഞ്ഞുകൊണ്ട് ചോദിക്കുന്നതാണ്. സംസ്ഥാനത്തിന്റെ ഫണ്ടും ഉണ്ട് എന്നുള്ളത് കൊണ്ട് മാത്രമല്ല സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ ഇടപെടുന്നത്. ദേശീയപാത വികസനം സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. കേരളത്തിലെ ജനങ്ങള്‍ കൊടുക്കുന്ന നികുതിപ്പണമാണ് കേന്ദ്രസര്‍ക്കാര്‍ തിരിച്ചു തരുന്നത്. അത് ആരുടെയും ഔദാര്യമല്ല. അത് യാഥാര്‍ത്ഥ്യമാക്കാന്‍ ആണ് എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ടത്. അതുകൊണ്ടുതന്നെ 2025ഓടെ ദേശീയപാത വികസനം പൂര്‍ത്തിയാകും എന്ന് നിശ്ചയദാര്‍ഢ്യത്തോടെ സംസ്ഥാന സര്‍ക്കാരിന് പറയാന്‍ കഴിയും എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel