
രാജ്യത്തെ സ്ത്രീകളും കുഞ്ഞുങ്ങളും വലിയ തരത്തിലുള്ള പ്രശ്നങ്ങളാണ് അനുഭവിക്കുന്നത്. പ്രതിദിനം മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പീഡനവാർത്തകളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനിടയിലാണ് രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിൽ സ്ഥിതിചെയ്യുന്ന പിപ്ലാന്ത്രിയെന്ന ഗ്രാമത്തിലുള്ളവർ ഒരു മാതൃകാ പ്രവർത്തി നടത്തിവരുന്നത്. ഇവിടെ ഓരോ പെൺകുഞ്ഞ് ജനിക്കുമ്പോഴും ഗ്രാമവാസികൾ 111 വൃക്ഷത്തൈകളാണ് നടുന്നത്.
പെൺകുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി 2006-ൽ ഗ്രാമത്തിന്റെ മുൻ സർപഞ്ചായിരുന്ന ശ്യാം സുന്ദർ പാലിവാളാണ് ആരംഭിച്ചത്.മരണമടഞ്ഞ തന്റെ മകൾ കിരണിന്റെ സ്‌മരണാർത്ഥമാണ് അദ്ദേഹം ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പതിനെട്ടാമത്തെ വയസിൽ നിർജലീകരണത്തെ തുടർന്നാണ് മകൾ മരിച്ചത്. ഈ അവസ്ഥ മറ്റൊരു കുഞ്ഞിനും ഉണ്ടാകരുതെന്ന് ആഗ്രഹിച്ചാണ് അദ്ദേഹം പരിസ്ഥിതി സംരക്ഷണത്തിനായി പുതിയ ആശയം അവതരിപ്പിച്ചത്.
ഗ്രാമവാസികൾ ചെയ്യേണ്ടത്
പെൺകുഞ്ഞ് ജനിക്കുന്ന ഓരോ കുടുംബവും ഗ്രാമപഞ്ചായത്തിന്റെ സാന്നിദ്ധ്യത്തിൽ ഒരു സത്യവാങ്‌മൂലം ഒപ്പിടണം. കുട്ടിയെ 18 വയസിന് മുൻപ് വിവാഹം കഴിപ്പിക്കില്ല, സ്ഥിരമായി സ്‌കൂളിൽ അയയ്‌ക്കും, സ്‌ത്രീഭ്രൂണഹത്യ ചെയ്യില്ല, കുട്ടിയുടെ പേരിൽ നട്ട മരങ്ങളെ സംരക്ഷിക്കും എന്നീ ഉറപ്പുകളാണ് പഞ്ചായത്തിന് മുന്നിൽ നൽകേണ്ടത്. നട്ട മരങ്ങൾ സംരക്ഷിക്കുന്നതിനായി അവയ്‌ക്ക് ചുറ്റും കാറ്റാർവാഴ നട്ടുപിടിപ്പിക്കാറുണ്ട്. പിന്നീട് കാറ്റാർവാഴ ഉൽപ്പന്നങ്ങൾ ഗ്രാമവാസികൾക്ക് ഒരു വരുമാനമാർഗമായും മാറി.
also read:സിമ്പിൾ ജോലി ചെയ്ത് പ്രതിമാസം സമ്പാദിക്കുന്നത് 7 ലക്ഷം രൂപ, 19 കാരന്റെ ഐഡിയ പരീക്ഷിച്ചാലോ
അതേസമയം, പിപ്ലാന്ത്രിയിൽ 18 വയസിന് മുൻപ് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്ന രീതി ഇപ്പോഴും നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിപ്ലാന്ത്രിയുടെ ഇടപെടൽ ശ്രദ്ധേയമാകുന്നത്. പദ്ധതിയുടെ ഭാഗമായി ഗ്രാമവാസികൾ ചേർന്ന് 21000 രൂപയും കുട്ടിയുടെ പിതാവ് 10000 രൂപയും സംഭാവന ചെയ്‌ത് ആകെ 31000 രൂപ പെൺകുട്ടിയുടെ പേരിൽ ബാങ്കിൽ സ്ഥിരനിക്ഷേപമിടുന്നു. 20 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. പെൺകുട്ടിയുടെ ഭാവിക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

