
ശ്വാസകോശ അണുബാധയെത്തുടർന്ന് ഒരു മാസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷമുള്ള മാർപ്പാപ്പയുടെ ആദ്യ ഫോട്ടോ വത്തിക്കാൻ ഞായറാഴ്ച പുറത്തിറക്കി. “ഇന്ന് രാവിലെ ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുള്ള അപ്പാർട്ട്മെന്റിലെ ചാപ്പലിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു,” എന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഫോട്ടോയുടെ അടിക്കുറിപ്പിൽ എഴുതി. ചിത്രത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പർപ്പിൾ നിറത്തിലുള്ള നോമ്പുകാല ആരാധനാക്രമ വസ്ത്രം ധരിച്ച് ആശുപത്രി ചാപ്പലിലെ ഒരു അൾത്താരയ്ക്ക് മുന്നിൽ വീൽചെയറിൽ ഇരിക്കുന്നത് കാണാം.
ALSO READ: വയോധികയെ കടിച്ചുകീറി കൊന്ന് പിറ്റ്ബുള്ളുകൾ; ആക്രമണം കൊക്കെയ്ൻ ലഹരിയിലെന്ന് കണ്ടെത്തൽ
ഫെബ്രുവരി 14 ന് ഗുരുതരമായ ബ്രോങ്കൈറ്റിസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷമുള്ള പോപ്പിന്റെ ആദ്യ ഫോട്ടോയാണിത്. ഫോട്ടോയിൽ മറ്റാരെയും കാണുന്നില്ല. ഒട്ടേറെ കുട്ടികളും പേപ്പൽ പതാകകളുമായി ആശുപത്രിക്കു മുന്നിലെത്തിയിരുന്നു. തന്റെ സൗഖ്യത്തിനായി ഒരുപാടു കുട്ടികൾ പ്രാർഥിക്കുന്നുണ്ടെന്നും ആശുപത്രിക്കു മുന്നിൽ അവരെത്തിയത് തന്നോടുള്ള അടുപ്പത്തിന്റെ അടയാളമാണെന്നും മാർപാപ്പ ഞായറാഴ്ച സന്ദേശത്തിൽ അനുസ്മരിച്ചു.
പോപ്പിന്റെ നില ഗുരുതരമോ ജീവന് ഭീഷണിയോ അല്ലെന്ന് ഈ ആഴ്ച ഡോക്ടർമാർ പറഞ്ഞിരുന്നു, എന്നാൽ പ്രായം, ചലനശേഷിയില്ലായ്മ, ചെറുപ്പത്തിൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടത് എന്നിവ കാരണം അദ്ദേഹത്തിന്റെ അവസ്ഥ സങ്കീർണ്ണമായി തുടരുന്നുവെന്ന് അവർ പറയുന്നു. ഓക്സിജൻ തെറപ്പി തുടരുന്നുണ്ട്. രാത്രി വെന്റിലേറ്റർ ഉപയോഗിക്കുന്നത് കുറച്ചു. ഈ ആഴ്ച നടത്തിയ എക്സ്-റേ പരിശോധനയിൽ അണുബാധ മാറുന്നതായി സ്ഥിരീകരിച്ചു. അടുത്ത അപ്‌ഡേറ്റ് ആഴ്ചയുടെ മധ്യത്തോടെ മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് വത്തിക്കാൻ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here