
പ്രതിപക്ഷ നേതാവ് വി ഡി സതീശന് വൻ പ്രഹരമേൽപിച്ച് പറവൂർ നഗരസഭ മുൻ ചെയർപേഴ്സണും KPCC മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന വനിതാ നേതാവ് ബി ജെ പിയിൽ. ഏഴര വർഷം മുനിസിപ്പൽ ചെയർ പേഴ്സൺ ആയിരുന്ന വത്സല പ്രസന്നകുമാർ ആണ് കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്നത്. എൻ എസ് എസ് വനിതാ വിഭാഗം സെക്രട്ടിയായിരുന്ന വത്സലയെ വിഡി സതീശനെതിരെ പറവൂരിൽ രംഗത്തിറക്കാനും BJP നീക്കമുണ്ട്.
25 വർഷത്തോളം തുടർച്ചയായി പറവൂർ നഗരസഭ കൗൺസിലറായിരുന്ന വത്സല പ്രസന്ന കുമാർ രണ്ടു തവണ നഗരസഭ അധ്യക്ഷയുമായിരുന്നു. VD സതീശൻ പറവൂരിൽ മത്സരിക്കാൻ എത്തും മുൻപേ ഇവർ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറിയായും, എഐസിസി അംഗമായും മഹിള കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷയായും പ്രവർത്തിച്ചിരുന്നു. എ ഗ്രൂപ്പിൻ്റെ ജില്ലയിലെ പ്രധാന നേതാവായി മാറിയതോടെ VD സതീശനും സംഘവും വത്സലയെ സംഘടനയിലും പാർലമെൻ്ററി രംഗത്തും ഒറ്റപ്പെടുത്തി.
2015- ൽ നഗരസഭ ചെയർപേഴ്സൺ ആക്കാമെന്ന ഉറപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചെങ്കിലും ജയിച്ചപ്പോൾ സതീശൻ കാലുമാറി. പാർട്ടിയിൽ ജൂനിയറായ മറ്റൊരാളെ നഗരസഭാ അധ്യക്ഷനാക്കി. കെപിസിസി ജനറൽ സെക്രട്ടറിയായ വത്സല നഗരസഭയിൽ പിൻ നിരയിലായി. ഇതോടെയാണ് ഇവർ കോൺഗ്രസിൽ നിന്നും അകന്നു തുടങ്ങിയത്. വി ഡി സതീശനെതിരെ രൂക്ഷ വിമർശനം വത്സല പ്രസന്ന കുമാർ ഉയർത്തിയിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വത്സലാ പ്രസന്നകുമാറിൻ്റെ പേര് ചർച്ച ചെയ്ത ശേഷം വെട്ടിനിരത്തി.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാതെ മാറി നിന്നാണ് വത്സല പ്രതിഷേധിച്ചത്. പറവൂരിൽ എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് ആണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇക്കുറി സീറ്റ് ബിജെപിക്ക് വിട്ടുനൽകുമെന്നാണ് സൂചനയുണ്ട്. എൻഎസ്എസിൻ്റെ പറവൂരിലെ വനിതാ വിഭാഗം സെക്രട്ടറി ആയും വത്സല പ്രസന്നകുമാർ പ്രവർത്തിച്ചിട്ടുണ്ട്. VD സതീശനുമായി ഇടഞ്ഞു നിൽക്കുന്ന NSS ൻ്റെ വോട്ടുകൾ ലക്ഷ്യമിട്ട് വത്സല പ്രസന്നകുമാറിനെ പറവൂർ മണ്ഡലത്തിൽ തന്നെ രംഗത്തിറക്കാനും BJP നേതൃത്വം ആലോചിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


