ഐക്യരഹിത മുന്നണിയെന്ന് തെളിയിച്ച അണികളും നേതാക്കളും; സ്വന്തക്കാരുടെ ആക്രമണത്തിൽ ആരോട് പരാതി പറയും?

Congress infighting

അങ്ങനെ യുഡിഎഫിലെ നേതാക്കളുടെയും അണികളുടെയും അടികൾക്കും സമ്മർദ തന്ത്രങ്ങൾക്കും എരിച്ചിലുകൾക്കും പുകച്ചിലുകൾക്കും ഫ്ലക്സുകൾക്കും ഇടയിലൂടെ വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്കെത്തി, ചിരിച്ച മുഖവുമായി. വി ഡി സതീശൻ പക്ഷം ഹാപ്പി. എന്നാൽ കെ സി വേണു​ഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും ഇത് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്.

സീനിയോറിറ്റി പരി​ഗണിക്കാതെ മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുത്തത് പോട്ടെ, സൈബറിടത്തെയും അല്ലാതെയുമുള്ള സ്വന്തം അണികളുടെ തന്നെ ആക്രമണവും കുത്തുവാക്കും സഹിക്കുന്നതെങ്ങനെയാണ്? ആരോട് പരാതി പറയും?

മുഖ്യമന്ത്രിക്കസേരപ്പോരിൽ വി ഡി സതീശൻ അനുകൂലികൾ നടത്തിയ പ്രകടനങ്ങളൊക്കെ എല്ലാവരും കണ്ടതാണ്. കെ സി വേണു​ഗോപാലിനെ പിന്തുണച്ച എം എൽ എമാർക്കെതിരെ എന്തൊക്കെ ആക്രോശമായിരുന്നു! വെറുമൊരു ഉദാഹരണം പറയാം. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് അഭിവാദ്യം അർപ്പിച്ച് ഷാഫി പറമ്പിൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സ് ഒന്ന് നോക്കണം. പരസ്പരം തമ്മിൽത്തല്ലും പ്രതികാരം വീട്ടലും വെല്ലുവിളികളും. ‍ഞങ്ങടെ വി ഡിയെ ചതിച്ചവർക്കെല്ലാം കാണിച്ചു തരാമെടാ എന്ന ഭീഷണി. സത്യം പറയൂ, നിങ്ങളെല്ലാം ഒരേ പാർട്ടിക്കാർ തന്നെയല്ലേ!

ALSO READ: ‘ടീം യുഡിഎഫ് ആണ് എന്ന് വീമ്പിളക്കിയവർ ഉണ്ടല്ലോ, അവർ എന്തൊക്കെയാണ് കാട്ടിയതെന്ന് നാം കണ്ടതല്ലേ’; എവിടെയാണ് ജനാധിപത്യവും ഐക്യവുമെന്ന് ആളുകൾക്ക് ഇതോടെ മനസിലായെന്ന് എം എ ബേബി

വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ കടുത്ത അമർഷത്തിലാണ് കെ സി പക്ഷം. വലിയ പിആർ വർക്ക് നടന്നെന്നും ഒരു കേന്ദ്രം എതിരായി പ്രവർത്തിച്ചെന്നുമാണ് അവർ തുറന്നടിച്ചത്. കെ സി വേണു​ഗോപാലിനെതിരായ കടുത്ത സൈബർ ആക്രമണം ഇതുവരെ അവസാനിച്ചിട്ടില്ല. എന്റെ നേതാവെന്നാണ് സതീശൻ രമേശ് ചെന്നിത്തലയെ വിളിച്ചത്. എന്നിട്ട് സ്വന്തം നേതാവിനെ സ്വന്തം അനുകൂലികൾക്ക് കൊത്തിവലിക്കാൻ ഇട്ടുകൊടുത്തു. കെസിയുടെ കാര്യവും അങ്ങനെതന്നെ. നീചമായ നിലയിലാണ് കെസി വേണുഗോപാലിനെ തെരഞ്ഞുപിടിച്ച് ആക്രമിച്ചതെന്നാണ് കോൺ​ഗ്രസ് നേതാക്കളായ പഴകുളം മധുവും എം എം നസീറും പറഞ്ഞത്. തെരഞ്ഞെടുപ്പ് വിജയം ഒരാൾക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് ദീപ്തി മേരി വർ​ഗീസും പറയുന്നുണ്ട്. കെസി പക്ഷക്കാരായിരുന്നു ഇവരെല്ലാം.

ഒന്ന് ആലോചിച്ച് നോക്കൂ, ഈ പോരെല്ലാം നടന്നത് കോൺ​ഗ്രസ് പാർട്ടിക്കുള്ളിലാണ്. കോൺ​ഗ്രസ് പാർട്ടിക്കുള്ളിലാണ് ചേരിതിരിഞ്ഞ് ആളുകൾ പരസ്പരം ചെളിവാരിയെറിയുന്നത്. എതിർപാർട്ടിക്കാർ കാലാകാലം പുറത്ത് നിന്ന് അവരുടെ നേതാക്കൾക്കെതിരെ പറഞ്ഞത് ഇന്ന് അവർ തന്നെ വിളിച്ചുപറയുന്നു. കെസി വേണുഗോപാലിന്റെയും വി ഡി സതീശന്റെയും ചെന്നിത്തലയുടെയും നെറികേടുകളും പിടിപ്പുകേടുകളും അവരുടെ തന്നെ അണികൾ തെരുവിൽ വിളിച്ചുപറയുന്നു. പൊതുമധ്യത്തിൽ നിൽക്കുന്ന അവരുടെ മുണ്ടുരിഞ്ഞ് ഓടുന്നതുപോലെയാണത്.

ALSO READ: രമേശ് ചെന്നിത്തല ഇടഞ്ഞ് തന്നെ; നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുത്തില്ല, വി ഡി സതീശൻ മന്ത്രിസഭയിൽ ചെന്നിത്തല ഉണ്ടാകുമോ ?

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ രമേശ് ചെന്നിത്തല എങ്ങോട്ടോ പോയി. അവഗണിച്ചത് ശരിയായില്ലെന്ന് പറഞ്ഞ ചെന്നിത്തല നിയമസഭ കക്ഷി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. കെസി വേണു​ഗോപാലാണെങ്കിൽ തനിക്കെതിരായ ആക്രണം തുടർന്നോളൂ എന്ന് പറഞ്ഞെങ്കിലും ഉള്ളിലെ വിങ്ങൽ മനസിലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News