
ഹിന്ദു ഐക്യവേദി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിക്കാൻ വസ്തുതകൾ വളച്ചൊടിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. പിണറായി വിജയൻ തലയിൽ മുണ്ടിട്ട് സംഘപരിവാർ നേതാക്കളെ കാണാൻ പോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പച്ചക്കള്ളം. എൻഎസ്എസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാണാൻ സമയം അനുവദിക്കാത്ത മുഖ്യമന്ത്രിയാണ് വിദ്വേഷ പ്രചാരകരായ ഹിന്ദു ഐക്യവേദി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ താൻ എല്ലാവരുടെയും മുഖ്യമന്ത്രി ആണെന്നും ആരു വന്നാലും കാണുമെന്നുമായിരുന്നു വി ഡി സതീശന്റെ വിശദീകരണം.
എന്നാൽ ഈ കൂടിക്കാഴ്ചയെ വെളുപ്പിക്കാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് വി ഡി സതീശൻ ഉന്നയിച്ചത്. പിണറായി വിജയൻ തലയിൽ മുണ്ടിട്ട് സംഘപരിവാർ നേതാക്കളെ കാണാൻ പോയി എന്നതായിരുന്നു ആക്ഷേപം. തലസ്ഥാനത്ത് വർദ്ധിച്ചുവന്ന ആർഎസ്എസ്- സിപിഐഎം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ സമാധാന യോഗത്തിൽ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ പങ്കെടുത്തതിനെയാണ് വളച്ചൊടിച്ച് അവതരിപ്പിക്കാൻ വിഡി സതീശൻ ശ്രമിച്ചത്. അന്ന് സിപിഐഎമ്മിന്റെയും സംഘപരിവാറിന്റെയും നേതാക്കൾ ആ യോഗത്തിൽ പങ്കെടുത്തു. സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ യോഗത്തിനുശേഷം തീരുമാനങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കുകയും ചെയ്തു.
തലയിൽ മുണ്ടിട്ടിട്ടല്ല, മാധ്യമങ്ങളുടെയും ജനങ്ങളുടെയും മുന്നിൽ വിശദീകരിച്ചു കൊണ്ടാണ് യോഗം ചേർന്നത്. ഇതിനുശേഷം തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിട്ടുമില്ല. സദുദ്ദേശത്തോടെ നടന്ന ഈ സമാധാനയോഗത്തെ ചാരി നിലവിലെ വിദ്വേഷ പ്രചാരകളുമായുള്ള കൂടിക്കാഴ്ചയെ വെളുപ്പിച്ചെടുക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. എന്തായിരുന്നു ഹിന്ദു ഐക്യവേദിയുടെ ആവശ്യമെന്നോ ചർച്ചയിൽ ഉണ്ടായ തീരുമാനങ്ങൾ എന്താണെന്നോ വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടുമില്ല. പതിവ് ശൈലിയിൽ നുണകൾ ആവർത്തിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

