
ചെലവ് ചുരുക്കി ഭരണം നടത്തുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലെത്തിയ വി ഡി സതീശൻ സർക്കാർ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാനായി 3.95 കോടി രൂപ അനുവദിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഒമ്പത് മന്ത്രിമന്ദിരങ്ങൾക്കാണ് നിലവിൽ തുക അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിനായി പ്രത്യേകമായി തുക അനുവദിക്കുമെന്നാണ് വിവരം.
ക്ലിഫ് ഹൗസ്, നെസ്റ്റ്, ഉഷസ്, പെരിയാർ, പൗർണമി, പമ്പ, കവടിയാർ, ഗംഗ, മൻമോഹൻ ബംഗ്ലാവ്, അജന്ത എന്നിവ നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം 531.23 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. ഇതിൽ ക്ലിഫ് ഹൗസ് ഒഴികെയുള്ള മന്ദിരങ്ങൾക്കാണ് നിലവിൽ ഫണ്ട് അനുവദിച്ചത്. സിവിൽ, ഇലക്ട്രിക്കൽ ജോലികൾക്കായാണ് തുക അനുവദിച്ചതെന്നാണ് വിശദീകരണം. എന്നാൽ മറ്റ് ജോലികൾ കൂടി ഉൾപ്പെടുമ്പോൾ ചെലവ് വീണ്ടും ഉയരാനിടയുണ്ടെന്നാണ് സൂചന.
അനുവദിച്ച തുകയിൽ ഏറ്റവും കൂടുതൽ മൻമോഹൻ ബംഗ്ലാവിനാണ് — 81.06 ലക്ഷം രൂപ. ഏറ്റവും കുറവ് പെരിയാറിന് — 31.26 ലക്ഷം രൂപ. മന്ത്രിമാർക്ക് ഏത് ബംഗ്ലാവ് നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.അതേസമയം വിവിധ മന്ത്രിമാർ തങ്ങൾക്കിഷ്ടമുള്ള ബംഗ്ലാവുകൾ ആവശ്യപ്പെട്ടതായും വിവരമുണ്ട്. രമേശ് ചെന്നിത്തല പമ്പയും, പി കെ കുഞ്ഞാലിക്കുട്ടി ലിന്ത്‌ഹസ്റ്റും, സണ്ണി ജോസഫ് കാവേരിയും, കെ മുരളീധരൻ സനഡുവും, പി കെ ബഷീർ പെരിയാറും ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

