
വാക്കിന് വലിയ വില കൽപ്പിക്കുന്ന മലയാളികൾക്ക് മുന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട് ഇപ്പോൾ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. കസേര മാറുമ്പോൾ വാക്കും മാറും എന്നാണ് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുന്നത്. തന്റെ ആദ്യ ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചുകൊണ്ട് സതീശൻ ഒരു ഒന്നാന്തരം ‘മാസ് യുടേൺ’ ആണ് എടുത്തിരിക്കുന്നത്.
5% മുതൽ 10% വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും, 10% മുതൽ 20% വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനവുമാണ് പുതിയ വിൽപന നികുതി. മദ്യത്തിന്റെ വീര്യം കുറയുമ്പോൾ മുഖ്യമന്ത്രിയുടെ പഴയ നിലപാടുകളുടെ വീര്യവും കുറഞ്ഞോ എന്നാണ് ഇപ്പോൾ ജനങ്ങളുടെ സംശയം.
കൃത്യം രണ്ട് വർഷം മുമ്പ്, പ്രതിപക്ഷത്തിന്റെ കസേരയിലിരുന്ന് ഇതേ കാര്യത്തെക്കുറിച്ച് സതീശൻ പറഞ്ഞത് ഇന്നും ആരും മറന്നിട്ടുണ്ടായിരുന്നില്ല. അന്ന് ഈ നീക്കം വൻകിട ഡിസ്റ്റലറികൾക്ക് കോടികൾ വെട്ടിക്കാനുള്ള മഹാ അഴിമതി ആയിരുന്നു. തിരഞ്ഞെടുപ്പ് വരുമ്പോൾ കാശുണ്ടാക്കാനുള്ള തട്ടിപ്പാണിതെന്ന് അന്ന് ഉറക്കെ വിളിച്ചു പറഞ്ഞ അതേ നാവു കൊണ്ട് തന്നെ ഇന്ന് അദ്ദേഹം ഈ ‘അഴിമതി’ തന്റെ ആദ്യ ബജറ്റിലൂടെ നടപ്പിലാക്കിയിരിക്കുന്നു.
വാക്കാണ് പ്രധാനം എന്ന് വിശ്വസിച്ചിരുന്ന പാവം ജനങ്ങളെ മുഖ്യമന്ത്രി ഇങ്ങനെ ‘വഞ്ചിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. വാക്കിന് വില കൽപ്പിക്കുന്ന മലയാളികൾക്ക് മുന്നിൽ ഇത്തരമൊരു മലക്കംമറിച്ചിൽ നടത്തുമ്പോൾ അത് വലിയൊരു രാഷ്ട്രീയ തമാശയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് അന്ന് അഴിമതിയായി തോന്നിയത് ഇന്ന് വികസനമായി മാറിയത് എങ്ങനെയെന്നത് ഇപ്പോഴും നിഗൂഢം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

