
വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി തരാൻ തയ്യാറാകാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ വിവരവും കെപിസിസി പ്രസിഡണ്ട് പറഞ്ഞിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ആ വിഷയം കഴിഞ്ഞെന്നും ഇനി ചർച്ചയാക്കേണ്ടെന്നും പറഞ്ഞ് കൈകഴുകാനുളള ശ്രമവും നടത്തി.
ആപ്പ് വഴി കളക്ട് ചെയ്ത പണം സംബന്ധിച്ച വിവരം പുറത്ത് വിട്ടിട്ടുണ്ട്. ആ പണം ഞാനും കെ സുധാകരനും ചേർന്നാണ് പിൻവലിച്ചത്. പിന്നീട് ഭൂമി വാങ്ങി. വി ഡി സതീശൻ പറഞ്ഞു. ഇനി വീടുമായി ബന്ധപ്പെട്ട് പിരിവ് നടത്തില്ലെന്ന് പറയുന്നതിനോടൊപ്പം ആരെങ്കിലും പണം തന്നാൽ വാങ്ങുമെന്നും വി ഡി സതീശൻ പറയുന്നുണ്ട്. വീട് പണിയാൻ എഐസിസി ഫണ്ട് തരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ഇതിനിടെയാണ് വീട് പണി തുടങ്ങിയെന്ന വി ഡി സതീശന്റെ നേരത്തെയുള്ള പ്രസ്താവന മാധ്യമ പ്രവർത്തകർ ഓർമിപ്പിച്ചത്. നേരത്തെ വീട് പണി തുടങ്ങിയെന്ന് പറഞ്ഞത് എന്തിനാണെന്ന് മാധ്യമ പ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും വി ഡി സതീശൻ മറുപടി പറയാൻ തയ്യാറായില്ല. ഇനി ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ടെന്നും ആ വിഷയം കഴിഞ്ഞുവെന്നുമാണ് വി ഡി സതീശന്റെ ഒഴിഞ്ഞുമാറിക്കൊണ്ടുള്ള പ്രതികരണം. കോൺഗ്രസിന്റെ പണപ്പിരിവിൽ അടിമുടി ദുരൂഹത തുടരുമ്പോഴാണ് വി ഡി സതീശന്റെ രക്ഷപ്പെടാനുള്ള പാളിപ്പോയ ശ്രമം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

