
കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നു. വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോട് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. “സതീശൻ മലയാളക്കരയെ നയിക്കട്ടെ” എന്ന പേരിലാണ് പോസ്റ്റർ വന്നിരിക്കുന്നത്.
അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എറണാകുളം ജില്ലയിൽ വ്യാപകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. എറണാകുളം ഡിസിസി ആസ്ഥാനത്തിന് മുന്നിലും കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷന് സമീപവുമാണ് സതീശനെ വിമർശിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചത്. ഇവിടെ ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിലാണ് ഈ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്
പിആർ വർക്കുകളുടെ ബലത്തിൽ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ചുകൊണ്ട് മുഖ്യമന്ത്രിയാകാനുള്ള വി.ഡി സതീശന്റെ വ്യാമോഹം നടക്കില്ലെന്നാണ് ഡിസിസി ഓഫീസിന് മുന്നിലെ ഫ്ലക്സിലെ പ്രധാന വാചകം. വി.ഡി സതീശൻ തന്റെ പിആർ പണി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നുമാണ് കളമശ്ശേരിയിലെ ബോർഡുകളിൽ പറയുന്നത്.
കഴിഞ്ഞ ദിവസം ആലുവയിൽ വി.ഡി സതീശനെ അനുകൂലിച്ചുകൊണ്ട് വലിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സതീശനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും വി.ഡി സതീശന്റെ പ്രവർത്തനങ്ങളിൽ എതിർപ്പുള്ളവരുമായ പാർട്ടി പ്രവർത്തകരാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. പുതിയ നീക്കങ്ങൾ കെ.സി വേണുഗോപാലിന് വഴിയൊരുക്കാനാണോ എന്ന് കോൺഗ്രസിലെ ഒരു വിഭാഗം സംശയിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

