
ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വിഴിഞ്ഞം തുറമുഖത്തെ ഓഹരി കൈമാറ്റത്തെക്കുറിച്ചും ടാറ്റയുടെ നിക്ഷേപത്തെക്കുറിച്ചും വി.ഡി സതീശൻ നടത്തിയ പരാമർശങ്ങൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കേരളത്തിലെ കപ്പൽ നിർമ്മാണ പദ്ധതിയെ പറ്റി അറിയില്ലെന്ന് ടാറ്റ പറഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഒരു കള്ളം കൂടി പൊളിഞ്ഞ് വീണിരുന്നു. അത് മാത്രമല്ല, അദാനി ഗ്രൂപ്പിന്റെ കരാർ ലംഘനങ്ങളെ സതീശൻ വെള്ളപൂശുകയാണെന്നും ടാറ്റയുടെ നിക്ഷേപ കണക്കുകളിൽ പച്ചക്കള്ളം പറയുകയാണെന്നുമാണ് ഉയരുന്ന പ്രധാന ആക്ഷേപം.
വിഴിഞ്ഞം തുറമുഖത്തിന്റെ പുരോഗതി മികച്ചതാണെന്നും അദാനി ഗ്രൂപ്പ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുമായി (MSC) 49 ശതമാനം ഓഹരി കൈമാറ്റത്തിനായി ധാരണാപത്രത്തിൽ ഒപ്പിട്ടതായും സതീശൻ അഭിമുഖത്തിൽ സമ്മതിക്കുന്നു. എന്നാൽ, ഈ ഓഹരി കൈമാറ്റത്തിൽ സർക്കാരിന് പരാതികളൊന്നുമില്ലെന്നും സെബിയെ (SEBI) അറിയിക്കുന്നതിന് മുൻപ് സർക്കാരിനെ അറിയിച്ചില്ല എന്നതിലുള്ള അതൃപ്തി മാത്രമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സെബിക്ക് കത്ത് നൽകി 24 മണിക്കൂറിനുള്ളിൽ അദാനി സർക്കാരിനെ വിവരമറിയിച്ചുവെന്നും തുടർന്ന് പരിഷ്കരിച്ച കത്ത് നൽകിയതോടെ പ്രശ്നങ്ങൾ അവസാനിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. “ഇതിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ല” എന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു.
എന്നാൽ, കരാർ വ്യവസ്ഥ പ്രകാരം 25 ശതമാനം ഓഹരികൾ മാത്രമേ സർക്കാരിന്റെ മുൻകൂർ അനുമതിയോടെ വിൽക്കാൻ പാടുള്ളൂ എന്നിരിക്കെ, 49 ശതമാനം ഓഹരികൾ വിറ്റത് ഗുരുതരമായ കരാർ ലംഘനമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അദാനി നൽകിയ കത്തുകളിലൂടെ ഈ നിയമലംഘനം ഇല്ലാതാകില്ലെന്നും സതീശൻ അദാനിയെ വഴിവിട്ട് സഹായിക്കുകയാണെന്നും ആരോപണമുണ്ട്. കൂടാതെ, ടാറ്റ ഗ്രൂപ്പ് കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്നും അതിനായി സർക്കാർ ഭൂമി വിട്ടുനൽകുമെന്നും സതീശൻ അഭിമുഖത്തിൽ അവകാശപ്പെടുന്നു. എന്നാൽ ഈ പ്രസ്താവന പിന്നീട് സർക്കാർ വൃത്തങ്ങൾ തന്നെ തിരുത്താൻ ശ്രമിച്ചത് വലിയ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം
ബ്ലൂംബർഗ് ടി.വിയിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളിൽ ടാറ്റ 10000 കോടി മുതൽ മുടക്കുന്നതിനേക്കാൾ ഗൗരവതരമായ മറ്റൊരു വെളിപ്പെടുത്തലുണ്ട്.
വിഴിഞ്ഞം തുറമുഖ ഓഹരി വില്പനയുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പിൻ്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പറയുന്നത് കേട്ടാൽ ഒരു കാര്യം വ്യക്തം. കരാറിലെ വ്യവസ്ഥകളെക്കുറിച്ച് അദ്ദേഹത്തിന് ഒരു പിടിപാടുമില്ല. അല്ലെങ്കിൽ എല്ലാം അറിഞ്ഞ് അദാനി ചെയ്ത തെറ്റിനെ വെള്ളപൂശുന്നു .
സതീശൻ പറയുന്നത് സർക്കാരിനെ ” അറിയിക്കണമായിരുന്നു ” എന്നാണ്. കരാർ പ്രകാരം അറിയിച്ചാൽ പോര സർക്കാരിൻ്റെ മുൻകൂർ അനുമതിയോടെ ( കരാർ വ്യവസ്ഥ 5 (1) ) 25 ശതമാനം ഓഹരി വിൽക്കാമെന്നാണ്. SEBI യെ അദാനി അറിയിച്ചതാകട്ടെ 49 ശതമാനമെന്നും. അദാനി രണ്ട് കത്തു നൽകി പ്രശ്നമെല്ലാം തീർന്നു എന്ന ധ്വനിയാണ് ഉത്തരത്തിൽ നിന്ന് മനസ്സിലാകുന്നത്. അതായത് കരാർ വ്യവസ്ഥ ലംഘനത്തിൽ അദാനിയ്ക്കെതിരെ നടപടിയില്ല.
മറ്റൊന്ന് ടാറ്റാ നിക്ഷേപവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത് ………” സമുദ്ര മേഖലയുമായി ബന്ധപ്പെട്ട് എല്ലാം ചേർന്ന് 10000 കോടിയുടെ പദ്ധതി കൊണ്ടുവരുമെന്ന് പറഞ്ഞത് വളച്ചൊടിച്ചു എന്നാണ്. ഒരു കള്ളം മറയ്ക്കാൻ മറ്റൊരു പച്ചക്കള്ളം . സതീശൻ ഇൻ്റർവ്യൂവിൽ വ്യക്തമായി പറയുന്നത് ടാറ്റയ്ക്ക് കപ്പൽ നിർമാണത്തിന് സ്ഥലം നൽകും . ടാറ്റ പതിനായിരം കോടി മുടക്കുമെന്നു തന്നെയാണ്. പൊതു ഇടത്തിൽ ലഭ്യമായ ഒരു ക്ലിപ്പിംഗിൽ പറഞ്ഞ കാര്യം പറഞ്ഞിട്ടേയില്ല എന്ന് PRD വഴി വാർത്താക്കുറിപ്പിറക്കാൻ അസാമാന്യ തൊലിക്കട്ടി വേണം .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

