
പുലിപ്പല്ല് കൈവശം വച്ചെന്ന കേസിൽ റാപ്പർ വേടനുമായുള്ള വനംവകുപ്പിന്റെ തെളിവെടുപ്പ് പൂർത്തിയായി. റാപ്പർ വേടനെ തൃശ്ശൂർ വിയ്യൂരിലെ ജ്വല്ലറിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ലോക്കറ്റ് ഇവിടെയാണ് ചെയ്തതെന്നും വേടനെ അറിയാമെന്നും ജ്വല്ലറി ഉടമ സന്തോഷ് കുമാർ പറഞ്ഞു. യഥാർത്ഥ പുലിപ്പല്ല് ആണെന്ന് അറിഞ്ഞല്ല ലോക്കറ്റ് കെട്ടി നൽകിയത് എന്നും അദ്ദേഹം പ്രതികരിച്ചു. വേടന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
അതേസമയം ലോക്കറ്റിലേതേ യഥാർത്ഥ പുലിപ്പല്ലാണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും രാസ ലഹരി ഒന്നും താൻ ഉപയോഗിക്കാറില്ലെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തിങ്കളാഴ്ചയാണ് വേടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അനധികൃതമായി പുലിപ്പല്ല് കൈവശം വെച്ചു, മൃഗവേട്ട തുടങ്ങി ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ കുറ്റങ്ങൾ വനംവകുപ്പ് വേടനെതിരെ ചുമത്തിയിരുന്നു. ഹിൽപാലസ് പൊലീസിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ വേടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രി തന്നെ കോടനാട് ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയിരുന്നു.
പുലിപ്പല്ലുള്ള ലോക്കറ്റ് തമിഴ്നാട്ടിലുള്ള ആരാധകൻ നൽകിയതാണെന്നാണ് വേടൻ നൽകിയ മൊഴി. ആദ്യം തായ്‌ലന്‍ഡില്‍ നിന്നും വാങ്ങിയതെന്നായിരുന്നു വേടന്‍ പറഞ്ഞത്. പിന്നീട് മാറ്റിപ്പറയുകയായിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് നിലവിൽ വനം വകുപ്പ്.
കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി ആദ്യം അറസ്റ്റിലാകുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഹിൽപാലസ് പൊലീസാണ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റഡിയിലെടുത്ത വേടൻ കഞ്ചാവ് ഉപയോഗിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുലിയുടെ പല്ല് പിടിപ്പിച്ച ലോക്കറ്റ് വേടനിൽ നിന്ന് കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here