
കോഴിക്കോട് ഡിസിസി ഓഫീസിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കാമറയിൽ മുഖം പതിയാനായി മുൻനിരയിലേക്ക് തള്ളി കയറുന്ന കോൺഗ്രസ് നേതാക്കളുടെ വീഡിയോ കണ്ട് രാഷ്ട്രീയ കേരളം ചിരിച്ചതിന് കണക്കില്ല. സോഷ്യൽ മീഡിയയിൽ ട്രോൾ മഴ പെയ്യിച്ച സംഭവത്തിൽ കോൺഗ്രസിന് അകത്തുനിന്നും പുറത്ത് നിന്നും വിമർശനങ്ങളുയർന്നിരുന്നു. ഇപ്പോഴിതാ, വിമർശനവും ഉപദേശവുമായി ഉദ്ഘാടന ചടങ്ങിലെ നേതാക്കളുടെ ഇടിച്ചു കയറ്റത്തിൽ കോൺഗ്രസ് മുഖപത്രം വീക്ഷണവും രംഗത്ത്.
ഇടിച്ചുകയറുന്നവർ സ്വന്തം നില മറന്ന് പ്രവർത്തിക്കുകയാണ്. ഇതു പ്രസ്ഥാനത്തിൻറെ നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയാണെന്നും പ്രസ്ഥാനത്തെ പരിഹാസ്യമാക്കുന്ന ഏർപ്പാട് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും പത്രം വിമർശിച്ചു. ഇന്നത്തെ വീക്ഷണം പത്രത്തിന്‍റെ മുഖപ്രസംഗത്തിലാണ് വിമർശനം. വാർത്തകളിൽ പേരും പടവും എങ്ങനെയും വരണമെന്ന നിർബന്ധ ബുദ്ധി വേണ്ടെന്നും ഉപദേശമുണ്ട്. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിലെ നേതാക്കളുടെ ഇടിച്ചു കയറ്റം വിവാദമായിരുന്നു.
ഇന്ത്യയിലെ ദേശീയ പാർട്ടികളൊന്നിന്‍റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തികൾ ചിലപ്പോഴെങ്കിലും ചിലരുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. ഏത് മഹത്തായ പരിപാടിയേയും, മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യമാക്കുന്ന തരത്തിൽ അതിലേക്ക് ഇടിച്ചുകയറാൻ മത്സരിക്കുന്നവർ സ്വന്തം നില മറന്ന് പെരുമാറുകയാണെന്നും പത്രം പറയുന്നു. കോൺഗ്രസ് പാർട്ടിയിൽ ഇടിച്ചു കയറിയാൽ മാത്രം പിടിച്ചു നിൽക്കാൻ കഴിയുന്ന തരം ‘പൊതുപ്രവർത്തന അലിഖിത ചട്ട’മാണ് നിലവിലുള്ളതെന്നും മുഖപ്രസംഗം വിലയിരുത്തുന്നുണ്ട്.
ജനക്കൂട്ട പാർട്ടിയെന്നത് ജനാധിപത്യപരമായ വിശാലതയാണ്. മറിച്ച് കുത്തഴിഞ്ഞ അവസ്ഥ ആകരുത്. കോൺഗ്രസിന്‍റെ പാർട്ടി വേദികളിൽ അടിച്ചേൽപ്പിക്കുന്ന അച്ചടക്കത്തേക്കാൾ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് മാതൃക കാണിക്കുവാൻ കഴിയുന്നവരായി ബൂത്ത് മുതൽ കെപിസിസി വരെയുള്ള ഭാരവാഹികൾക്ക് കഴിയണമെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്.
കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ തിക്കും തിരക്കും കണക്കിലെടുത്ത് പൊതുപരിപാടികൾക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരാനുള്ള നീക്കം കെപിസിസി നേതൃത്വം നടത്തിയിരുന്നു. അതത് ജില്ലകളിൽ നടക്കുന്ന പരിപാടികളിൽ ഡിസിസികൾക്ക് ആകും പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തേണ്ടതിന്‍റെ പൂർണ്ണ ചുമതല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here