ഏഴു പേരുടെ ജിവിതത്തിൽ പ്രകാശമായി ഡിവൈഎഫ്ഐ പ്രവർത്തകനായ കൈലാസ് നാഥിൻ്റെ കരൾ

ഡിവൈഎഫ്ഐ സജീവ പ്രവര്‍ത്തകനായ കൈലാസ് നാഥ് മരണത്തിലും ഏഴ് പേരുടെ ജീവിതത്തിൽ പ്രകാശമായ വാർത്ത പങ്കുവെച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. വയനാട് സ്വദേശിനി 52 വയസുള്ള സുജാതയുടെ ജീവിതത്തിലേക്കുള്ള മടങ്ങി വരവും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

വയനാട് സ്വദേശിനി 52 വയസുള്ള ശ്രീമതി സുജാതയ്ക്ക് ഇത് ജീവിതത്തിലേക്കുള്ള മടങ്ങി വരവാണ്. ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന സുജാത കോട്ടയം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി ഇന്ന് ഡിസ്ചാർജ് ആയി. അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൈലാസ് നാഥിന്റെ കരളാണ് മാറ്റിവയ്ക്കുന്നതിന് വേണ്ടി ലഭ്യമായത്. ഡി.വൈ.എഫ്.ഐ. സജീവ പ്രവര്‍ത്തകനായ കൈലാസ് നാഥ് മരണത്തിലും സുജാതയുള്‍പ്പെടെ 7 പേരുടെ ജീവിതത്തിലാണ് പ്രകാശമായത്..

സംസ്ഥാനത്ത് സർക്കാർ മേഖലയിലെ അവയവമാറ്റ ശസ്ത്രക്രിയയിൽ സുപ്രധാനമായ ഒരു ചുവടുവെപ്പ് കൂടിയാണിത്. മരണാനന്തര അവയവ മാറ്റം സമയ ബന്ധിതമായി നടത്തേണ്ട സങ്കീർണ്ണതയേറിയ ശസ്ത്രക്രിയയാണ്. ഇതു കൂടാതെ ഓപ്പറേഷൻ കഴിഞ്ഞിട്ടുള്ള റിക്കവറി സമയത്തും കൂടുതൽ ശ്രദ്ധയോടെ പരിചരിക്കേണ്ടതായുണ്ട്.

അതുവരെ സർക്കാർ ആരോഗ്യമേഖലയിൽ സാധ്യമല്ലാതിരുന്ന കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കേരളത്തിൽ ആരംഭിച്ചത് 2022 ഫെബ്രുവരിയിലാണ്. ആദ്യത്തെ മൂന്ന് ശസ്ത്രക്രിയകളിലും ബന്ധുക്കളാണ് കരൾ നൽകിയത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആരംഭിച്ചു. അതെല്ലാം തന്നെ സൗജന്യമായി വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ നാലാമത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം കൂടിയാണിത്.

കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ശങ്കര്‍, സൂപ്രണ്ട് ഡോ. ജയകുമാര്‍, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീം അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News