
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം വളരെയേറെ വേദന ഉണ്ടാക്കുന്ന ഒന്നാണ് എന്ന് മന്ത്രി വീണാ ജോർജ്. പൊള്ളലേറ്റവർക്കും പരിക്കേറ്റവര്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കി വരുന്നുവെന്നും ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ ആരോഗ്യ മന്ത്രി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിൽ സ്ഫോടനം ഉണ്ടായത്. വെടിക്കോപ്പുകളും മറ്റും സൂക്ഷിച്ചിരുന്ന അഞ്ചു വെടിപ്പുരകളും സ്‌ഫോടനത്തിൽ നശിച്ചു.
അപകടത്തിൽ പരുക്കേറ്റവർക്കു തൃശൂര്‍ മെഡിക്കല്‍ കോളേജിലും ജനറൽ ആശുപത്രിയിലും മറ്റ് ആശുപത്രികളിലും ചികിത്സയ്ക്ക് ക്രമീകരണം ഒരുക്കി എന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജിൽ മാസ് കാഷ്വാലിറ്റി ക്രമീകരണം ഒരുക്കിയത് കൂടാതെ . ബേൺസ് യൂണിറ്റ് പൂർണ്ണസജ്ജമാക്കി എന്നും ജീവനക്കാരെ അധികമായി വിന്യസിച്ചുവെന്നും വീണാ ജോർജ് ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
തൃശൂരിലെ ആരോഗ്യ പ്രവർത്തകരെ സഹായിക്കാനായി തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം കൂടി ചികിത്സയ്ക്കായി എത്തും എന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

