ലോകത്തിലെ ആദ്യത്തെ ചാവേർ ബോംബായ ദളിത് വനിത; ഒരു തമിഴ്നാടൻ വീരഗാഥ

ആർ.രാഹുൽ

ഝാൻസി റാണിക്കും 85 വർഷം മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ച ഒരു വനിതയുണ്ട്. “റാണി വേലു നച്ചിയാർ” ഇന്ത്യയുടെ “ജോൻ ഓഫ് ആർക്ക് ” എന്ന് അവരെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു. തമിഴ്നാട്ടിലുള്ള ശിവഗംഗയിലെ റാണിയായിരുന്നു രാമനാഥപുരത്തെ രാജകുമാരിയായിരുന്ന വേലു നച്ചിയാർ. ബ്രിട്ടീഷുകാർക്കെതിരെ പോരാടുകയും വിജയിക്കുകയും ചെയ്ത ആദ്യത്തെ ഇന്ത്യൻ ഭരണാധികാരികൂടിയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള രാജ്ഞിയായ വേലു നാച്ചിയാർ.

ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കുന്ന 1857ലെ വിപ്ലവത്തിനും 77 വർഷം മുമ്പ് 1780 ലാണ് അവർ യുദ്ധം ചെയ്ത് ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തുന്നത്. ‘വീരമംഗൈ’ (ധീരയായ സ്ത്രീ) എന്നറിയപ്പെടുന്ന അവർ തന്റെ ദലിത് കമാൻഡർ-ഇൻ-ചീഫ് കുയിലിയോടൊപ്പം ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ ചാവേർ ബോംബിംഗും ആ യുദ്ധത്തിൽ ആവിഷ്കരിച്ചു നടപ്പാക്കി.

രാജ ചെല്ലമുത്തു വിജയരഗുനാഥ സേതുപതിയുടെയും റാണി സകന്ദിമുത്തലിന്റെയും എകമളായി 1730 ൽ ജനിച്ചു. മാതാപിതാക്കൾ ആൺകുട്ടിയെപ്പോലെ അവളെ വളർത്തി. കുതിരസവാരി, അമ്പെയ്ത്ത്, ആയോധനകലകളായ വലാരി, സിലബാട്ടം എന്നിവയിൽ പരിശീലനം നേടി. ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു എന്നിവയുൾപ്പെടെ നിരവധി ഭാഷകളിൽ അവർക്ക് നല്ല പ്രാവീണ്യമുണ്ടായിരുന്നു.16 വയസ്സുള്ളപ്പോൾ വേലു നാച്ചിയാർ ശിവഗംഗയിലെ രാജകുമാരനായ മുത്തവാഡുഗനന്തൂർ ഉദയ തേവറിനെ വിവാഹം കഴിച്ചു. അവർക്ക് വെല്ലച്ചി എന്നൊരു മകളുണ്ടായി. മാതുവവഗാനന്തൂർ ഉദയതേവർ ബ്രിട്ടീഷുകാരാൽ കൊല്ലപ്പെട്ട വർഷം വരെ അതായത് 1750 മുതൽ 1772 വരെ രണ്ടു പതിറ്റാണ്ടിലേറെ അവർ രാജ്യം ഭരിച്ചു .

ബ്രിട്ടീഷുകാർ ആർക്കോട്ടിലെ നവാബിന്റെ മകനോടൊപ്പം ശിവഗംഗ ആക്രമിക്കുകയും വേലു നച്ചിയാറിന്റെ ഭർത്താവിനെ ഗോപാലനായ്ക്കറിൻ്റെ സഹായത്തോടെ ‘കലയ്യാർ കോയിൽ യുദ്ധം’ എന്നറിയപ്പെടുന്ന യുദ്ധത്തിൽ കൊന്നതിനുശേഷം, അവർ മകളോടൊപ്പം രാജ്യം വിട്ട് പോകാൻ നിർബന്ധിതയായി.

ദിണ്ടിഗല്ലിലെ വിരുപാച്ചിയിൽ സുരക്ഷിത താവളം കണ്ടെത്തിയ അവർ എട്ട് വർഷം ഗോപാല നായ്ക്കറിൽ നിന്നും രഹസ്യമായി കാടിനുള്ളിലെ വന്യജീവി സങ്കേതത്തിൽ രഹസ്യമായി ഒളിച്ചു താമസിച്ചു.ദിണ്ടിഗല്ലിലെ താമസത്തിനിടയിൽ വേലു നച്ചിയാർ അന്നത്തെ മൈസൂർ ഭരണാധികാരി ഹൈദർ അലിയെ കണ്ടുമുട്ടി. ഹൈദറുമായി അവർ ഉറുദുവിൽ സംസാരിക്കുകയും ചെയ്തു. അവളുടെ ധൈര്യവും സ്ഥിരോത്സാഹവും അദ്ദേഹത്തെ വളരെയധികം ആകർഷിക്കുകയും ചെയ്തു. ഇത് ഗോപാല നായ്ക്കറിൽ നിന്ന് മാത്രമല്ല, ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിലും വേലു നച്ചിയറിന് ഉറച്ച പിന്തുണ നൽകാമെന്ന് ഹൈദർ അലി ഉറപ്പുനൽകി.

നച്ചിയാറിനെ ഒരു രാജ്ഞിയെപ്പോലെ ബഹുമാനിച്ച ഹൈദർ ദിണ്ടിഗൽ കോട്ടയിൽ താമസിക്കാൻ അവരെ ക്ഷണിക്കുകയും ചെയ്തു. 5000 കാലാൾപ്പടയും കുതിരപ്പടയും 400 പൗണ്ടും വീതം പ്രതിമാസ സാമ്പത്തിക സഹായവും ഹൈദർ അലി നച്ചിയാർക്ക് നൽകി. ഹൈദർ നൽകിയ ആയുധങ്ങളും സമ്പത്തും വേലു നച്ചിയാറിനെ ബ്രിട്ടീഷുകാരെ തുരത്താൻ ശക്തമായ സൈന്യത്തെ സംഘടിപ്പിക്കാൻ സഹായിച്ചു.1780 ൽ ബ്രിട്ടീഷുകാരെ നച്ചിയാർ ധീരമായി രൂപപ്പെടുത്തിയ അട്ടിമറിയിലൂടെ പരാജയപ്പെടുത്തി.

ബ്രിട്ടീഷുകാർ അവരുടെ വെടിമരുന്ന് എവിടെ സൂക്ഷിച്ചുവെന്ന് നച്ചിയാരുടെ ചാരൻമാർ കണ്ടെത്തി. അതെല്ലാം നശിപ്പിക്കാൻ വേണ്ടി അങ്ങനെയാണ് അവർ തന്റെ വളർത്ത് മകളായ ദലിത് കമാൻഡർ-ഇൻ-ചീഫ് കുയിലിയോടൊപ്പം ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ ചാവേർ ബോംബിംഗ് ആവിഷ്ക്കരിച്ചു. ചാവേറാകാൻ പലരും വിസമതിച്ചപ്പോൾ കമാൻഡർ-ഇൻ-ചീഫ് കുയിലി ആത്മഹത്യ ദൗത്യം സ്വയം ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായി. വെടിമരുന്ന് സൂക്ഷിച്ചിരുന്ന ആയുധപ്പുരയിലേക്ക് ചാടുന്നതിനുമുമ്പ് അവൾ സ്വയം നെയ്യ് കത്തിച്ച് സ്വയം തീകൊളുത്തി, വെടിമരുന്ന് ശാലയുടെ അവസാനത്തെ ഓരോ ഭാഗവും നശിപ്പിച്ചു. വേല നച്ചിയാറിന്റെ ദത്തുപുത്രിയായ കുയിലി ഇങ്ങനെയാണ് ലോക ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ ചാവേർ ബോംബറായി മാറിയത്.

കുയിലിയുടെ യഥാർത്ഥ പേര് ഉദയാൽ എന്നായിരുന്നു. പിന്നീട് കുയിലിമുടെ സ്മരണയ്ക്കായി നച്ചിയർ ഒരു വനിതാ സൈന്യത്തെ നിർമ്മിക്കുകയും ഉദയാൽ എന്ന പേരിടുകയും ചെയ്തു. വെടിമരുന്ന് ശേഖരവും ആയുധങ്ങളും നഷ്ടപ്പെട്ട ബ്രിട്ടീഷുകാർ നച്ചിയാർക്ക് മുന്നിൽ മുട്ടുമടക്കി. ബ്രിട്ടനെതിരായ വിജയത്തിനുശേഷം വേലു നച്ചിയാർ ഒരു ദശാബ്ദക്കാലം ശിവഗംഗ രാജ്യം ഭരിച്ചു. അവൾ മകളെ വെല്ലച്ചിയെ സിംഹാസനത്തിന്റെ അവകാശിയാക്കി. കലയ്യാർ കോയിൽ യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട മരുതു സഹോദരന്മാർക്ക് രാജ്യത്ത് ഭരണപരമായ സ്ഥാനങ്ങൾ നൽകി.

ഹൈദർ അലിയുടെ പരിധിയില്ലാത്തതും സമയോചിതവുമായ സഹായത്തിന് നന്ദി അറിയിക്കുന്നതിനായി വേലു നച്ചിയാർ സരഗാനിയിൽ ഒരു പള്ളിയും പണിതു. ഹൈദർ അലിയുടെ മകൻ ടിപ്പു സുൽത്താനുമായി അവൾ കൂടുതൽ സൗഹൃദബന്ധം പുലർത്തി. ഒരു സഹോദരനെപ്പോലെ ടിപ്പു സുൽത്താനെ സ്നേഹിച്ചു. അറുപത്തിയാറാം വയസിൽ ധീരവനിത റാണി വേലു നച്ചിയാർ 1796 ൽ തന്റെ പ്രിയപ്പെട്ട രാജ്യമായ ശിവഗംഗയിയിൽ വെച്ച് ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം അന്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News