
താന്‍ ഇല്ലാതെ ഉമ്മയ്ക്കും അനുജനും പെണ്‍സുഹൃത്തിനും ജീവിക്കാന്‍ സാധിക്കില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്‍. അവര്‍ ഇല്ലാതെ തനിക്കും ജീവിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് ഇവരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പ്രതി അഫാന്‍ പറഞ്ഞു.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകങ്ങളല്ലെന്നും ഉമ്മ മരിച്ചു എന്ന് കരുതിയാണ് ഏറ്റവും വേണ്ടപ്പെട്ടവരെയും വൈരാഗ്യം ഉള്ളവരെയും കൊലപ്പെടുത്തിയതെന്നും അഫാന്‍ പറഞ്ഞു.
അതേസമയം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാനെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. കൊലപാതകം നടന്ന വീടുകളിലും ചുറ്റിക വാങ്ങിയ കടയിലും ഉള്‍പ്പെടെ എത്തിച്ചാണ് പാങ്ങോട് പോലീസ് തെളിവെടുത്തത്. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ പ്രതിയെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി.
വ്യാഴാഴ്ചയാണ് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഫാനെ മൂന്നു ദിവസത്തേക്ക് പാങ്ങോട് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. വിശദമായ ചോദ്യംചെയ്യലിനുശേഷം വെള്ളിയാഴ്ച വൈകിട്ടോടെ പ്രതിയെ കൊലപാതകങ്ങള്‍ നടന്ന പാങ്ങോടെയും പേരുമലയിലെയും വീടുകളിലെത്തിച്ച് തെളിവെടുത്തു. ഇന്ന് ഉച്ചയോടെ കൊലപാതകത്തിനായി ചുറ്റിക വാങ്ങിയ കടയിലും സ്വര്‍ണ്ണം പണയം വെച്ച ധനകാര്യ സ്ഥാപനത്തിനും ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
Also Read : പത്തനംതിട്ടയിൽ പത്ത് വയസുള്ള മകനെ മറയാക്കി എംഡിഎംഎ കടത്തി; അച്ഛൻ പിടിയിൽ
മൂന്നു ദിവസത്തെ വിശദമായ ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് നേരത്തെ പറഞ്ഞ മൊഴി പ്രതി ആവര്‍ത്തിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കൊലപാതകങ്ങള്‍ക്ക് കാരണം. സാമ്പത്തിക ബാധ്യതയുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ് പി കെ എസ് സുദര്‍ശനും വ്യക്തമാക്കി.
കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി. മറ്റു കേസുകളിലെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി വെഞ്ഞാറമൂട് പോലീസ് തിങ്കളാഴ്ച പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

