
വെഞ്ഞാറമൂട് കൂട്ടക്കൊല നടത്തിയ അഫാൻ്റെ പിതാവ് അബ്ദുൽ റഹീം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ എത്തി പൊലീസിന് മൊഴി നൽകി. മൊഴി രേഖപ്പെടുത്താൻ അബ്ദുൽ റഹീമിനോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. അന്വേഷണ സംഘം റഹീമിന്റെ മൊഴി രേഖപ്പെടുത്തി.
അതേസമയം, നാടിനെ നടുക്കിയ വെഞ്ഞാറന്മൂട് കൂട്ടക്കൊലയിൽ സാമ്പത്തിക ബാധ്യതയാണ് കാരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. 65 ലക്ഷത്തോളം രൂപ കടമുണ്ടെന്നായിരുന്നു അഫാൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ കുടുംബത്തിന് അത്രയേറെ കടബാധ്യത ഉള്ളതായി തനിക്കറിയില്ലെന്ന് അഫാന്റെ പിതാവ് അബ്ദുൾ റഹിം പാങ്ങോട് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ബാങ്ക് ലോണും മറ്റ് കടങ്ങളും ഉൾപ്പെടെ 15 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്ന് മാത്രമേ അറിയൂവെന്നും അബ്ദുൾ റഹിം പൊലീസിനോട് പറഞ്ഞു.
ഇഖാമ പുതുക്കാൻ സാധിക്കാതെ വർഷങ്ങളായി വിദേശത്ത് അകപ്പെട്ടുപോയ അബ്ദുൾ റഹിമിന് ഫർസാനയും അഫാനുമായുള്ള ബന്ധം അറിയാമായിരുന്നു. അഫാൻ പണയം വെച്ച ഫർസാനയുടെ സ്വർണം എടുക്കാൻ അടുത്തിടെ 60000 രൂപ താൻ അയച്ചു നൽകിയെന്നും തനിക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് ഒരുതരത്തിലും മകനെ അറിയിച്ചിരുന്നില്ലെന്നും റഹീം മൊഴിയിൽ പറയുന്നു.
സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അബ്ദുൾ റഹിമിന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും. അതേസമയം മകൻ ആക്രമിച്ചത് മറച്ചുവെച്ച് അഫാന്റെ അമ്മ ഷമീനയും മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകി. കട്ടിൽ നിന്ന് വീണ് പരിക്കേറ്റെന്ന മൊഴിയാണ് ഷെമി മജിസ്ട്രേറ്റിനു മുന്നിലും ആവർത്തിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

