ഹരിയാന സംഘര്‍ഷം; വിഎച്ച്പി, ബജ്റംഗ്ദള്‍ റാലികള്‍ തടയണം, സുപ്രീംകോടതിയില്‍ ഹര്‍ജി

നുഹ് വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് ദില്ലി -എന്‍സിആറില്‍ വിഎച്ച്പിയും ബജ്‌റംഗ്ദളും പ്രഖ്യാപിച്ച റാലികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. മുതിര്‍ന്ന അഭിഭാഷകന്‍ സി യു സിംഗാണ് അടിയന്തര ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ എത്രയും വേഗം വാദം കേള്‍ക്കണമെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം ചീഫ് ജസ്റ്റിസിന് റഫര്‍ ചെയ്യാന്‍ പറഞ്ഞതായി അഭിഭാഷകന്‍ സി വൈ സിംഗ് അറിയിച്ചു.

ഹരിയാനയിലെ നുഹില്‍ നടന്ന സംഭവത്തില്‍ പ്രതിഷേധിച്ച് വലതുപക്ഷ സംഘടനകള്‍ ഇന്ന് ദില്ലി -എന്‍സിആറിലുടനീളം റാലികള്‍ സംഘടിപ്പിക്കും. ഇതിനിടെ ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ ദില്ലിയിലെ നിര്‍മാന്‍ വിഹാര്‍ മെട്രോ സ്റ്റേഷന് സമീപം പ്രകടനം നടത്തി. നിര്‍മാന്‍ വിഹാര്‍ മെട്രോ സ്റ്റേഷന് സമീപം പ്രതിഷേധം സംഘടിപ്പിക്കാന്‍ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും പദ്ധതിയിടുന്നതിനാല്‍ ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Also Read: സർക്കാരോ രഞ്ജിത്തോ ഇടപെട്ടിട്ടില്ല, അവാർഡുകൾ പൂർണ്ണമായും ജൂറി തീരുമാനം: ഗൗതം ഘോഷ്

ഇരുസംഘടനകളും ബുധനാഴ്ച വൈകീട്ട് നാലിന് മനേസറിലെ ഭിസം ദാസ് മന്ദിറില്‍ മഹാപഞ്ചായത്ത് നടത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. സെക്ടര്‍ 21 എയിലെ നോയിഡ സ്റ്റേഡിയത്തില്‍ നിന്ന് സെക്ടര്‍ 16 ലെ രജനിഗന്ധ ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുമെന്നും കോലം കത്തിക്കുമെന്നും വിഎച്ച്പിയുടെ പബ്ലിസിറ്റി ചീഫ് രാഹുല്‍ ദുബെ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ഗുരുഗ്രാമില്‍ നടന്ന അക്രമത്തിന് പിന്നാലെ ദില്ലിയില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കരുതെന്നും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ 112 ഡയല്‍ ചെയ്യണമെന്നും ഗുരുഗ്രാം പൊലീസ് അഭ്യര്‍ത്ഥിച്ചു. ഒട്ടേറെയിടങ്ങളില്‍ തീയിട്ട സംഭവങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായതായി പൊലീസ് പറഞ്ഞു. അക്രമസംഭവങ്ങളെത്തുടര്‍ന്ന് ഗുരുഗ്രാമിലെ ബാദ്ഷാപൂരില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഫ്ളാഗ് മാര്‍ച്ച് നടത്തി.

Also Read: പ്രശസ്‌ത ബോളിവുഡ് കലാ സംവിധായകൻ സ്റ്റുഡിയോയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel