
എറണാകുളം ജില്ലയിലെ ആയവന ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. കാലാവധി കഴിഞ്ഞ പെർമിറ്റിന്റെ മറവിൽ നടന്ന അനധികൃത മണ്ണ് ഖനനവുമായി ബന്ധപ്പെട്ടാണ് പരിശോധന. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃത മണ്ണെടുപ്പ് നടക്കുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു.
ആയവന പഞ്ചായത്തിലെ പത്താം വാർഡിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃത മണ്ണെടുപ്പ് നടക്കുന്നതായി പരാതിയെ ലഭിച്ചതിനെ തുടർന്നാണ് വിജലൻസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്. 2022-ൽ ജിയോളജി വകുപ്പിൽ നിന്നും ലഭിച്ച ബിൽഡിംഗ് പെർമിറ്റിന്റെയും അനുമതിയുടെയും മറവിലാണ് മരുതൂർ കേന്ദ്രീകരിച്ചുള്ള മണ്ണ് മാഫിയ സംഘം മണ്ണെടുപ്പ് തുടങ്ങിയത്. ജിയോളജി പെർമിറ്റിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഭൂവുടമ വീണ്ടും അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടിരുന്നു.
also read:നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര അലംഭാവം ജനാധിപത്യവിരുദ്ധമെന്ന് ഓർമ ദുബായ്
എന്നാൽ ജിയോളജി അനുമതി നിലവിലുണ്ടെന്ന് കാണിച്ച് നാട്ടുകാരെ കബളിപ്പിച്ച് മണ്ണെടുപ്പ് തുടരുകയായിരുന്നു. പ്രദേശവാസികൾ ഇ -മെയിൽ മുഖേന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം പരിശോധന ആരംഭിച്ചത്. കൊച്ചി വിജിലൻസ് യൂണിറ്റിൽ നിന്നുള്ള ആറംഗ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. ബിൽഡിംഗ് പെർമിറ്റുമായി ബന്ധപ്പെട്ട ഫയലുകളും മറ്റ് അനുബന്ധ രേഖകളും വിജിലൻസ് വിശദമായി പരിശോധിച്ചു. ചില രേഖകൾ കൊണ്ടുപോയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

